കായംകുളം: സാമ്പത്തിക ബാധ്യതകൾ മൂലം വീടുവിട്ട ഭാര്യയെ കുറിച്ച് രണ്ടു മാസമായി വിവരമില്ലാത്തതിനെ തുടർന്ന് ഭർത്താവ് ജീവനൊടുക്കി. പൊലീസ് നടത്തിയ അന്വേഷണത്തിൽ ഭാര്യയെ കണ്ണൂരിൽ ഹോം നഴ്സായി ജോലി ചെയ്യുന്നതായി കണ്ടെത്തി. കണ്ണമ്പള്ളി ഭാഗം വിഷ്ണു ഭവനത്തിൽ വിനോദ് (49) ആണ് മരിച്ചത്. ഭാര്യ രഞ്ജിനി ജൂൺ 11-ന് രാവിലെ ബാങ്കിൽ പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽനിന്ന് ഇറങ്ങിയതിനു ശേഷം വിവരമില്ലായിരുന്നു.
പൊലീസ് അന്വേഷണത്തിൽ രഞ്ജിനി ബാങ്കിൽ പോകാതിരുന്നതായി വ്യക്തമായി. കായംകുളത്ത് ഓട്ടോറിക്ഷയിൽ എത്തി റെയിൽവേ സ്റ്റേഷൻ റോഡിലൂടെ പോകുന്ന ദൃശ്യങ്ങൾ സി.സി.ടി.വി. യിൽനിന്ന് ലഭിച്ചു. ബന്ധുവീടുകളിലും മറ്റിടങ്ങളിലും അന്വേഷിച്ചെങ്കിലും രഞ്ജിനിയെ കണ്ടെത്താനായില്ല. കുടുംബശ്രീ സെക്രട്ടറിയായ രഞ്ജിനിയുടെ യൂണിറ്റ് 1.25 ലക്ഷം രൂപയുടെ ബാങ്ക് വായ്പ എടുത്തിരുന്നു. മൊത്തം മൂന്നു ലക്ഷം രൂപയോളം ബാധ്യത ഉണ്ടായിരുന്നതായി വീട്ടുകാർ പറഞ്ഞു.
രഞ്ജിനിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതോടെ വിനോദ് കടുത്ത മാനസിക സമ്മർദം അനുഭവിച്ചിരുന്നു. ഭാര്യ തിരിച്ചുവരണമെന്നും ബാധ്യതകൾ എങ്ങനെയെങ്കിലും തീർക്കാമെന്നും ആവശ്യപ്പെട്ട് അദ്ദേഹം സമൂഹമാധ്യമങ്ങളിൽ വിഡിയോ പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ, മൊബൈൽ ഫോൺ ഉപയോഗിക്കാതിരുന്ന രഞ്ജിനി ഇത് അറിഞ്ഞിരുന്നില്ല. വിനോദിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനു ശേഷം സംസ്കരിച്ചു. മക്കൾ: വിഷ്ണു, ദേവിക.