തിരുവന്തപുരം– അപരന്റെ വേദന സ്വന്തം വേദനയായി കണ്ട് പരിഹാരത്തിനിറങ്ങുന്ന ഒറ്റയാള്‍ പോരാളി. വയസ്സ് 56. വര്‍ഷത്തില്‍ 360 ദിവസവും കര്‍മ്മനിരതനായി ആശുത്രിയിലെത്തും, പൊതുഅവധി ദിനമായ ഞായറാഴ്ച ഉള്‍പ്പെടെ. ഒപ്പം പഠിച്ചിരുന്ന എല്ലാവരും സ്വകാര്യ മേഖലയിലോ വിദേശത്തോ ജോലികള്‍ സ്വീകരിച്ച് സമ്പന്നരായപ്പോള്‍ ഇന്നും സാധാരണക്കാരനായി ജീവിക്കുകയാണ്. ഇപ്പോഴും വീട്ടില്‍ നിന്ന് മോട്ടോര്‍ ബൈക്കിലാണ് തിരുവന്തപുരം മെഡിക്കല്‍ കോളജിലേക്കുള്ള യാത്ര. തിരുവന്തപുരത്തെ സി.പി.എം ജില്ലാ കമ്മിറ്റി അംഗമായ കരമന ഹരിയാണ് അദ്ദേഹത്തിന്റെ ഭാര്യാ സഹോദരന്‍. എന്നാല്‍ സ്വന്തം താല്‍പര്യത്തിനോ നേട്ടത്തിനോ എളുപ്പവളികള്‍ സ്വീകരിക്കാത്ത ആദര്‍ശ വാദിയാണ് ഡോ. ഹാരിസ്. മകന്റെ കാഴ്ച പരിശോധന സര്‍ട്ടിഫിക്കറ്റ് ആവശ്യമായി വന്നപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിന്റെ തന്നെ ഭാഗമായ കണ്ണാശുപത്രിയില്‍ അദ്ദേഹം ക്യൂ നിന്നാണ് സര്‍ട്ടിഫിക്കറ്റ് വാങ്ങിയതെന്ന് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു.
തുറന്നുപറച്ചില്‍ എന്തുകൊണ്ട്?
പ്രൈമറി സ്‌കൂള്‍ മുതല്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി വരെ സര്‍ക്കാര്‍ സ്ഥാപനത്തില്‍ പഠിച്ച് ഡോക്ടറായ ആളാണ് തിരുവന്തപുരം മെഡിക്കല്‍ കോളജ് യൂറോളജി വകുപ്പ് മേധാവിയായ ഡോ.ഹാരിസ് ഹസന്‍. പൊതു ജനങ്ങളുടെ ചിലവില്‍ പഠിച്ചതിനു പ്രത്യുപകാരമായി അവരോടുള്ള നന്ദിയും സര്‍ക്കാറിനോടുള്ള കടപ്പാടും സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ സേവനം അനുഷ്ഠിച്ചാണ് അദ്ദേഹം ചെയ്തു തീര്‍ക്കുന്നത്. ഇന്നത്തെ കാലത്ത് ചുരുക്കം ആളുകളില്‍ മാത്രമേ ഹാരിസ് ഡോക്ടറുടെ ആത്മാര്‍ത്ഥതയും നന്മയും കാണാന്‍ കഴിയൂ. അതു കൊണ്ടാവണം സ്വന്തം മകന്റെ പ്രായത്തിലുള്ള കോളജ് വിദ്യാര്‍ഥിയുടെ ശസ്ത്രക്രിയ നടത്താന്‍ സര്‍ജിക്കല്‍ ഉപകരണങ്ങില്ല എന്ന കാരണത്താല്‍ മാറ്റിവെക്കേണ്ട അവസ്ഥ വന്നപ്പോള്‍ അദ്ദേഹം പതറിപ്പോയത്. ഇടതു സഹയാത്രികന്‍ കൂടിയായിട്ടും എല്ലാം തുറന്നുപറഞ്ഞത്.
ഔദ്യോഗിക സംവിധാനവും സര്‍ക്കാറും തനിക്ക് എതിരാകുമെന്ന് അറിയാമായിരുന്നിട്ടും എന്തെങ്കിലും മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയില്‍ സമൂഹ മാധ്യമത്തിലൂടെ പരസ്യ പ്രസതാവനക്കിറങ്ങിയ അദ്ദേഹം ചേര്‍ത്തു നിര്‍ത്തുന്ന സഹപ്രവര്‍ത്തകരും രോഗികളുമാണ് തന്റെ ശക്തിയെന്ന് വ്യക്തമാക്കി. സ്വകാര്യ ആശുപത്രികളില്‍ പോയി ചികിത്സിക്കാന്‍ കഴിയാത്ത തിരുവന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സക്ക് എത്തുന്ന നൂറുകണക്കിന് സാധാരണക്കാരായ രോഗികള്‍ക്ക് ഡോ. ഹാരിസ് പ്രിയപ്പെട്ടവനാണ്. ഡോ.ഹാരിസ് പൊതുജനങ്ങള്‍ക്കിടയില്‍ ജീവിക്കുന്നതുകൊണ്ടു കൂടിയാണ് ഉന്നയിച്ച ആരോപണങ്ങളെ കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും അദ്ദേഹം ആത്മാര്‍ത്ഥതയുള്ള സത്യ സന്ധനായ ഡോക്ടറാണെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജിന് തുറന്നുപറയേണ്ടി വന്നത്. രാഷ്ട്രീയ വിവാദം ഉണ്ടാക്കാനല്ല താന്‍ തുറന്നു പറച്ചില്‍ നടത്തിയതെന്നും സിസ്റ്റത്തിലെ പിഴവിനെ ചൂണ്ടിക്കാണിച്ചതിന്റെ പേരില്‍ എന്ത് നടപടി നേരിടേണ്ടി വന്നാലും അത് ഏറ്റുവാങ്ങാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ഒന്നും ചെയ്യാന്‍ കഴിയാതെ നിസഹായനായി രോഗികള്‍ക്ക് മുമ്പില്‍ കുറ്റബോധത്തോടെ നില്‍ക്കുന്നതിനേക്കാള്‍ നല്ലത് പിരിച്ചുവിടലാണെന്നാണ് ഡോ.ഹാരിസിന്റെ വാദം.
പറഞ്ഞതിന് തെളിവുകള്‍ കൈയ്യില്‍
ഉന്നയിച്ച ആരോപണങ്ങളൊക്കെ പൂര്‍ണ്ണമായും ശരിയാണ്. തെളിവുകളൊക്കെ തന്റെ കയ്യിലുണ്ട്. റിപ്പോര്‍ട്ട് ചെയ്യുന്നവര്‍ മേലധികാരികളെ അറിയിക്കുന്നതില്‍ വീഴ്ച വരുത്തിയിട്ടുണ്ടോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. മേലുദ്യോഗസ്ഥര്‍ ആരും തന്നെ ഡിപ്പാര്‍ട്ട്മെന്റില്‍ നേരിട്ടെത്തി അന്യേഷണം നടത്തുകയോ ഇക്കാര്യത്തില്‍ വിവരങ്ങള്‍ അന്യേഷിച്ച് വിളിക്കുകയോ ചെയ്തിട്ടില്ല. ആരെയും കുറ്റപ്പെടുത്താനോ ശിക്ഷിക്കാനോ അല്ല വെളിപ്പെടുത്തലുമായി മുന്നോട്ട് വന്നത്. പ്രശ്നപരിഹാരത്തിന് വേണ്ടി മാത്രമാണ്. ഉപകരണങ്ങള്‍ വാങ്ങാന്‍ രോഗികളില്‍ നിന്ന് പണപ്പിരിവ് നടത്തേണ്ടി വന്ന ഗതികേട് വരെയെത്തി. ഉപകരണ ക്ഷാമം നിരന്തരം അറിയിച്ചിട്ടും പരിഹരിക്കാന്‍ താല്‍പര്യമില്ലാത്ത ഔദ്യോഗിക സംവിധാനത്തില്‍ സഹികെട്ടിട്ടാണ് പരസ്യ പ്രതികരണവുമായി രംഗത്ത് വന്നത്.
കമ്മീഷനോ കൈക്കൂലിയോ ഇല്ലാത്ത ജീവിതം
”താന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. ഔദ്യോഗിക ജീവിതത്തില്‍ ഇന്നുവരെ ഒരു രൂപ പോലും കൈക്കൂലി വാങ്ങിയിട്ടില്ല. ലാബില്‍ നിന്നോ സ്‌കാനിങ് സെന്ററില്‍ നിന്നോ ഒരു കമ്മീഷനും കൈപ്പറ്റിയിട്ടില്ല. എല്ലാ മെഡിക്കല്‍ കോളേജുകളിലും ജോലി ചെയ്തിട്ടുണ്ട്. സ്ഥലം മാറ്റത്തിന് ആരുടെ കയ്യും കാലും പിടിച്ചിട്ടില്ല. ഒരു തെറ്റു മാത്രം തന്റെ കയ്യില്‍ നിന്ന് സംഭവിക്കാറുണ്ട്. വേദനയില്‍ പുളയുന്ന നിസഹായരായ രോഗികള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണം എന്ന് കരുതി ഇറങ്ങുമ്പോള്‍ പരിമിതികളില്‍ വീര്‍പ്പുമുട്ടി പൊട്ടിത്തെറിക്കാറുണ്ട്. ഇടക്ക് രോഗികളോടോ സഹപ്രവര്‍ത്തകരോടോ ഇത്തരത്തില്‍ സംഭവിക്കാറുണ്ട്. മന;പൂര്‍വം ചെയ്യുന്നതല്ല. എങ്കിലും അത് ഒരു തെറ്റാണ്. അത് താന്‍ സമ്മതിക്കുകയാണെന്നും ഡോ.ഹാരിസ് വ്യക്തമാക്കി.
മെഡിക്കല്‍ കോളജിന്റെ വാദം
യൂറോളജി വിഭാഗത്തില്‍ നിന്ന് ശസ്ത്രക്രിയ ആവശ്യപ്പെട്ട് ഒരു കത്തും തന്നിട്ടില്ലെന്നാണ് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ജബ്ബാറിന്റെ പ്രതികരണം. സമൂഹമാധ്യമത്തില്‍ പ്രതികരിച്ചതിന് നടപടി നേരിടേണ്ടി വരുമെന്നും ജബ്ബാര്‍ പറയുന്നു. അതേസമയം ആറേഴ് മാസം മുമ്പ് ആരോഗ്യമന്ത്രിയുടെ ഓഫീസില്‍ പരാതി നല്‍കിയിരുന്നെന്നും എല്ലാം ശരിയാക്കാമെന്ന് മറുപടി നല്‍കിയിരുന്നുവെന്നും ഡോ.ഹാരിസ് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറോട് നേരത്തെ തന്നെ കാര്യങ്ങളൊക്കെ ധരിപ്പിച്ചതാണ്. പക്ഷെ പരിഹാരം കാണാത്തതു കൊണ്ടാണ് ഇങ്ങനൊരു കാര്യത്തിന് ഇറങ്ങേണ്ടി വന്നത്. ആശുപത്രിയിലെ സഹപ്രവര്‍ത്തകരുമായി അടുത്ത ബന്ധമുള്ളയാളാണ് താനെന്നും അവര്‍ കൂടെയുണ്ടാകുമെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു. സമൂഹമാധ്യമങ്ങളിലടക്കം നിരവധി പേര്‍ ഡോ.ഹാരിസിന് പിന്തുണയുമായി രംഗത്തുണ്ട്. സാമൂഹ്യ സേവനത്തിലൂടെ ശ്രദ്ധേയനായ, ജനകീയ ഡോക്ടര്‍ ഉത്തര്‍പ്രദേശിലെ ഡോ. കഫീല്‍ ഖാനോട് വരെ ഡോ.ഹാരിസിനെ ഉപമിച്ചവരുമുണ്ടായി. അധികൃതരുടെ അനാസ്ഥ ചൂണ്ടിക്കാട്ടിയതിന് ജയിലില്‍ പോവേണ്ടി വന്ന ആ ധീരനായ ഡോക്ടറെപോലെ ഡോ.ഹാരിസിന് സംഭവിക്കാതിരിക്കട്ടെ എന്ന പ്രാര്‍ത്ഥനയാണ് പലര്‍ക്കും.