തൃശൂർ- ചാലക്കുടി പേട്ടയിലെ ഫെഡറൽ ബാങ്കിൽ മോഷണം നടത്തിയ കേസിലെ പ്രതി പിടിയിൽ. ചാലക്കുടി ആശാരിപ്പാറ സ്വദേശി റിജോ ആന്റണിയാണ് പിടിയിലായത്. വിദേശത്തുനിന്ന് ഭാര്യ അയച്ചു കൊടുക്കുന്ന പണം ആഢംബര ജീവിതത്തിനായി ചെലവിട്ട റിജോ ഭാര്യ വിദേശത്തുനിന്ന് തിരിച്ചെത്തുമ്പോൾ ഈ പണം കൊടുക്കാനില്ലാത്തതാണ് മോഷണത്തിലേക്ക് നയിച്ചത് എന്നാണ് പ്രതി പറയുന്നത്. റിജോ ആന്റണിയുടെ ഭാര്യ അടുത്ത മാസം നാട്ടിലെത്താനിരിക്കുകയാണ്.
ഭാര്യ അയച്ചു കൊടുക്കുന്ന പണം സുഹൃത്തുക്കൾക്കും മറ്റും മദ്യപാനത്തിനായി ഇയാൾ ചെലവിടുകയായിരുന്നു. പതിനഞ്ചു ലക്ഷം രൂപയാണ് ഇയാൾ ബാങ്കിൽനിന്ന് കവർന്നത്. ഇതിൽ പത്തു ലക്ഷവും പോലീസ് പിടിച്ചെടുത്തു. നാടിനെ നടുക്കി സിനിമാ സ്റ്റൈലിലാണ് റിജോ ആന്റണി ബാങ്കിൽനിന്ന് കവർച്ച നടത്തിയത്. സാമ്പത്തികമായി ഏറെ മുന്നിൽ നിൽക്കുന്ന കുടുംബമാണ് റിജോയുടേത്.