തിരുവനന്തപുരം– തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിൽ തീപിടിത്തമുണ്ടായി. ഇന്ന് രാവിലെയാണ് തീപിടുത്തമുണ്ടായത്. സർജിക്കൽ ഐസിയുവിന് സമീപമാണ് അപകടം നടന്നത്. തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ അധികൃതർ ഇടപെടുകയും ഐസിയുവിൽ ചികിത്സയിലുണ്ടായിരുന്ന രോഗികളെ അടിയന്തരമായി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയും ചെയ്തു. അപകടത്തിൽ ആർക്കും പരിക്കുകൾ സംഭവിച്ചിട്ടില്ല.
ഐസിയുവിലെ ഒരു വെന്റിലേറ്ററിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് വഴിവെച്ചതെന്നാണ് അഗ്നിരക്ഷാ സേനയുടെ പ്രാഥമിക നിഗമനം. വെന്റിലേറ്ററിൽ നിന്നുള്ള തീപ്പൊരി ബെഡിലേക്ക് വീഴുകയും മുറിയിലാകെ പുക നിറയുകയുമായിരുന്നു. ഇതോടെ ഐസിയുവിലുണ്ടായിരുന്ന 33 രോഗികളെയും ജീവനക്കാരെയും വേഗത്തിൽ വാർഡുകളിൽ നിന്നും ഒഴിപ്പിച്ചു. അഗ്നിരക്ഷാ സേനയുടെ നാല് യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീ പൂർണ്ണമായും അണച്ചത്.
നിലവിൽ സ്ഥിതിഗതികൾ ശാന്തമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും തിരുവനന്തപുരം മേയർ വി.വി. രാജേഷ് വ്യക്തമാക്കി. അപകടമുണ്ടായ ഉടൻ തന്നെ ആശുപത്രിയിലെ എസി ഉൾപ്പെടെയുള്ള വൈദ്യുത ബന്ധങ്ങൾ വിച്ഛേദിച്ചിരുന്നു. തീപിടിത്തത്തിൽ വെന്റിലേറ്ററുകൾക്കും എസിക്കും കേടുപാടുകൾ സംഭവിച്ചതിനെ തുടർന്ന് ശസ്ത്രക്രിയകൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. സുരക്ഷിതമായി മാറ്റിയ രോഗികളെ വിദഗ്ധ പരിശോധനയ്ക്ക് വിധേയരാക്കിയതായും അവർക്ക് ആവശ്യമായ മറ്റ് ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കിയതായും ആശുപത്രി അധികൃതർ അറിയിച്ചു.



