നിലമ്പൂർ– നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സ്ഥാനാർത്ഥി ഉണ്ടാകില്ലെന്ന് വ്യക്തമാക്കിയതിന് പിന്നാലെ സ്വതന്ത്രർക്കായി വലവീശിയിരിക്കുകയാണ് ബി.ജെ.പി. സഖ്യകക്ഷികളായ ബിഡിജെഎസും മത്സരിക്കാൻ വിമുഖത കാണിച്ചതോടെ മറ്റു പാർട്ടികളിലെ നേതാക്കളിലാണ് ബിജെപി കണ്ണുവെച്ചിരിക്കുന്നത്. ഇതിനിടെ കഴിഞ്ഞദിവസം ബിജെപി നേതാവ് എം.ടി.രമേശ് ഡിസിസി ജനറൽ സെക്രട്ടറി ബീന ജോസഫിനെ കാണുകയുണ്ടായി. സ്ഥാനാർഥിത്വം വാഗ്ദാനം ചെയ്തതായും അവരത് നിരസിക്കുകയും ചെയ്തന്ന് ബീന ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി മറ്റൊരാൾക്കൊപ്പമാണ് എം.ടി.രമേശ് വന്നത്. സ്ഥാനാർഥി ചർച്ച നടന്നില്ലെന്ന് പറയാൻ ആവില്ലെന്നും ബീന ജോസഫ് പ്രതികരിച്ചു. പിന്നാലെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനുമായി ബീന ജോസഫ് കൂടിക്കാഴ്ച നടത്തി. സതീശൻ വിളിപ്പിച്ചതനുസരിച്ചാണ് ബീന എത്തിയത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി രംഗത്തിറങ്ങാൻ പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടെന്ന് ബീന പറഞ്ഞു.
താൻ യു.ഡി.എഫ് സ്ഥാനാർത്ഥിക്കായി പ്രചരണത്തിന് ഇറങ്ങുമെന്നും, എം.ടി രമേശുമായി സംസാരിച്ച കാര്യങ്ങൾ പരസ്യപ്പെടുത്താൻ താൻ ആഗ്രഹിക്കുന്നില്ലെന്നും ബീന പറഞ്ഞു. മരിക്കുന്നത് വരെ കോൺഗ്രസുകാരിയായി ഇരിക്കാനാണ് ആഗ്രഹമെന്നും. സ്ഥാനാർഥി വിഷയത്തിൽ ബി.ജെ.പിയുമായി ചർച്ചയ്ക്ക് പോകില്ലന്നും സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിനെ വിജയിപ്പിക്കാനുമാണ് തന്റെ തീരുമാനമെന്നും ബീന കൂട്ടിച്ചേർത്തു.
നിലമ്പൂരിൽ മത്സരത്തിനില്ലെന്ന് ബിജെപി നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും സ്വതന്ത്ര സ്ഥാനാർഥികളെ ലക്ഷ്യമിട്ടുള്ള നീക്കങ്ങൾ പാർട്ടി നടത്തിവരുന്നുണ്ട്. നിലമ്പൂരിൽ മത്സരിക്കാൻ നേരത്തെ ആഗ്രഹം പ്രകടിപ്പിച്ചിട്ടുള്ള നേതാവ് കൂടിയാണ് ബീന ജോസഫ്.