പാലക്കാട്- എ.ഐ.വൈ.എഫ് നേതാവ് ഷാഹിന മണ്ണാർക്കാടിൻ്റെ മരണത്തിൽ ആരോപണ വിധേയനായ സി.പി.ഐ നേതാവ് സുരേഷ് കൈതച്ചിറയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കുടുബം പോലീസ് സ്റ്റേഷന് മുന്നിൽ ധരണ്ണ നടത്തി. മണ്ണാർക്കാട് പൊലീസ് സ്റ്റേഷന് മുൻപിൽ നടത്തിയ ധർണ്ണയിൽ ഷാഹിനയുടെ ഭർത്താവ് സാദിഖ്, മക്കൾ, സഹോദരിമാർ, കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു. കേസ് ക്രൈബ്രാഞ്ച് അന്വേഷിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.
എ.ഐ.വൈ.എഫ് ജില്ലാ കമ്മിറ്റി അംഗമായ ഷാഹിനയെ കഴിഞ്ഞ മാസമാണ് പാലക്കാട് മണ്ണാർക്കാടുള്ള വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഷാഹിനയുടെ സുഹൃത്ത് കൂടിയായ എ.ഐ.വൈ.എഫ് നേതാവ് സുരേഷിനെതിരെ പരാതിയുമായി ഭർത്താവ് സാദിഖ് അന്നു തന്നെ രംഗത്തെത്തിയിരുന്നു.
സുഹൃത്ത് കാരണം ഷാഹിനയ്ക്ക് വൻ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായും വിഷയത്തിൽ ആറ് മാസം മുമ്പ് സിപിഐ ജില്ലാ സെക്രട്ടറിക്ക് പരാതി നൽകിയിരുന്നതായും സാദിഖ് പറയുന്നു. ഷാഹിനയുടെ ഡയറി, ഫോൺ എന്നിവ പോലീസ് കസ്‌റ്റഡിയിൽ എടുത്തിരുന്നു. ഷാഹിന ജോലി ചെയ്‌തിരുന്ന വെളിച്ചെണ്ണ വിപണന സ്‌ഥാപനവുമായി ബന്ധപ്പെട്ടും അന്വേഷണം നടത്താനായിരുന്നു പൊലീസ് തീരുമാനം.