കാസര്‍കോട്- മൂന്നാഴ്ച മുമ്പ് കാസർകോട് ജില്ലയിലെ പൈവളിഗയിൽ നിന്ന് കാണാതായ പെണ്‍കുട്ടിയെയും അയൽവാസിയായ യുവാവിനെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പൈവളിഗ സ്വദേശിനിയായ 15കാരി, ഇവരുടെ അയൽവാസിയായ പ്രദീപ് (42) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ വീടിന് സമീപത്താണ് ഇരുവരെയും മരിച്ചതായി കണ്ടെത്തിയത്. പെണ്‍കുട്ടിയെ കാണാതാതുമായി ബന്ധപ്പെട്ട് പ്രദീപിനെതിരെ പരാതി ലഭിച്ചിട്ടും പോലീസ് അന്വേഷണത്തിൽ വീഴ്ച വരുത്തിയെന്ന് ആരോപണം ഉയർന്നിരുന്നു. ഇരുവരുടെയും മൊബൈൽ ഫോണുകള്‍ സ്വിച്ച് ഓഫായത് ഒരേയിടത്തുനിന്നായിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ തെരച്ചിലിലാണിപ്പോള്‍ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്ന് രാവിലെ മുതൽ 52 അംഗ പോലീസ് സംഘവും നാട്ടുകാരുമടക്കം വ്യാപക തെരച്ചിൽ നടത്തിവരുന്നതിനിടെയാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. പൈവളിഗയിലെ പെണ്‍കുട്ടിയുടെ വീടിന് സമീപമുള്ള മണ്ടെക്കാപ്പ് ഗ്രൗണ്ടിനടുത്തുള്ള അക്കേഷ്യ മരത്തിൽ തൂങ്ങി മരിച്ച നിലയിലാണ് പെണ്‍കുട്ടിയെയും യുവാവിനെയും കണ്ടെത്തിയത്.
ഏക്കറുകളോളം വ്യാപിപ്പിച്ചുകിടക്കുന്ന പ്രദേശമാണിത്. തോട്ടത്തിലെ ഉള്‍ഭാഗങ്ങളിലാണ് കൂടുതൽ തെരച്ചിൽ നടത്തിയിരുന്നതെന്നും നേരത്തെ ഈ ഭാഗത്ത് തെരച്ചിൽ കാര്യമായി നടത്തിയിരുന്നില്ലെന്നും പോലീസ് പറഞ്ഞു. മൊബൈൽ ഫോണ്‍ ലോക്കേഷൻ നോക്കിയാണ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയത്. മൃതദേഹത്തിന് സമീപത്ത് നിന്ന് മൊബൈൽ ഫോണും കത്തിയുമടക്കം കണ്ടെടുത്തു.