തെഹ്‌റാന്‍ – മേഖലയിലെ തന്ത്രപ്രധാനമായ മറ്റ് ജലപാതകൾക്ക് നേരെയും ആക്രമണം നടത്തുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. ചെങ്കടലിന്റെ പ്രവേശന കവാടമായ ബാബ് അൽമന്ദബ് കടലിടുക്ക് ഉൾപ്പെടെയുള്ള ഇടങ്ങൾ ലക്ഷ്യം വെക്കുമെന്നാണ് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖർ ഖാലിബാഫ് സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കിയത്. നിലവിൽ ഹുർമുസ് കടലിടുക്കിലൂടെയുള്ള എണ്ണനീക്കം ഇറാൻ തടസ്സപ്പെടുത്തിയത് ആഗോളതലത്തിൽ ഇന്ധനവില വർധിക്കാനും സാമ്പത്തിക പ്രതിസന്ധിക്കും കാരണമായിട്ടുണ്ട്. ലോകത്തിലെ എണ്ണ കയറ്റുമതിയുടെ പത്തിലൊന്നും കണ്ടെയ്‌നർ കപ്പലുകളുടെ നാലിലൊന്നും കടന്നുപോകുന്ന ബാബ് അൽമന്ദബ് കൂടി തടസ്സപ്പെട്ടാൽ കപ്പലുകൾക്ക് ആഫ്രിക്ക ചുറ്റി സഞ്ചരിക്കേണ്ടി വരും. ഇത് സാധനങ്ങളുടെ വില ഇനിയും കുത്തനെ ഉയരാൻ ഇടയാക്കും.
ബൂഷെഹർ ആണവനിലയത്തിന് നേരെ നടക്കുന്ന ആക്രമണങ്ങൾക്കെതിരെ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ജി ശക്തമായ ഭാഷയിൽ പ്രതികരിച്ചു. ആണവനിലയത്തിന് നേരെ ആക്രമണമുണ്ടായാൽ അതിന്റെ പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടി വരിക ടെഹ്‌റാനല്ല, മറിച്ച് അയൽരാജ്യങ്ങളുടെ തലസ്ഥാനങ്ങളായിരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ശനിയാഴ്ച ബൂഷെഹറിൽ നടന്ന നാലാമത്തെ ആക്രമണത്തിൽ ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ കൊല്ലപ്പെടുകയും കെട്ടിടത്തിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിരുന്നു. നിലവിൽ റേഡിയേഷൻ ഭീഷണിയില്ലെന്ന് അന്താരാഷ്ട്ര ആണവോർജ ഏജൻസി അറിയിച്ചിട്ടുണ്ടെങ്കിലും പാശ്ചാത്യ രാജ്യങ്ങളുടെ മൗനത്തെ ഇറാൻ വിമർശിച്ചു.
അതേസമയം, യുദ്ധം അവസാനിപ്പിക്കാനുള്ള വെടിനിർത്തൽ ചർച്ചകൾക്ക് ഇറാൻ സന്നദ്ധത പ്രകടിപ്പിച്ചു. പാകിസ്ഥാനിൽ വെച്ച് ചർച്ചകൾ പുനരാരംഭിക്കാൻ തയ്യാറാണെന്ന് വിദേശകാര്യ മന്ത്രി അറാഖ്ജി അറിയിച്ചു. ഇതിന്റെ ഭാഗമായി തുർക്കി വിദേശകാര്യ മന്ത്രിയുമായി അദ്ദേഹം സംസാരിച്ചു. ചർച്ചകൾ വഴിമുട്ടിയെന്ന വാർത്തകൾ പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം നിഷേധിച്ചു. അമേരിക്കയെയും ഇറാനെയും ചർച്ചാ മേശയിലേക്ക് തിരികെ എത്തിക്കാൻ പാകിസ്ഥാൻ, തുർക്കി, ഈജിപ്ത്, സൗദി അറേബ്യ എന്നീ രാജ്യങ്ങൾ സജീവമായി ഇടപെടുന്നുണ്ട്.
ഹുർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനും യുദ്ധം അവസാനിപ്പിക്കുന്നതിനും വേണ്ടി ഇരുരാജ്യങ്ങളുടെയും ആവശ്യങ്ങൾക്കിടയിലുള്ള അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാനാണ് മധ്യസ്ഥർ ശ്രമിക്കുന്നത്. ഇതിന്റെ ആദ്യപടിയായി നിശ്ചിത കാലയളവിലേക്ക് ആക്രമണങ്ങൾ നിർത്തിവെക്കുന്ന കാര്യവും പരിഗണനയിലുണ്ട്. നയതന്ത്രപരമായ നീക്കങ്ങളിലൂടെ സംഘർഷത്തിന് ശാശ്വതമായ പരിഹാരം കാണാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് പ്രാദേശിക ശക്തികളും നയതന്ത്രജ്ഞരും.



