ടെഹ്റാൻ- ഇസ്രായിലിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഹമാസ് നേതാവ് ഇസ്മായിൽ ഹനിയക്കും അംഗരക്ഷകനും ഇറാന്റെ യാത്രാമൊഴി. ഇറാനിൽ നടന്ന. പ്രാർത്ഥനക്ക് ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖുമൈനി നേതൃത്വം നൽകി. ഹനിയയുടെ ഭൗതിക ശരീരം വഹിച്ച്, ഫലസ്തീൻ കഫിയ സ്കാർഫിനോട് സാമ്യമുള്ള കറുപ്പും വെളുപ്പും നിറമുള്ള പെട്ടി ഇറാനിലെ ഇലകൾ നിറഞ്ഞ തെരുവുകളിലൂടെ പുഷ്പങ്ങളാൽ അലങ്കരിച്ച ട്രക്കിൽ സാവധാനം സഞ്ചരിച്ചു. മൃതദേഹത്തെ പതിനായിരങ്ങൾ അനുഗമിച്ചു. ഇസ്രായിലിനെതിരെ പ്രതികാരം ചെയ്യുമെന്ന് ജനക്കൂട്ടം മുദ്രാവാക്യം വിളിച്ചു.
ഹനിയയുടെ കൊലപാതകത്തിന് ശക്തമായ രീതിയിൽ പ്രതികാരം ചെയ്യുമെന്ന് നേരത്തെ ആയത്തുല്ല ഖുമൈനി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.ബുധനാഴ്ച പുലർച്ചെ 2:00നാണ് ഇറാൻ തലസ്ഥാനമായ ടെഹ്റാനിലെ താമസസ്ഥലത്ത് വെച്ച് ഹനിയയും അംഗരക്ഷകനും ഇസ്രായിൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ലെബനൻ തലസ്ഥാനമായ ബെയ്‌റൂട്ടിൽ ഹിസ്ബുള്ള കമാൻഡർ ഫുആദ് ഷുക്കറിനെ ഇസ്രായിൽ കൊലപ്പെടുത്തി മണിക്കൂറുകൾക്ക് ശേഷമാണ് ഹനിയയെയും ഇസ്രായിൽ വധിച്ചത്. അതേസമയം, ഹനിയയുടെ കൊലപാതകം സംബന്ധിച്ച് പ്രതികരിക്കാൻ ഇസ്രായിൽ വിസമ്മതിച്ചു.
ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ, ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് മേധാവി ജനറൽ ഹുസൈൻ സലാമി എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ചൊവ്വാഴ്‌ച പെസെഷ്‌കിയൻ്റെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാനാണ് ഹനിയ ഇറാനിലെത്തിയത്. ഹനിയുടെ ഭൗതികശരീരം പിന്നീട് ഖത്തറിലേക്ക് കൊണ്ടുപോകും.
‘ഞങ്ങൾ ഇസ്രായേലിനെ അംഗീകരിക്കില്ല’ എന്ന ഇസ്മായിൽ ഹനിയയുടെ മുദ്രാവാക്യം അനശ്വര മുദ്രാവാക്യമായി നിലനിൽക്കുമെന്നും വേരോടെ പിഴുതെറിയുന്നതുവരെ ഞങ്ങൾ ഇസ്രായേലിനെ പിന്തുടരുമെന്നും’ ചടങ്ങിനിടെ വിദേശകാര്യ തലവൻ ഖലീൽ അൽ-ഹയ്യ വ്യക്തമാക്കി. തക്ക സമയത്ത് യുക്തമായ മറുപടി ഇസ്രായിലിന് നൽകുമെന്ന് ഇറാൻ പാർലമെൻ്ററി സ്പീക്കർ മുഹമ്മദ് ബഗർ ഗാലിബാഫ് പറഞ്ഞു,
ഇറാൻ പ്രദേശത്ത് രക്തസാക്ഷിത്വം വഹിച്ച ഹനിയയുടെ രക്തത്തിന് പ്രതികാരം ചെയ്യേണ്ടത് ഞങ്ങളുടെ കടമയാണെന്ന് ഇറാൻ ആത്മീയ നേതാവ് പറഞ്ഞു. അതേസമയം, തിരിച്ചടിയുടെ കൃത്യമായ സ്ഥലത്തെക്കുറിച്ച് ഇസ്ലാമിക് റിപ്പബ്ലിക് ഇതുവരെ ഔദ്യോഗികമായി ഒരു വിവരവും പുറത്തുവിട്ടിട്ടില്ല. ഭീരുത്വവും ഭീകരവുമായ പ്രവർത്തനത്തിൻ്റെ അനന്തരഫലങ്ങൾ ഇസ്രായിൽ ഉടൻ കാണുമെന്ന് ഇറാൻ പ്രസിഡന്റ് പെസെഷ്കിയൻ ബുധനാഴ്ച പറഞ്ഞു.
ഹനിയേയും ഹിസ്ബുള്ള കമാൻഡർ ഫുആദ് ഷുക്കറും കൊല്ലപ്പെട്ടതിനെ തുടർന്നുണ്ടായ സംഘർഷങ്ങൾക്കിടെ യുഎൻ സുരക്ഷാ കൗൺസിൽ അടിയന്തര യോഗം ചേർന്നു. “അന്താരാഷ്ട്ര സമൂഹത്തിന് ഒരു തിരഞ്ഞെടുപ്പ് നടത്താനുണ്ട് – അത് സമാധാനത്തിനും സുരക്ഷയ്ക്കും വേണ്ടിയാകട്ടെ, ഞങ്ങളെ എല്ലാവരെയും അഗാധഗർത്ത ത്തിലേക്ക് വലിച്ചിഴയ്ക്കാൻ ഇസ്രായേലിനെ അനുവദിക്കരുത്,” ഫലസ്തീൻ ഡെപ്യൂട്ടി യുഎൻ പ്രതിനിധി ഫെദ അബ്ദുൽഹാദി നാസർ പറഞ്ഞു.
ഗാസക്ക് എതിരായ യുദ്ധം മേഖലയിൽ ഉടനീളം വ്യാപിപ്പിക്കാനാണ് ഇസ്മായിൽ ഹനിയയുടെ കൊലപാതകത്തിലൂടെ ഇസ്രായിൽ ലക്ഷ്യമിടുന്നതെന്ന് യുഎന്നിലെ ഇറാൻ അംബാസഡർ അമീർ സഈദ് ഇരവാനി പറഞ്ഞു.
ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ അൽ ജസീറ മാധ്യമപ്രവർത്തകൻ ഇസ്മായിൽ അൽ ഗൗലും ക്യാമറ ഓപ്പറേറ്റർ റാമി അൽ റിഫിയും കൊല്ലപ്പെട്ടു. ഗാസയ്‌ക്കെതിരായ ഇസ്രായേലിൻ്റെ ആക്രമണത്തിൽ 39,445 പേർ ഇതോടകം കൊല്ലപ്പെടുകയും 91,073 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.