തെഹ്‌റാന്‍ – ഇറാന്‍ പരമോന്നത നേതാവ് അലി ഖാംനഇയുടെ വസതിക്കുള്ളില്‍ സായുധ ഓപ്പറേഷന്‍ നടത്തിയെന്ന നിരോധിത പ്രതിപക്ഷ ഗ്രൂപ്പായ പീപ്പിള്‍സ് മുജാഹിദീന്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ഇറാന്റെ അവകാശവാദം ഇറാന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി നിഷേധിച്ചു. മധ്യ തെഹ്റാനില്‍ കനത്ത സുരക്ഷയുള്ള പാസ്ചര്‍ കോമ്പൗണ്ടില്‍ ഒരു ആക്രമണവും നടന്നിട്ടില്ലെന്ന് റെവല്യൂഷണറി ഗാര്‍ഡിനു കീഴിലെ വാര്‍ത്താ ഏജന്‍സിയായ തസ്‌നീം വ്യക്തമാക്കി. അലി ഖാംനഇയുടെ വസതിക്കുള്ളില്‍ സായുധ ഓപ്പറേഷന്‍ നടത്തിയതായും അതിന്റെ ഫലമായി ഡസന്‍ കണക്കിന് അംഗങ്ങള്‍ കൊല്ലപ്പെടുകയും അറസ്റ്റിലാകുകയും ചെയ്തതായും പീപ്പിള്‍സ് മുജാഹിദീന്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ഇറാന്‍ പറഞ്ഞു.
ഗ്രൂപ്പിന് അത്തരമൊരു ഓപ്പറേഷന്‍ നടത്താനുള്ള കഴിവുണ്ടെന്ന് സംശയിക്കുന്നതായി ഇറാന്‍ പാര്‍ലമെന്റ് ദേശീയ സുരക്ഷാ സമിതി അംഗമായ അഹ്‌മദ് ബക്ഷായേഷ് അര്‍ദെസ്താനി പറഞ്ഞു. സംഭവത്തെ കുറിച്ച് തനിക്ക് യാതൊരു വിവരവുമില്ല. അവര്‍ക്ക് അത്തരമൊരു ഓപ്പറേഷന്‍ നടത്താന്‍ കഴിയുമെന്ന കാര്യത്തില്‍ എനിക്ക് സംശയമുണ്ട്. പക്ഷേ ഇതേ കുറിച്ച് എനിക്ക് പ്രത്യേക വിവരങ്ങളില്ല, അത്തരമൊരു സംഭവം യഥാര്‍ഥത്തില്‍ നടന്നോ എന്ന് എനിക്കറിയില്ല – അഹ്‌മദ് ബക്ഷായേഷ് അര്‍ദെസ്താനി ഇല്‍ന വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
തെഹ്റാന്റെ മധ്യഭാഗത്തുള്ള പാസ്ചര്‍ സ്‌ക്വയറിലെ പരമോന്നത നേതാവിന്റെ വസതി സംരക്ഷിക്കാന്‍ ചുമതലപ്പെടുത്തിയ റെവല്യൂഷണറി ഗാര്‍ഡ് സേനയും തങ്ങളുടെ അംഗങ്ങളും തമ്മില്‍ വ്യാപകമായ ഏറ്റുമുട്ടലുകള്‍ ഉണ്ടായതായി രാജ്യത്തെ പ്രധാന പ്രതിപക്ഷ ഗ്രൂപ്പായ പീപ്പിള്‍സ് മുജാഹിദീന്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ഇറാന്‍ നീണ്ട പ്രസ്താവനയില്‍ പറഞ്ഞു. പുലര്‍ച്ചെ മുതല്‍ ഉച്ചവരെ നീണ്ടുനിന്ന ഏറ്റുമുട്ടലുകളില്‍ തങ്ങളുടെ 100 ലധികം അംഗങ്ങള്‍ കൊല്ലപ്പെടുകയോ അറസ്റ്റിലാവുകയോ ചെയ്തതായി ഗ്രൂപ്പ് പറഞ്ഞു. തങ്ങളുടെ ആക്രമണം കോമ്പൗണ്ടിനെ സംരക്ഷിക്കുന്ന സേനക്ക് കനത്ത നഷ്ടം വരുത്തിയതായി പ്രസ്താവന കൂട്ടിച്ചേര്‍ത്തു. തിങ്കളാഴ്ച ഉച്ചവരെ പ്രദേശത്ത് ആംബുലന്‍സുകള്‍ എത്തിക്കൊണ്ടിരുന്നു.
തെഹ്റാനിലെ തന്ത്രപ്രധാന ഗവണ്‍മെന്റ് പ്രദേശത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന മൊതഹരി കോംപ്ലക്സ് എന്നറിയപ്പെടുന്ന കെട്ടിടത്തില്‍ സുരക്ഷാ സേനാ ആസ്ഥാനം ലക്ഷ്യമിട്ടാണ് ഗ്രൂപ്പ് അംഗങ്ങള്‍ ആക്രമണം നടത്തിയത്. ഗാര്‍ഡിയന്‍ കൗണ്‍സില്‍, എക്‌സ്‌പേര്‍ട്ട്‌സ് കൗണ്‍സില്‍, ഉയര്‍ന്ന റാങ്കിലുള്ള സുരക്ഷാ, ജുഡീഷ്യല്‍ ഓഫീസുകള്‍, സുപ്രീം നേതാവ് അലി ഖാംനഇയുടെ വസതി എന്നിവ ഈ സമുച്ചയത്തിലുണ്ട്.
നാലു മീറ്ററിലധികം ഉയരമുള്ള കോണ്‍ക്രീറ്റ് ഭിത്തികളാല്‍ ചുറ്റപ്പെട്ട ഈ സമുച്ചയം വിപുലമായ നിരീക്ഷണ സംവിധാനങ്ങളും ആന്റി-ഡ്രോണ്‍ മെറ്റല്‍ ബാരിയറുകളും കൊണ്ട് സജ്ജീകരിച്ചിട്ടുണ്ടെന്നും വിവിധ ഗാര്‍ഡ് യൂണിറ്റുകളില്‍ നിന്നും സുരക്ഷാ സേനകളില്‍ നിന്നുമുള്ള ആയിരക്കണക്കിന് ഉദ്യോഗസ്ഥര്‍ ഒന്നിലധികം ചുറ്റളവുകളിലൂടെ അതിനെ സംരക്ഷിക്കുന്നുണ്ടെന്നും സംഘടന പറഞ്ഞു.
സമുച്ചയത്തിന്റെ രണ്ടാം ചുറ്റളവില്‍ നിലയുറപ്പിച്ചിരുന്ന തങ്ങളുടെ 250 ലധികം അംഗങ്ങള്‍ അര്‍ധരാത്രിക്ക് മുമ്പ് അവരുടെ താവളങ്ങളില്‍ സുരക്ഷിതമായി തിരിച്ചെത്തി. ഓപ്പറേഷനില്‍ മരിച്ചവരുടെയും പരിക്കേറ്റവരുടെയും തടവിലാക്കപ്പെട്ടവരുടെയും പേരുകള്‍ എത്രയും വേഗം മനുഷ്യാവകാശ സംഘടനകള്‍ക്ക് നല്‍കുമെന്ന് പീപ്പിള്‍സ് മുജാഹിദീന്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ഇറാന്‍ വ്യക്തമാക്കി. തങ്ങളുടെ ഓപ്പറേഷനെ തുടര്‍ന്ന് ചുറ്റുമുള്ള സ്‌കൂളുകള്‍ അടച്ചുപൂട്ടുകയും അവക്കുള്ളില്‍ പ്രത്യേക സുരക്ഷാ യൂണിറ്റുകളെ വിന്യസിക്കുകയും ചെയ്തു. ഹെലികോപ്റ്ററുകള്‍ താഴ്ന്ന് പറന്നു. പാസ്ചറിനടുത്തുള്ള പ്രധാന കവലകളില്‍ കലാപ നിയന്ത്രണ വാഹനങ്ങള്‍ വിന്യസിച്ചതായും പീപ്പിള്‍സ് മുജാഹിദീന്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ഇറാന്‍ പ്രസ്താവനയില്‍ പറഞ്ഞു.
റെവല്യൂഷണറി ഗാര്‍ഡിനു കീഴിലെ തസ്‌നീം ന്യൂസ് ഏജന്‍സി ഈ അവകാശവാദങ്ങള്‍ നിഷേധിച്ചു. പാസ്ചര്‍ സമുച്ചയത്തിന് നേരെ നടന്ന ആക്രമണത്തില്‍ തങ്ങളുടെ 100 ലധികം അംഗങ്ങള്‍ കൊല്ലപ്പെടുകയോ അറസ്റ്റിലാവുകയോ ചെയ്തതായി കപടന്മാരുമായി ബന്ധമുള്ള ചാനലുകള്‍ പറഞ്ഞു. എന്നാല്‍, അത്തരമൊരു ഓപ്പറേഷന്‍ നടന്നതായി തെളിവുകളോ തുടര്‍ റിപ്പോര്‍ട്ടുകളോ സൂചിപ്പിക്കുന്നില്ല. പ്രദേശത്ത് ഒരു വെടിവെപ്പ് പോലും ഉണ്ടായിട്ടില്ലെന്നും ഏജന്‍സി വാദിച്ചു. പീപ്പിള്‍സ് മുജാഹിദീന്‍ വിവരണം വെറും പ്രചാരണ കാമ്പെയ്ന്‍ മാത്രമാണ്. ഒരു തെളിവുമില്ലാതെ 100 ലധികം അംഗങ്ങള്‍ കൊല്ലപ്പെടുകയോ അറസ്റ്റ് ചെയ്യപ്പെടുകയോ ചെയ്തുവെന്ന അവകാശവാദം അവിശ്വസനീയമാണെന്നും തസ്‌നീം വാദിക്കുന്നു. അറസ്റ്റുകള്‍ നടന്നിട്ടുണ്ടെങ്കില്‍പ്പോലും, അവ ഒരു സായുധ ഓപ്പറേഷനുമായി ബന്ധപ്പെട്ടായിരിക്കില്ല, മറിച്ച് പതിവ് നടപടിക്രമങ്ങളുമായി ബന്ധപ്പെട്ടതായിരിക്കുമെന്നും തസ്‌നീം കൂട്ടിച്ചേര്‍ത്തു. പീപ്പിള്‍സ് മുജാഹിദീന്‍ അംഗങ്ങളുടെ അറസ്റ്റുകള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. രാജ്യത്ത് അടുത്തിടെ നടന്ന പ്രതിഷേധങ്ങളെ മുതലെടുക്കാന്‍ വിദേശത്തുള്ള പ്രതിപക്ഷ ഗ്രൂപ്പുകള്‍ തമ്മില്‍ മത്സരിക്കുന്ന പശ്ചാത്തലത്തില്‍ വലിയ തോതിലുള്ള ഓപ്പറേഷന്‍ നടന്നെന്ന വിവരണം കെട്ടിച്ചമക്കാനുള്ള ശ്രമമാണെന്നും തസ്‌നീം ന്യൂസ് ഏജന്‍സി പറഞ്ഞു.



