കോഴിക്കോട്- ലഹരിക്കെതിരെയുള്ള കാര്യപരിപാടി എന്ന പേരിൽ പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയിട്ടുള്ള സൂംബ ഡാൻസുമായി ബന്ധപ്പെട്ട വിജ്ഞാപനം പുന:പരിശോധിക്കണമെന്ന് വിസ്ഡം സ്റ്റുഡന്റ്സ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. വർദ്ധിച്ചുവരുന്ന ലഹരിക്കെതിരെ എല്ലാവരും ഒന്നിച്ചുനിന്ന് പോരാടുന്നതും പദ്ധതികൾ ആവിഷ്കരിക്കുന്നതും സ്വാഗതാർഹമാണ്. വിസ്ഡം സ്റ്റുഡന്റ്സിന്റെ പെരിന്തൽമണ്ണയിൽ നടന്ന വിദ്യാർഥി സമ്മേളനത്തിലും പതിനായിരങ്ങളെ ഒന്നിച്ചുനിർത്തി ലഹരിവിരുദ്ധ അവബോധം നൽകാൻ സാധിച്ചിട്ടുണ്ട്.
സൂംബ ഡാൻസ് അധ്യാപകരും വിദ്യാർത്ഥികളും കളിക്കുന്നത് കൊണ്ടും അവ പാഠപുസ്തകത്തിൽ കൊണ്ടുവരുന്നതിലൂടെയും എങ്ങനെയാണ് ലഹരിവിരുദ്ധത സൃഷ്ടിക്കാൻ സാധിക്കുക എന്നതാണ് കാതലായ ചോദ്യം. ജെന്റർ ന്യൂട്രാലിറ്റി അടിച്ചേൽപ്പിക്കാൻ ശ്രമിച്ചത് പോലെ, അധ്യാപകരോടോ രക്ഷിതാക്കളോടോ കൂടിയാലോചിക്കാതെ ഇത് നടപ്പിലാക്കാൻ ശ്രമിക്കുന്നതിന്റെ യുക്തിയെന്താണെന്നും, ഏത് പഠനത്തിന്റെ അടിസ്ഥാനമാണ് ഇതിനുള്ളതെന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കേണ്ടതുണ്ട്. പൊതുവിദ്യാലയങ്ങളെ പരീക്ഷണശാലകളായി കാണുന്നത് സാക്ഷര കേരളത്തിന് ഒട്ടും ഭൂഷണമല്ല.
വിദ്യാർത്ഥികളുടെ മാനസിക-ശാരീരിക ആരോഗ്യം മെച്ചപ്പെടുത്തലാണ് ലക്ഷ്യമെങ്കിൽ അതിന് നിലവിലുള്ള ഡ്രില്ലുകളും പി.ഇ.ടി യുമൊക്കെ കാര്യക്ഷമമാക്കുന്നതിനെ കുറിച്ചാണ് ആലോചിക്കേണ്ടത്. എന്നാൽ നമ്മുടെ സ്കൂളുകളിലാകട്ടെ, 500 കുട്ടികൾക്ക് ഒരു പി.ഇ.ടി അദ്ധ്യാപകൻ എന്നതാണ് ഇപ്പോഴത്തെ കണക്ക്. പലയിടങ്ങളിലും നിയമനങ്ങൾ നടന്നിട്ടുമില്ല. യഥാർത്ഥത്തിൽ ഇത്തരം അടിസ്ഥാനപരമായ വിഷയങ്ങളാണ് നാം ആദ്യം തീരുമാനമാക്കേണ്ടത്. ലഹരിക്കെതിരെ ഇത്തരം തൊലിപ്പുറത്തുള്ള പ്രഹസനങ്ങളെ മാറ്റി നിർത്തി ദീർഘകാലാടിസ്ഥാനത്തിലുള്ള നിർദ്ദേശങ്ങളുമായി വിദ്യാഭ്യാസ വകുപ്പ് മുന്നോട്ട് വരണമെന്നും സംസ്ഥാന പ്രസിഡന്റ് അർഷദ് അൽ ഹികമി, ജനറൽ സെക്രട്ടറി ടി മുഹമ്മദ് ഷമീൽ എന്നിവർ ഒപ്പുവെച്ച പ്രസ്താവനയിൽ ചോദിച്ചു.