കണ്ണൂർ– അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ നടപടിയെടുത്ത കമ്മീഷൻ, സംഭവത്തെക്കുറിച്ച് ഒരാഴ്ചയ്ക്കകം അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം നൽകി. അധ്യാപകരുടെ ഭാഗത്തുനിന്നുണ്ടായ ക്രൂരമായ ജാതി അധിക്ഷേപവും മാനസിക പീഡനവുമാണ് നിതിൻ രാജിന്റെ മരണത്തിന് കാരണമായതെന്ന ഗുരുതരമായ ആരോപണമാണ് കുടുംബം ഉയർത്തുന്നത്. നിലവിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
തിരുവനന്തപുരം ഉഴമലയ്ക്കൽ സ്വദേശിയായ നിതിൻ രാജിനെ വെള്ളിയാഴ്ച ഉച്ചയോടെയാണ് കോളജ് കെട്ടിടത്തിന് താഴെ മരിച്ച നിലയിൽ കണ്ടെത്തിയത്. നിതിന്റെ നിറത്തെയും ജാതിയെയും പരിഹസിച്ച് അധ്യാപകർ നിരന്തരം അധിക്ഷേപിച്ചിരുന്നതായി സഹോദരി വെളിപ്പെടുത്തി. ‘തെരുവ് പട്ടി’ എന്ന് വിളിച്ച് വിദ്യാർത്ഥിയെ മറ്റുള്ളവരുടെ മുന്നിൽ വെച്ച് അപമാനിച്ചിരുന്നതായും കുടുംബം ആരോപിക്കുന്നു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഉഴമലയ്ക്കലിലെ വീട്ടിലെത്തിച്ച നിതിന്റെ മൃതദേഹത്തിൽ നൂറുകണക്കിന് ആളുകളാണ് അന്ത്യാഞ്ജലി അർപ്പിച്ചത്. പെയിന്റിങ് തൊഴിലാളിയായ രാജന്റെയും തൊഴിലുറപ്പ് തൊഴിലാളി ലതയുടെയും മകനാണ് നിതിൻ.
അധ്യാപകർക്കെതിരെയുള്ള ആരോപണങ്ങൾ ശരിവയ്ക്കുന്ന നിതിന്റെ ശബ്ദരേഖയും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. പഠനത്തിൽ മിടുക്കനായിരുന്നിട്ടും അകാരണമായി ഇന്റേണൽ മാർക്ക് കുറച്ചുവെന്നും, ചോദ്യം ചെയ്തപ്പോൾ കൈകാലുകൾ തല്ലിയൊടിക്കുമെന്ന് അധ്യാപകൻ ഭീഷണിപ്പെടുത്തിയെന്നും ശബ്ദരേഖയിൽ പറയുന്നു. സ്റ്റാഫ് റൂം കേന്ദ്രീകരിച്ച് വിദ്യാർത്ഥികൾ കടുത്ത മാനസിക പീഡനത്തിന് ഇരയാകുന്നുണ്ടെന്ന വെളിപ്പെടുത്തലും ഇതിലുണ്ട്. സംഭവത്തെത്തുടർന്ന് ആരോപണവിധേയരായ രണ്ട് അധ്യാപകരെ കോളജ് മാനേജ്‌മെന്റ് സസ്‌പെൻഡ് ചെയ്തു. നിതിൻ രാജിന് നീതി ഉറപ്പാക്കണമെന്ന ആവശ്യവുമായി നാട്ടുകാരും സഹപാഠികളും രംഗത്തെത്തിയിട്ടുണ്ട്.



