ചെന്നൈ- വടക്കേ ഇന്ത്യയ്ക്കു ഗുണകരമാകുമെന്ന് അറിയാവുന്നതുകൊണ്ടാണ് മണ്ഡല പുനർനിർണയവുമായി ബി.ജെ.പി മുന്നോട്ടുപോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു. ബ്രിട്ടിഷുകാരുടെ കേന്ദ്രീകൃത ഭരണത്തെ എതിർത്തുതോൽപ്പിച്ച പാരമ്പര്യം ഇന്ത്യക്കുണ്ടെന്നും ഇത് ബി.ജെ.പി ഓർക്കണമെന്നും പിണറായി മുന്നറിയിപ്പ് നൽകി.
ഇന്ത്യയുടെ നാനാത്വം രാജ്യത്തിന്റെ അടിസ്ഥാന തത്വമാണ്. സാംസ്കാരിക ഭൂപ്രകൃതിയെ പാർശ്വവൽക്കരിക്കുന്നത് രാജ്യത്തിനാകമാനം ദോഷം ചെയ്യും. കേരളത്തിലെ കുടുംബശ്രീയും തമിഴ്നാടിന്റെ സ്കൂളുകളിലെ ഉച്ചയൂണ് സംവിധാനവും പിന്നീട് മറ്റു സംസ്ഥാനങ്ങൾ മാതൃകയാക്കി. കേന്ദ്രീകൃത നീക്കം അത്തരം കാര്യങ്ങൾ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു ഭാഗത്ത് ജനസംഖ്യാ നിയന്ത്രണത്തെ മികച്ച രീതിയിൽ നടപ്പാക്കിയതിൽ കേന്ദ്രസർക്കാർ ഞങ്ങളെ പുകഴ്ത്തുന്നു. മറുഭാഗത്ത് ജനസംഖ്യ കുറവാണെന്നു പറഞ്ഞു നമുക്കുള്ള പണം തരാതിരിക്കുന്നു. 1976ലെ ജനസംഖ്യാ നിയന്ത്രണ നയം രാജ്യത്തു മുഴുവൻ നടപ്പാക്കാൻ വേണ്ടിയുള്ളതായിരുന്നു. എന്നാൽ കേരളം പോലുള്ള ചില സംസ്ഥാനങ്ങൾ മാത്രമാണ് അതു ഫലപ്രദമായി നടപ്പാക്കിയത്. ഇടുങ്ങിയ രാഷ്ട്രീയ മനസ്സുമായാണ് ബി.ജെ.പി മണ്ഡല പുനർനിർണയ വിഷയത്തിൽ മുന്നോട്ടുപോകുന്നത്. നമ്മുടെ തലയ്ക്കു മുകളിൽ തൂങ്ങിക്കിടക്കുന്ന വാളാണ് ഈ മണ്ഡല പുനർനിർണയം. സെൻസസ് നടപ്പാക്കാൻ കേന്ദ്രം തയ്യാറാകുന്നില്ല. കഴിഞ്ഞ സെൻസസിൽ വെറും നാലുശതമാനത്തിന്റെ ജനസംഖ്യാ വർധനയേ കേരളത്തിൽ ഉണ്ടായിട്ടുള്ളൂ. ഫെഡറലിസം കേന്ദ്രത്തിന്റെ സമ്മാനമല്ല. അതു സംസ്ഥാനങ്ങളുടെ അവകാശമാണെന്നും പിണറായി പറഞ്ഞു.