സ്റ്റോക്ക്‌ഹോം: ഗാസ യുദ്ധത്തിൽ പ്രതിഷേധിച്ച് സ്വീഡിഷ് കാലാവസ്ഥാ പ്രവർത്തകയായ ഗ്രെറ്റ തൻബർഗ് മറ്റു ആക്ടിവിസ്റ്റുകളോടൊപ്പം ഹ്യുമാനിറ്റേറിയൻ കപ്പലിൽ ഞായറാഴ്ച ഗാസയിലേക്ക് പോകുമെന്ന് ഫ്രഞ്ച്ഫലസ്തീൻ എം.പി പറഞ്ഞു.
മാർച്ച് രണ്ടിന് ഇസ്രായിൽ ഏർപ്പെടുത്തിയ ഉപരോധത്തെ എതിർക്കുന്ന ഗ്രൂപ്പുകളുടെ കൂട്ടായ്മയായ ഫ്രീഡം ഫ്‌ളോട്ടില്ലയാണ് യാത്ര സംഘടിപ്പിക്കുന്നത്. ഉപരോധം അടുത്തിടെയാണ് പിൻവലിക്കാൻ തുടങ്ങിയത്. മാനുഷിക ഉപരോധത്തെയും തുടർച്ചയായ വംശഹത്യയെയും ഇസ്രായിലിന് നൽകിയിട്ടുള്ള ശിക്ഷാ ഇളവിനെയും അപലപിക്കലും ഇക്കാര്യങ്ങളിൽ അന്താരാഷ്ട്ര അവബോധം വളർത്തലും അടക്കം ഈ യാത്രക്ക് ഒന്നിലധികം ലക്ഷ്യങ്ങളുള്ളതായി യാത്രയിൽ പങ്കെടുക്കുന്ന യൂറോപ്യൻ പാർലമെന്റ് അംഗം റീമ ഹസൻ പറഞ്ഞു.
ഇടതുപക്ഷ പാർട്ടിയായ ഫ്രാൻസ് ഇൻസൂമൈസിലെ പ്രമുഖ നേതാവായ റീമ ഹസൻ മിഡിൽ ഈസ്റ്റിനെ കുറിച്ചുള്ള പ്രസ്താവനകളിലൂടെ മുൻകാലങ്ങളിൽ വിവാദങ്ങൾക്ക് തിരികൊളുത്തിയിട്ടുണ്ട്. ഫെബ്രുവരിയിൽ യൂറോപ്യൻ പാർലമെന്റിൽ നിന്നുള്ള പ്രതിനിധി സംഘത്തോടൊപ്പം അധിനിവേശ ഫലസ്തീൻ പ്രദേശങ്ങൾ സന്ദർശിക്കാൻ റീമ ഹസൻ തീരുമാനിച്ചിരുന്നു. പക്ഷേ അവർക്ക് ഇസ്രായിൽ പ്രവേശനം നിഷേധിച്ചു.
തന്റെ ജന്മനാടായ സ്വീഡനിൽ കൗമാരക്കാരുടെ കാലാവസ്ഥാ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നതിൽ പ്രശസ്തയായ ഗ്രെറ്റ തൻബെർഗ് ഈ മാസാദ്യം ഫ്രീഡം ഫ്‌ളോട്ടില്ല കോളിഷൻ കപ്പലിൽ ഗാസയിലേക്ക് പോകേണ്ടതായിരുന്നു. എന്നാൽ യാത്രക്കിടെ കപ്പൽ അട്ടിമറിക്ക് വിധേയമായി. സംഭവത്തിന് പിന്നിൽ ഇസ്രായിലി ഡ്രോൺ ആക്രമണമാണെന്ന് സംശയിക്കുന്നതായി പ്രവർത്തകർ പറഞ്ഞു.
ഞങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും ഞങ്ങളുടെ ദൗത്യത്തിന്റെ വിജയത്തിനും ഈ സംരംഭത്തിനായി പരമാവധി പൊതുജനങ്ങളെ അണിനിരത്തേണ്ടതുണ്ട് റീമ ഹസൻ സോഷ്യൽ മീഡിയയിൽ പറഞ്ഞു. സമീപ ദിവസങ്ങളിൽ ഗാസയിലേക്ക് സഹായം എത്താൻ തുടങ്ങിയിട്ടുണ്ട്.
എന്നാൽ പ്രദേശം വ്യാപകമായ പട്ടിണി നേരിടുന്നതായി മാനുഷിക സംഘടനകൾ മുന്നറിയിപ്പ് നൽകുന്നു. ഗാസ വെടിനിർത്തലിനുള്ള അമേരിക്കൻ നിർദേശം ഇസ്രായിൽ അംഗീകരിച്ചതായി വൈറ്റ് ഹൗസ് ഇന്നലെ അറിയിച്ചു. വെടിനിർത്തൽ നിർദേശം ഹമാസിനും സമർപ്പിച്ചിട്ടുണ്ട്. എന്നാൽ ഈ നിർദേശം ഫലസ്തീൻ ജനതയുടെ ഒരു ആവശ്യങ്ങളും അംഗീകരിക്കുന്നില്ലെന്ന് ഹമാസ് പറഞ്ഞു.