മക്ക: സാമൂഹികമാധ്യമങ്ങളിലൂടെ പരസ്യം ചെയ്ത് വ്യാജ ബലി കൂപ്പണുകൾ വിൽപന നടത്തിയ നാലംഗ സംഘത്തെ മക്കയിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. നിയമാനുസൃത ഇഖാമകളിൽ രാജ്യത്ത് കഴിയുന്ന യെമനികളാണ് അറസ്റ്റിലായത്. നിയമാനുസൃത നടപടികൾ പൂർത്തിയാക്കി പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി മക്ക പോലീസ് അറിയിച്ചു.
അതിനിടെ, ഹജുമായി ബന്ധപ്പെട്ട നിയമ, നിർദേശങ്ങൾ ലംഘിച്ച് ഒമ്പതു വിസിറ്റ് വിസക്കാരെ മക്കയിലേക്ക് കടത്താൻ ശ്രമിച്ച സൗദി പൗരനെ ഹജ് സുരക്ഷാ സേന അറസ്റ്റ് ചെയ്തു. ഹജ് നിർവഹിക്കുകയെന്ന ലക്ഷ്യത്തോടെ മക്കയിലേക്ക് കടക്കാൻ ശ്രമിച്ച നാലു വനിതകൾ അടക്കമുള്ള വിസിറ്റ് വിസക്കാരെ ചെക്ക് പോസ്റ്റുകൾ ഒഴിവാക്കാൻ മെയിൻ റോഡിൽ നിന്ന് മാറി മരുഭൂപാതയിലൂടെയാണ് സൗദി പൗരൻ സ്വന്തം കാറിൽ കടത്താൻ ശ്രമിച്ചത്. ഡ്രോൺ ഉപയോഗിച്ച് നടത്തിയ നിരീക്ഷണത്തിലൂടെയാണ് നിയമ ലംഘകരെ കടത്തുകയായിരുന്ന സൗദി പൗരന്റെ കാർ സുരക്ഷാ വകുപ്പുകൾ കണ്ടെത്തിയത്. നിയമാനുസൃത ശിക്ഷാ നടപടികൾ സ്വീകരിക്കാൻ പത്തു പേരെയും പിന്നീട് ബന്ധപ്പെട്ട വകുപ്പിന് കൈമാറി.
ഹജ് പെർമിറ്റില്ലാത്ത 94 പേരെ മക്കയിലേക്ക് കടത്താൻ ശ്രമിച്ച് പിടിയിലായ 25 പേരെ ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ സീസണൽ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റികൾ കഴിഞ്ഞ ദിവസം ശിക്ഷിച്ചു. 11 വിദേശികളെയും 14 സൗദി പൗരന്മാരെയുമാണ് ശിക്ഷിച്ചത്. ഇവർക്ക് തടവും ഒരു ലക്ഷം റിയാൽ വരെ പിഴയുമാണ് വിധിച്ചത്. വിദേശികളെ ശിക്ഷ പൂർത്തിയാക്കിയ ശേഷം സൗദിയിൽ നിന്ന് നാടുകടത്താനും പുതിയ വിസയിൽ വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതിൽ നിന്ന് പത്തു വർഷത്തേക്ക് വിലക്കേർപ്പെടുത്താനും വിധിയുണ്ട്.
ഹജ് പെർമിറ്റില്ലാത്തവരെ കടത്താൻ നിയമ ലംഘകർ ഉപയോഗിച്ച വാഹനങ്ങൾ കണ്ടുകെട്ടാനും തീരുമാനിച്ചു. നിയമ വിരുദ്ധമായി ഹജ് നിർവഹിക്കാൻ ശ്രമിച്ച് കുടുങ്ങിയവർക്ക് 20,000 റിയാൽ തോതിൽ പിഴ ചുമത്തിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.