ജിദ്ദ – തെഹ്‌റാനില്‍ വെച്ച് ഇന്ന് പുലര്‍ച്ചെ ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയ്യയെ വധിച്ചതില്‍ ഇസ്രായില്‍ ഖേദിക്കേണ്ടിവരുമെന്ന് ഇറാന്‍ പ്രസിഡന്റ് മസ്ഊദ് പെസെഷ്‌കിയാന്‍ പറഞ്ഞു. ഹനിയ്യ വധത്തെ അപലപിച്ച ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ഇസ്രായിലിന്റെ ആക്രമണത്തെ ഭീരുത്വമെന്ന് വിശേഷിപ്പിച്ചു.
ഇസ്രായിലിനെതിരെ ഒന്നിക്കാന്‍ ഫലസ്തീനികളോട് മഹ്മൂദ് അബ്ബാസ് ആഹ്വാനം ചെയ്തു. ഹനിയ്യയുടെ രക്തം വെറുതെയാകില്ലെന്നും ഹനിയ്യയെ തെഹ്‌റാനില്‍ വെച്ച് വധിച്ചത് ഫല്‌സ്തീനുമായും ഫലസ്തീന്‍ ചെറുത്തുനില്‍പുമായുള്ള ഇറാന്റെ ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും ഇറാന്‍ വിദേശ മന്ത്രാലയ വക്താവ് നാസിര്‍ കന്‍ആനി പറഞ്ഞു.
അതേസമയം, റഷ്യ, തുർക്കി, ഖത്തർ തുടങ്ങിയ നിരവധി രാജ്യങ്ങൾ ഇസ്രായിൽ നടപടിയെ അപലപിച്ച് രംഗത്തെത്തി. ഇസ്മായിൽ ഹനിയയെ ടെഹ്‌റാനിൽ കൊലപ്പെടുത്തിയതോടെ ഹമാസും ഇസ്രായിലും തമ്മിലുള്ള മധ്യസ്ഥ ചർച്ചയുടെ വിജയത്തെക്കുറിച്ച് ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽതാനി സംശയം പ്രകടിപ്പിച്ചു.
ചർച്ചകൾ തുടരുന്നതിനിടയിൽ ഗാസയിലെ രാഷ്ട്രീയ കൊലപാതകങ്ങളും സിവിലിയന്മാരെ ലക്ഷ്യം വെക്കുന്നതും ഒരു കക്ഷി മറുവശത്ത് ചർച്ച നടത്തുന്നയാളെ വധിക്കുമ്പോൾ മധ്യസ്ഥത എങ്ങനെയാണ് വിജയിക്കുകയെന്നും അദ്ദേഹം ചോദിച്ചു. ക്രൂരമായ കുറ്റകൃത്യമാണ് ഇതെന്നും ഖത്തർ വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. കൊലപാതകത്തെക്കുറിച്ച് പ്രതികരിക്കാൻ ഇസ്രായേൽ സൈന്യം വിസമ്മതിച്ചു.