കണ്ണൂർ – സ്വർണക്കടത്തുകേസിൽ പ്രതിയായ സ്വപ്ന സുരേഷ്, മാനനഷ്ടക്കേസിൽ തളിപ്പറമ്പ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരായി ജാമ്യമെടുത്തു. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നൽകിയ കേസിലാണ് നടപടി. കേസ് ഈ മാസം 26 ന് വീണ്ടും പരിഗണിക്കും.
എം. വി. ഗോവിന്ദനെ അപകീർത്തിപ്പെടുത്തിയെന്ന കേസിലെ വാറണ്ടിനെ തുടർന്നാണ് കോടതിയിൽ നിന്ന് ജാമ്യമെടുക്കാനായി സ്വപ്ന സുരേഷ് എത്തിയത്. വിജേഷ് പിള്ളക്കൊപ്പം ഗൂഢാലോചന നടത്തി എംവി ഗോവിന്ദനെ അപമാനിക്കാൻ ശ്രമിച്ചെന്നാണ് കേസ്. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരായ പരാതി പിൻവലിക്കാൻ വിജേഷ് പിള്ള മുഖേന എം വി ഗോവിന്ദൻ 30 കോടി വാഗ്ദാനം ചെയ്തെന്ന ആരോപണമാണ് സ്വപ്ന ഉന്നയിച്ചിരുന്നത്.
കേസിൽ നിന്ന് പിൻമാറണമെന്നും മുഴുവൻ രേഖകളും കൈമാറണമെന്നും ആവശ്യപ്പെട്ട് കണ്ണൂർ സ്വദേശിയായ വിജേഷ് പിളള എന്ന വിജയ് പിളള തന്നെ സമീപിച്ചെന്നും സ്വപ്ന ആരോപിച്ചിരുന്നു. ഇതിനെതിരെയാണ് ഇതിനെതിരെയാണ് ഗൂഢാലോചന, അപകീർത്തിപ്പെടുത്തൽ വകുപ്പുകൾ ചേർത്ത് കേസെടുക്കാൻ എം വി ഗോവിന്ദൻ നൽകിയ സ്വകാര്യ അന്യായത്തിലാണ് വാറണ്ട് പുറപ്പെടുവിച്ചിരുന്നത്.
എം.വി ഗോവിന്ദന് വേണ്ടി പ്രശസ്ത അഭിഭാഷകൻ അഡ്വ. നിക്കോളാസ് ജോസഫും, സ്വപ്നക്ക് വേണ്ടി അഡ്വ കൃഷ്ണരാജുമാണ് കോടതിയിൽ ഹാജരായത്.