മെസിയും അര്‍ജന്റീന ടീമും കേരളത്തിലെത്തും എന്ന വാർത്ത വലിയ ആവേശമാണ് ആരാധകരിൽ ഉണ്ടാക്കിയത്. ഇതിനു പിന്നാലെ ആവേശകരമായ ഒരു പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് മാധ്യമപ്രവർത്തകൻ രവിമേനോൻ. 1984 ലെ നെഹ്‌റു കപ്പ് ലീഗ് പോരാട്ടത്തിന്റെ ഓർമകളാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്. അന്നത്തെ മത്സരത്തിൽ അർജന്റീനയെ വിറപ്പിച്ച ഇന്ത്യയുടെ പോരാട്ടത്തിന്റെ കഥയാണ് അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചത്. ഏറെ നേരം പോരാടി നിന്നെങ്കിലും വിജയം നേടാൻ അന്ന് ഇന്ത്യക്ക് സാധിച്ചില്ല.
ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം
മെസിയുടെ മുൻഗാമികളെ നമ്മൾ വിറപ്പിച്ച ദിവസം
ഡീഗോ മാറഡോണ ഒഴികെയുള്ള കൊലകൊമ്പന്മാർ എല്ലാമുണ്ടായിരുന്നു ആ അർജന്റീന ടീമിൽ. 1986 ലെ മെക്സിക്കോ ലോകകപ്പ് ഫൈനലിൽ ജർമ്മനിക്കെതിരെ ഗോളടിച്ച യോർജെ ബുറുഷാഗ, ഡിഫൻഡർ ഓസ്കർ ഗാരെ, മിഡ്‌ഫീൽഡർ റിക്കാർഡോ ജിയൂസ്റ്റി, ഗോൾകീപ്പർ നെറി പുംപിഡോ… അങ്ങനെ ചോരത്തിളപ്പുള്ള ഒരു കൂട്ടം ചെറുപ്പക്കാർ. സാക്ഷാൽ കാർലോസ് ബിലാർഡോ പരിശീലിപ്പിച്ച ആ അർജന്റീനിയൻ പടയെ നഖശിഖാന്തം വിറപ്പിച്ചുവിട്ട പഴയൊരു ഇന്ത്യൻ ഫുട്ബാൾ ടീമിനെ കുറിച്ച് കേട്ടിട്ടുണ്ടോ?
അർജന്റീന ടീമിന്റെ കേരള സന്ദർശനത്തെക്കുറിച്ചുള്ള വാർത്തകൾ മാധ്യമങ്ങളിൽ നിറയവേ അറിയാതെ ഓർത്തുപോയി ആ ടീമിനെ. സ്വന്തം നാട്ടുകാർക്ക് മുൻപിൽ ലിയോണൽ മെസ്സിയേയും കൂട്ടരേയും നേരിടാൻ ഭാഗ്യമില്ലല്ലോ ലോക റാങ്കിങ്ങിൽ നൂറ്റിമുപ്പത്തിമൂന്നാം സ്ഥാനക്കാരായ നമ്മുടെ ഇന്ത്യക്ക്. ആദ്യത്തെ അൻപത് റാങ്കുകാരിലൊരാളാകും ലോകചാമ്പ്യന്മാരുടെ എതിരാളികൾ എന്നാണ് റിപ്പോർട്ട്.
1984 ലെ ആ ചരിത്രപ്രസിദ്ധമായ നെഹ്‌റു കപ്പ് ലീഗ് പോരാട്ടത്തിൽ ഇന്ത്യയുടെ പ്രതിരോധത്തിൽ മഹാമേരുവിനെ പോലെ തലയുയർത്തിനിന്ന ഈസ്റ്റ് ബംഗാൾ താരം അലോക് മുഖർജി അന്നത്തെ ഏറ്റുമുട്ടലിന്റെ ആവേശമുണർത്തുന്ന ഓർമ്മകൾ പങ്കുവെച്ചതോർക്കുന്നു. കൊൽക്കത്ത ഈഡൻ ഗാർഡൻസിലെ ആ പഴയ പോരാട്ടത്തിന്റെ തീയതി പോലും മറന്നിരുന്നില്ല അലോക് — ജനുവരി 14. “എങ്ങനെ മറക്കാൻ? 80 മിനുട്ടോളം നമ്മൾ അവരെ വരച്ച വരയിൽ നിർത്തിയതല്ലേ. ഒരു ഗോളിന് പിന്നിലായ ശേഷം ഇന്ത്യ കളിച്ച വീറുറ്റ കളിയുണ്ടല്ലോ; ഇന്നും അതോർക്കുമ്പോൾ രോമാഞ്ചമുണ്ടാകും; ചോര തിളയ്ക്കും…” അലോകിന്റെ വാക്കുകളിൽ ആവേശത്തിര.
ആ അവസാന പത്തു മിനുട്ടിൽ ചരുങ്ങിയത് മൂന്ന് തവണയെങ്കിലും ഗോൾ മടക്കുന്നതിന് തൊട്ടടുത്തെത്തി ഇന്ത്യ. ഷബീർ അലിയുടെ ഹാഫ് വോളി പുംപിഡോയുടെ സുരക്ഷിതമായ കരങ്ങളെയും കടന്ന് അർജന്റീനയുടെ വലയിൽ എത്തിയതാണ് ഒരിക്കൽ. പക്ഷേ റഫറി ഓഫ് സൈഡ് വിളിച്ചുകളഞ്ഞു. അലോക് മുഖർജിയുടെതായിരുന്നു അടുത്ത ഊഴം. ടച്ച് ലൈനിന് സമാന്തരമായി ഒറ്റയ്ക്ക് പന്തുമായി കുതിച്ചു കയറി വന്ന അലോകിനെ ബോക്‌സിന് തൊട്ടുപുറത്തു വെച്ച് ജൂലിയൻ കാമിനോ ആപൽക്കരമായി ടാക്കിൾ ചെയ്യുന്നു. നിലത്തുവീണിട്ടും പന്തിലെ നിയന്ത്രണം കൈവിട്ടില്ല അലോക്. കിടന്ന കിടപ്പിൽ ബികാഷ് പാഞ്ചിക്ക് ഒരു ബാക്ക് പാസ്. പക്ഷേ അതിനകം സ്വന്തം ഗോൾമുഖത്ത് അർജന്റീന ആൾക്കൂട്ടം സൃഷ്ടിച്ചു കഴിഞ്ഞിരുന്നു.
കളി തീരുന്നതിന് ഒരു നിമിഷം മുൻപായിരുന്നു അവസാനത്തെ ഇന്ത്യൻ മുന്നേറ്റം. പേം ദോർജിയുടെ പാസുമായി ഓസ്കർ ഗാരെയെയും അഗ്വിറോയെയും വെട്ടിച്ച് ബോക്സിൽ കടന്നുചെന്ന നരീന്ദർ ഥാപ്പ വലംകാൽ കൊണ്ട് മിന്നിച്ച ഷോട്ട് എതിർ സ്റ്റോപ്പർമാരെയും പുംപിഡോയെയും കടന്ന് വലയിലേക്ക്. എൺപത്തിനായിരത്തോളം വരുന്ന ജനക്കൂട്ടം വീർപ്പടക്കി കാത്തുനിന്ന നിമിഷം. പക്ഷേ ഭാഗ്യം അവിടെയും അർജന്റീനയെ തുണച്ചു. ശൂന്യതയിൽ നിന്നെന്നോണം ബോക്സിൽ പൊട്ടിവീണ ജൂലിയൻ കാമിനോ ഗോൾ ലൈനിൽ വെച്ച് പന്തിന്റെ ഗതി തിരിച്ചുവിടുന്നു. തൊട്ടുപിന്നാലെ അവസാന വിസിൽ. അർജന്റീന 1; ഇന്ത്യ 0. അന്ന് അർജന്റീനയെ ഞെട്ടിച്ച ഗൂർഖാ താരം നരീന്ദർ ഥാപ്പ പക്ഷാഘാതമേൽപ്പിച്ച തളർച്ചയോട് മല്ലടിച്ച് ദീർഘകാലം രോഗശയ്യയിൽ ചെലവഴിച്ച ശേഷം 2022 ആഗസ്റ്റിലാണ് മരണത്തിന് കീഴടങ്ങിയത്.
റിക്കാർഡോ ഗരേക്കയുടെ വകയായിരുന്നു എൺപതാം മിനുട്ടിൽ അർജന്റീനയുടെ വിജയഗോൾ. ഡാനിയേൽ പോൺസേയുടെ ഒരു വോളി ക്ലിയർ ചെയ്യുന്നതിൽ ഗോൾകീപ്പർ അതനു ഭട്ടാചാര്യ വരുത്തിയ പിഴവാണ് ഗോളിന് വഴിയൊരുക്കിയത്. ഡൈവ് ചെയ്യാനുയർന്ന അതനുവിന്റെ കൈകളെ ഒഴിഞ്ഞുപോയ പന്ത് പറന്നെത്തിയത് ഗരേക്കയുടെ മുന്നിൽ. നെഞ്ചിൽ വന്നു വീണ പന്ത് നിലം തൊടും മുൻപ് പോസ്റ്റിലേക്ക് തൊടുക്കുന്നു ഗരേക്ക. “ഗരേക്ക ആയിരുന്നു യഥാർത്ഥത്തിൽ അന്നത്തെ താരം. ബുറുഷാഗയെ പോലുള്ള മുൻനിരക്കാർ പോലും മങ്ങിപ്പോയപ്പോൾ അർജന്റീനയുടെ രക്ഷകനായി അവതരിച്ചത് ഗരേക്കയാണ്.”– അലോകിന്റെ വാക്കുകൾ. ഇതേ ഗരേക്കയുടെ ഗോളടി മികവാണ് രണ്ടു വർഷം കഴിഞ്ഞു 1986 ൽ അർജന്റീനയെ മെക്സിക്കോ ലോകകപ്പിന്റെ ഫൈനൽ റൗണ്ടിൽ എത്തിച്ചത് എന്ന് കൂടി അറിയുക. കളി നിർത്തിയ ശേഷം കോച്ചിംഗിലേക്ക് മാറിയ ഗരേക്ക ലോകകപ്പിന് റഷ്യയിൽ എത്തിയിരുന്നു — പെറുവിന്റെ പരിശീലകനായി.
“അപകർഷബോധം വെടിഞ്ഞ് ശക്തരായ എതിരാളികളെ ചുണയോടെ നേരിടാൻ ഞങ്ങളെ സഹായിച്ചത് സെർബിയൻ കോച്ച് സിറിച്ച് മിലോവന്റെ പിന്തുണയാണ്.” –ഫുഡ് കോർപ്പറേഷനിൽ നിന്ന് ഡെപ്യൂട്ടി ജനറൽ മാനേജർ ആയി വിരമിച്ച അലോക് മുഖർജി പറഞ്ഞു. ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച വിദേശ കോച്ച് ആയിരുന്നു മിലോവൻ. രണ്ടാം തരം പൗരന്മാരുടെ പരിഗണനയാണ് നമ്മുടെ നാട്ടിൽ അതുവരെ ഫുട്ബാളർമാർക്ക് ലഭിച്ചിരുന്നത്. മിലോവൻ വന്നതോടെ ആ സ്ഥിതി മാറി. കളിക്കാരെ അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷൻ അന്തസ്സോടെ കണ്ടുതുടങ്ങി. വിമാന യാത്ര, സ്റ്റാർ ഹോട്ടലുകളിൽ താമസം…. അതുവരെ സ്വപ്നം കാണാൻ പോലും ആകുമായിരുന്നില്ലാത്ത സൗകര്യങ്ങളാണ് മിലോവൻ ഞങ്ങൾക്ക് നേടിത്തന്നത്. ടീമിന്റെ കളിയിലും പ്രതിഫലിച്ചു ആ മാറ്റം.”
അർജന്റീനക്കെതിരായ മത്സരത്തിലുടനീളം ബെഞ്ചിലിരിക്കാതെ അസ്വസ്ഥനായി അങ്ങോട്ടുമിങ്ങോട്ടും നടക്കുന്ന അർജന്റീന കോച്ച് കാർലോസ് ബിലാർഡോയുടെ ചിത്രം ഇന്നുമുണ്ട് അലോകിന്റെ ഓർമ്മയിൽ. മത്സര ശേഷം ബിലാർഡോ ഇന്ത്യൻ ടീമിന്റെ ഡ്രസ്സിംഗ് റൂമിൽ വന്ന് കളിക്കാരെ അഭിനന്ദിച്ചതും ഓർക്കുന്നു. അധികം വൈകാതെ ലോകകപ്പ് കളിക്കാൻ ഇന്ത്യക്ക് ഭാഗ്യമുണ്ടാകട്ടെ എന്നായിരുന്നു അദ്ദേഹത്തിന്റ ആശംസ.. ആ ഭാഗ്യം ഇന്ത്യക്ക് ഇന്നും കയ്യെത്താ ദൂരത്തു തന്നെ. പക്ഷേ ബിലാർഡോയുടെ അർജന്റീന രണ്ടു വർഷം കഴിഞ്ഞു ലോകകപ്പ് ഫൈനൽ റൗണ്ട് കളിച്ചു. മറഡോണയുടെ ഐന്ദ്രജാലിക പ്രകടനത്തിന്റെ പിൻബലത്തോടെ ചാമ്പ്യൻമാരാകുകയും ചെയ്തു.
അർജന്റീനയെ വിറപ്പിച്ച ആ ഇന്ത്യൻ ടീം ഇതാ: അതനു ഭട്ടാചാര്യ, അബ്ദുൾ മജീദ്, മനോരഞ്ജൻ ഭട്ടാചാര്യ, തരുൺ ഡേ, അലോക് മുഖർജി, ബികാഷ് പാഞ്ചി, പ്രശാന്ത ബാനർജി, പർമീന്ദർ സിംഗ്, ബിശ്വജിത് ഭട്ടാചാര്യ, നരീന്ദർ ഥാപ്പ, ഷബീർ അലി . പകരക്കാർ: പേം ദോർജി, ബിദേശ് ബോസ്, കിഷാനു ഡേ. കോച്ച്: സിറിച്ച് മിലോവൻ. സഹ പരിശീലകർ: സാന്തോ മിത്ര, അംജദ് ഖാൻ.
https://www.facebook.com/share/p/19UnJ45yQG/