മലപ്പുറം: ഭാര്യയെ അറവുശാലയിൽ എത്തിച്ച് കഴുത്തറുത്ത് കൊന്ന പ്രതിക്ക് വധശിക്ഷ. മലപ്പുറം പരപ്പനങ്ങാടി സ്വദേശി നജ്മുദ്ദീൻ എന്ന ബാബുവിനാണ് വധശിക്ഷ. മലപ്പുറം മഞ്ചേരി രണ്ടാം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി.
പരപ്പനങ്ങാടി സ്വദേശി റഹീനയാണ് കൊല്ലപ്പെട്ടത്. 2017 ജൂലൈ 23-ന് അഞ്ചപ്പുര ബീച്ച് റോഡിലെ അറവുശാലയിൽ വച്ചാണ് കൊലപാതകം നടന്നത്. 2003-ൽ റഹീനയെ വിവാഹം കഴിച്ച നജ്മുദ്ദീൻ 2011-ൽ മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തു. പരപ്പനങ്ങാടി ചുടലപ്പറമ്പിലെ വീട്ടിൽ രണ്ടാം ഭാര്യയോടൊപ്പം താമസിച്ചിരുന്ന പ്രതിക്ക് റഹീനയുമായുള്ള ദാമ്പത്യ ബന്ധത്തിൽ കലഹങ്ങൾ പതിവായിരുന്നു. ഇതേത്തുടർന്ന് റഹീനയും മക്കളും ഉമ്മയോടൊപ്പം സ്വന്തം വീട്ടിലേക്ക് മാറാൻ തീരുമാനിച്ചു. ഇവർ തമ്മിൽ വിവാഹമോചന കേസും നിലനിന്നിരുന്നു.
റഹീനയെ വകവരുത്താൻ തീരുമാനിച്ച പ്രതി, കൃത്യം നടന്ന ദിവസം രാവിലെ, അറവുശാലയിലെ ജോലിക്കാർ ലഭ്യമല്ലെന്നും സഹായിക്കാൻ വരണമെന്നും ആവശ്യപ്പെട്ട് റഹീനയെ ഫോണിൽ വിളിച്ചു. തുടർന്ന് റഹീന താമസിച്ചിരുന്ന വാടക ക്വാർട്ടേഴ്സിലെത്തി, ബൈക്കിൽ അറവുശാലയിലേക്ക് കൊണ്ടുപോയി. അവിടെ വച്ച് റഹീനയുടെ മഹർ മാല പൊട്ടിച്ച ശേഷം, കരുതിയിരുന്ന കത്തി ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തി.
കൊലപാതകത്തിന് ശേഷം പ്രതി തൃശൂർ, പാലക്കാട്, കോയമ്പത്തൂർ എന്നിവിടങ്ങളിൽ അലഞ്ഞു. പണം തീർന്നപ്പോൾ നരിക്കുനിയിലെ സ്വന്തം വീട്ടിലേക്ക് വന്നപ്പോൾ പൊലീസിന്റെ പിടിയിലായി. പരപ്പനങ്ങാടി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഐ.പി.സി. വകുപ്പ് 302, 404 പ്രകാരം കുറ്റം ചുമത്തി. ഐ.പി.സി. 404-ന് കഠിന തടവും 25,000 രൂപ പിഴയും, ഐ.പി.സി. 302-ന് വധശിക്ഷയും ഒരു ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. പ്രതിയെ തവനൂർ ജയിലിലേക്ക് മാറ്റി.