കൊയിലാണ്ടി– ഹൈവേ നിര്‍മ്മാണത്തിലെ അശാസ്ത്രീയത കാരണം ഭീഷണി നേരിടുന്ന കൊയിലാണ്ടി കുന്ന്യോറമലയിലെ ജനങ്ങളോടൊപ്പം തോരാത്ത മഴയില്‍ നാഷണല്‍ ഹൈവേ ഉദ്യോഗസ്ഥരെ കണ്ട് ഷാഫി പറമ്പില്‍ എം.പി. ശക്തമായ കാലവര്‍ഷത്തെത്തുടര്‍ന്ന് വിള്ളലുണ്ടായ വീടുകളും മറ്റ് ഉയര്‍ന്ന പ്രദേശങ്ങളിലെ വിണ്ടുകീറിയ ഭാഗങ്ങളും നാഷണല്‍ ഹൈവേ അഥോറിറ്റി ഓഫ് ഇന്ത്യാ ഉദ്യോഗസ്ഥരെ കാണിച്ചുകൊടുത്ത അദ്ദേഹം ശക്തമായ ഭാഷയിലാണ് അധികൃതരോട് സംസാരിച്ചത്. പഠനം നടത്തിയ കാര്യം ചൂണ്ടിക്കാട്ടിയ ഉദ്യോഗസ്ഥരോട് എന്ത് പഠനത്തിന്റെയടിസ്ഥാനത്തിലാണ് ഇത്തരമൊരു നിര്‍മ്മാണം നടത്തിയതെന്ന് ഷാഫി ചോദിച്ചു. ഇവിടെയുള്ള നിര്‍മ്മാണ സമയത്തെ സുരക്ഷാപ്രശ്‌നങ്ങള്‍ പാര്‍ലമെന്റില്‍ നേരത്തെ തന്നെ ഉന്നയിച്ചതാണെന്നും ഒരു വര്‍ഷമായി ഉന്നയിച്ചുകൊണ്ടിരിക്കുകയാണെന്നും എം.പി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഹൈവേ നിര്‍മ്മാണം അശാസ്ത്രീയമായി നടത്തിയതിനാല്‍ 19 കുടുംബങ്ങളുടെ വീടുകള്‍ ഭീഷണിയിലാണെന്നും അതിന് പരിഹാരം കാണണമെന്നും ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു. പതിനഞ്ചു വര്‍ഷം വിദേശത്ത് ജോലി ചെയ്ത് ഉണ്ടാക്കിയ ഒരാളുടെ വീട്ടില്‍ സൈഡിലൂടെയാണ് വിള്ളല്‍ ഉണ്ടായത്. ആ വീടിന് അകത്തും വിള്ളല്‍ കണ്ടു. ഇത്തരം സാഹചര്യത്തില്‍ ബഫര്‍ സോണ്‍ അധികൃതര്‍ ഏറ്റെടുക്കട്ടേയെന്നും അദ്ദേഹം വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group