ജിസാൻ: കോട്ടയം സ്വദേശിനിയായ നഴ്‌സ് ഹൃദയാഘാതം മൂലം ജിസാൻ അൽദർബിൽ നിര്യാതയായി. സൗദി ആരോഗ്യമന്ത്രാലയത്തിനു കീഴിലുള്ള ജിസാൻ അൽഷുഖൈഗ് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ സ്റ്റാഫ് നഴ്‌സ് അനുഷ്‌മ ആനന്ദാണ് (42) മരിച്ചത്. കോട്ടയം തോട്ടയ്ക്കാട് സന്ധ്യാ സദനത്തിൽ സന്തോഷ് കുമാർ സുകുമാരൻറെ ഭാര്യയാണ്.
ഇന്ന് രാവിലെ താമസസ്ഥലത്ത് വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് അൽദർബ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന അനുഷ്‌മയ്ക്ക് ഹൃദയാഘാതമുണ്ടാകുകയും ഉടൻ അന്ത്യം സംഭവിക്കുകയുമായിരുന്നു.
സൗദി ആരോഗ്യ മന്ത്രാലയത്തിൽ നിന്ന് സേവനം അവസാനിപ്പിച്ച് അടുത്തമാസം നാട്ടിലേക്ക് മടങ്ങാനിരുന്നതാണ്. ഫൈനൽ എക്സിറ്റ് വിസ അടിച്ച ശേഷം നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിനിടെ ആകസ്മികമായാണ് അന്ത്യം സംഭവിച്ചത്.
കഴിഞ്ഞ 17 വർഷമായി ജിസാനിൽ നഴ്‌സായി ജോലിചെയ്യുകയായിരുന്നു അനുഷ്‌മ. ഭർത്താവ് സന്തോഷ് കുമാറും ഏക മകളുമടങ്ങിയ കുടുംബം നാട്ടിലാണ്. ബ്രഹ്മാനന്ദൻറെയും ഐഷാ ബായിയുടെയും മകളാണ്. അൽദർബ് ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു.
കെ.എം.സി.സി ജിസാൻ സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് ശംസു പൂക്കോട്ടൂരിൻറെ നേതൃത്വത്തിൽ അൽദർബ് ഏരിയ ഭാരവാഹികൾ നിയമനടപടികൾ പൂർത്തിയാക്കാനയി രംഗത്തുണ്ട്. അനുഷ്‌മയുടെ ആകസ്‌മിക വിയോഗത്തിൽ ജിസാനിലെ പ്രവാസി സംഘടനകൾ അനുശോചിച്ചു.