തെല്‍അവീവ് – ഫെബ്രുവരി 28 ന് യുദ്ധം ആരംഭിച്ചതിനുശേഷം ഇറാന്‍ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളില്‍ 14 ഇസ്രായിലികള്‍ കൊല്ലപ്പെട്ടതായി ഇസ്രായിലി ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ നാഷണല്‍ സെക്യൂരിറ്റി സ്റ്റഡീസ് വെളിപ്പെടുത്തി. ഇറാൻ നടത്തിയ ആക്രമണങ്ങളുടെ നാശനഷ്ടങ്ങളെക്കുറിച്ച് അധികൃതർ ഒന്നും പറയുന്നില്ലെങ്കിലും, ഇസ്രായിലിൽ ഇപ്പോഴും അപകടസൂചന നൽകുന്ന സൈറണുകൾ മുഴങ്ങിക്കൊണ്ടിരിക്കുകയാണ്.
ഇറാനും ഹിസ്ബുല്ലയും ഇസ്രായില്‍ നഗരങ്ങള്‍ക്ക് നേരെ നടത്തിയ മിസൈല്‍ ആക്രമണങ്ങളില്‍ പരിക്കേറ്റ ആയിരക്കണക്കിന് ആളുകളെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായി ഇസ്രായില്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആക്രമണം ആരംഭിച്ചതിനുശേഷം തിങ്കളാഴ്ച വൈകുന്നേരം വരെ 3,440 പേരെ ചികിത്സക്കായി ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരുന്നു. പരിക്കേറ്റ 77 പേര്‍ ഇപ്പോഴും ആശുപത്രികളില്‍ ചികിത്സയിലാണ്. ഇതില്‍ 8 പേരുടെ നില ഗുരുതരമാണ്. ചിലര്‍ക്ക് ഷെല്‍ട്ടറുകളിലേക്ക് പോകുന്നതിനിടെയാണ് പരിക്കേറ്റത്. മുന്‍കൂര്‍ തയ്യാറെടുപ്പുകളും ഷെല്‍ട്ടറുകളിലേക്കുള്ള സുരക്ഷിതമായ പ്രവേശനവും അപകടങ്ങള്‍ കുറക്കാന്‍ സഹായിക്കുമെന്ന് ആരോഗ്യ മന്ത്രാലയം പറഞ്ഞു. ഫെബ്രുവരി 28 മുതല്‍ ഇറാന്‍ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ മൂലം സ്വത്തുവകകള്‍ക്കുണ്ടായ നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം തേടി നികുതി അതോറിറ്റിയുടെ നഷ്ടപരിഹാര ഫണ്ടിലേക്ക് 10,314 ക്ലെയിമുകള്‍ ലഭിച്ചിട്ടുണ്ട്.
അമേരിക്കയും ഇസ്രായിലും ചേർന്ന് ഇറാനെതിരെ നടത്തുന്ന യുദ്ധം മൂന്നാം ആഴ്ചയിലേക്ക് കടന്നിരിക്കുന്നു. കഴിഞ്ഞ കുറച്ചു പതിറ്റാണ്ടുകൾക്കിടയിൽ നടന്ന ഏറ്റവും വലിയ സൈനിക നീക്കങ്ങളിൽ ഒന്നാണിത്. ഇസ്രായിലിലെ പല നഗരങ്ങളിലും വലിയ രീതിയിലുള്ള നാശനഷ്ടങ്ങളും ജീവഹാനിയും ഈ യുദ്ധം മൂലം ഉണ്ടാകുന്നുണ്ട്.
കഴിഞ്ഞ മണിക്കൂറില്‍ വടക്കന്‍ ഇസ്രായിലി നഗരമായ നഹാരിയയില്‍ ഹിസ്ബുല്ല നടത്തിയ റോക്കറ്റ് ആക്രമണത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റതായി ഗലീലി മെഡിക്കല്‍ സെന്റര്‍ റിപ്പോര്‍ട്ട് ചെയ്തു. ഇവര്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണെന്നും മെഡിക്കല്‍ സെന്റര്‍ വക്താവ് പ്രസ്താവനയില്‍ പറഞ്ഞു. തിങ്കളാഴ്ച വൈകുന്നേരം, റോക്കറ്റ് ഇടിച്ച് നഹാരിയയിലെ റെസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ അഗ്നിബാധയുണ്ടായി. ആക്രമണത്തില്‍ ഏതാനും പേര്‍ക്ക് പരിക്കേറ്റു. ഫീല്‍ഡ് അന്വേഷണത്തിന് ശേഷം, ലെബനോനില്‍ നിന്നാണ് റോക്കറ്റ് വിക്ഷേപിച്ചതെന്ന് ഇസ്രായില്‍ സൈന്യം പിന്നീട് അറിയിച്ചു.
ലെബനോനെയും അവിടുത്തെ ജനങ്ങളെയും പ്രതിരോധിക്കാന്‍ നഹാരിയ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി ഹിസ്ബുല്ല പ്രസ്താവനയില്‍ അറിയിച്ചു. തിങ്കളാഴ്ച വൈകുന്നേരം 6:00 മണിക്ക് ഒരു കൂട്ടം റോക്കറ്റുകളും ഡ്രോണുകളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. നഹാരിയയിലെ ജൂതകുടിയേറ്റ കോളനിക്കുള്ള മുന്നറിയിപ്പായി ഹിസ്ബുല്ല ഈ ഓപ്പറേഷനെ വിശേഷിപ്പിച്ചു.



