- കോളജുകളിലെ ക്രമസമാധാന പ്രശ്‌നങ്ങളിൽ പോലീസിന് ഇടപെടാമെന്നും ഇതിന് പ്രിൻസിപ്പലിന്റെ സമ്മതത്തിനായി കാത്തിരിക്കേണ്ടതില്ലെന്നും കോടതി
കൊച്ചി: വിദ്യാർത്ഥി രാഷ്ട്രീയമല്ല, ക്യാമ്പസുകളിലെ രാഷ്ട്രീയക്കളികളാണ് നിരോധിക്കേണ്ടതെന്ന് ഹൈക്കോടതി. മഹാരാജാസ് കോളജിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ക്യാമ്പസുകളിലെ വിദ്യാർത്ഥി രാഷ്ട്രീയം നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാൽപ്പര്യ ഹരജി പരിഗണിക്കവെയായിരുന്നു കോടതിയുടെ നിരീക്ഷണം.
ക്യാമ്പസിനുള്ളിലെ പൊളിട്ടിക്‌സ് അല്ല, പൊളിട്രിക്‌സ് ആണ് നിരോധിക്കേണ്ടതെന്ന് ഹരജി പരിഗണിച്ച ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് പി കൃഷ്ണകുമാർ എന്നിവരുൾപ്പെട്ട ബെഞ്ച് അഭിപ്രായപ്പെട്ടു.
മതത്തിന്റെ പേരിൽ ചെയ്യുന്ന തെറ്റായ പ്രവൃത്തികളുടെ പേരിൽ മതം നിരോധിക്കാറില്ല. അതേപോലെ, രാഷ്ട്രീയത്തിന്റെ പേരിൽ നടക്കുന്ന തെറ്റായ പ്രവണകളുടെ പേരിൽ രാഷ്ട്രീയവും നിരോധിക്കുന്നത് പ്രായോഗികമല്ല.

രാഷ്ട്രീയത്തിന്റെ നല്ല വശം മനസ്സിലാക്കണം. ക്യാമ്പസുകളിൽ പൂർണമായി രാഷ്ട്രീയം ഇല്ലാതാക്കാനാവില്ല. എന്നാൽ, വിദ്യാർത്ഥി രാഷ്ട്രീയത്തിലെ ഹാനികരമായ സമ്പ്രദായം ഇല്ലാതാക്കണമെന്നും കോളജുകളിലെ ക്രമസമാധാന പ്രശ്‌നങ്ങളിൽ പോലീസിന് ഇടപെടാമെന്നും ഇതിന് പ്രിൻസിപ്പലിന്റെ സമ്മതത്തിനായി കാത്തിരിക്കേണ്ടതില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഹരജി ജനുവരി 23-ലേക്ക് മാറ്റി.
എറണാകുളം മഹാരാജാസ് കോളജിലുണ്ടായ എസ്.എഫ്.ഐ-കെ.എസ്.യു സംഘർഷം അടക്കം ചൂണ്ടിക്കാട്ടിയായിരുന്നു വിദ്യാർത്ഥി രാഷ്ട്രീയത്തിനെതിരെ ഹരജി സമർപ്പിച്ചിരുന്നത്.