പറമ്പായി: കഴിഞ്ഞ ദിവസം പറമ്പായി ചേരികമ്പനിയിൽ യുവതി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട സംഭവത്തിൽ എസ്.ഡി.പി.ഐ യെ വലിച്ചിഴക്കുന്നത് ദുരുദ്ദേശപരമാണെന്ന് എസ്.ഡി.പി.ഐ വേങ്ങാട് പഞ്ചായത്ത് കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു. ഭർതൃമതിയായ യുവതിയെ മയ്യിൽ സ്വദേശിയുടെ കൂടെ സംശയാസ്പദമായ രീതിയിൽ കുടുംബാംഗങ്ങൾ കണ്ടിരുന്നു. കുടുംബക്കാരും വീട്ടുകാരും തന്നെ യുവതിയെ ഇവിടെ നിന്ന് വീട്ടിലേക്ക് കൊണ്ടു പോവുകയും ചെയ്തു. തുടർന്ന് മയ്യിൽ സ്വദേശിയുടെയും യുവതിയുടെയും കുടുംബക്കാർ വിഷയത്തിൽ ഇടപെടുകയും പരസ്പരം സംസാരിച്ച് പിരിയുകയുമാണ് ചെയ്തത്. പിന്നീട് രണ്ടുദിവസം കഴിഞ്ഞാണ് യുവതി ആത്മഹത്യ ചെയ്യുന്നത്.
എന്നാൽ മരണ ശേഷം പ്രദേശത്തെ എസ്.ഡി.പി.ഐ പ്രവർത്തകരെ കള്ളക്കേസിൽപ്പെടുത്തി അറസ്റ്റ് ചെയ്തത് സി.പി.എമ്മിന്റെ സമ്മർദ്ദ ഫലമായാണ്. കുടുംബക്കാർ ഇടപ്പെട്ട വിഷയത്തിൽ എസ്.ഡി.പി.ഐയെ തിരഞ്ഞ് പിടിച്ച് കള്ളക്കേസിൽപ്പെടുത്തിയത് രാഷ്ട്രീയ പ്രേരിതവുമാണ്. എന്താണ് സംഭവിച്ചതെന്ന് പ്രദേശവാസികൾക്ക് അറിയാമെന്നിരിക്കെ യാഥാർഥ്യം അന്വേഷിച്ച് റിപ്പോർട്ട് ചെയ്യേണ്ട മാധ്യമങ്ങൾ പോലീസ് പറയുന്നത് അപ്പടി കേട്ട് വാർത്ത ചെയ്യുന്നത് മാധ്യമ ധാർമ്മികതയല്ല. പറമ്പായി – വേങ്ങാട് മേഖലയിൽ പാർട്ടി നേടുന്ന ജനസ്വാധീനത്തിൽ വിറളിപൂണ്ടവരാണ് ഭരണ സൗകര്യത്തിന്റെ മറവിൽ എസ്.ഡി.പി.ഐയെ കരിവാരി തേക്കാൻ ശ്രമിക്കുന്നതെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.