ജിദ്ദ: ഹജ് പെർമിറ്റില്ലാത്ത സ്ത്രീകൾ അടക്കം 15 വിദേശികളെ മക്കയിലേക്ക് കടത്താൻ ശ്രമിച്ച രണ്ടു സൗദി പൗരന്മാരെ ഹജ് സുരക്ഷാ സേന പിടികൂടി. നിയമാനുസൃത ശിക്ഷാ നടപടികൾ സ്വീകരിക്കാൻ 17 പേരെയും പിന്നീട് ബന്ധപ്പെട്ട വകുപ്പിന് കൈമാറി.
ഹജ് പെർമിറ്റില്ലാത്ത 99 പേരെ മക്കയിലേക്ക് കടത്താൻ ശ്രമിച്ച് ഹജ് സുരക്ഷാ സേനയുടെ പിടിയിലായ 20 പേരെ ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ സീസണൽ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റികൾ ശിക്ഷിച്ചതായും മന്ത്രാലയം അറിയിച്ചു.
പതിനാലു സൗദി പൗരൻമാർക്കും ആറു വിദേശികൾക്കുമാണ് ശിക്ഷ. ഇവർക്ക് തടവും ഒരു ലക്ഷം റിയാൽ വരെ പിഴയുമാണ് ശിക്ഷ വിധിച്ചത്. ശിക്ഷ പൂർത്തിയാക്കിയ ശേഷം വിദേശികളെ സൗദിയിൽ നിന്ന് നാടുകടത്തി പത്തു വർഷത്തേക്ക് പ്രവേശന വിലക്കേർപ്പെടുത്താനും വിധിയുണ്ട്. ഹജ് പെർമിറ്റില്ലാത്തവരെ കടത്താൻ ഉപയോഗിച്ച വാഹനങ്ങൾ കണ്ടുകെട്ടാനും തീരുമാനമുണ്ട്. തസ്‌രീഹ് ഇല്ലാതെ ഹജ് നിർവഹിക്കാൻ ശ്രമിച്ച് മക്കയിലേക്ക് കടക്കുന്നതിനിടെ പിടിയിലായവർക്ക് 20,000 റിയാൽ വരെ പിഴ ചുമത്തിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.