കേരളത്തിന്റെ സാമൂഹിക ഭൂപടത്തിൽ വിപ്ലവാത്മകമായ മാറ്റങ്ങൾ അടയാളപ്പെടുത്തിയ ഒരു നൂറ്റാണ്ടിന്റെ ചരിത്രമാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടേത്. കാസർകോട് കുണിയയിലെ വരക്കൽ മുല്ലക്കോയ തങ്ങൾ നഗറിൽ സമാപിച്ച ശതാബ്ദി മഹാസമ്മേളനം, ഈ പ്രസ്ഥാനം കേവലം ഒരു മതസംഘടന മാത്രമല്ല, മറിച്ച് ഒരു ജനതയുടെ സാംസ്‌കാരികവും വിദ്യാഭ്യാസപരവുമായ നവോത്ഥാന നായകനാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചു. 1926-ൽ രൂപീകൃതമായ സമസ്ത, പാരമ്പര്യ ഇസ്‌ലാമിക മൂല്യങ്ങളെ മുറുകെപ്പിടിച്ചതിനാൽ തന്നെ നിരവധി വെല്ലുവിളികൾ നേരിട്ടിരുന്നു. എങ്കിലും അതിനെയെല്ലാം വകഞ്ഞു മാറ്റി കുണിയയിൽ ലക്ഷക്കണക്കിന് വിശ്വാസികൾ അണിനിരന്ന ഒരു ജനസാഗരമായി മാറുന്ന കാഴ്ചയാണ് നാം കണ്ടത്.
കേവലം ആഘോഷങ്ങൾക്കപ്പുറം പ്രായോഗികമായ ചില കർമ്മപദ്ധതികൾ ശതാബ്ദി സമ്മേളനത്തിലൂടെ ഇവർ മുന്നോട്ട് വച്ചിരുന്നു.
ആഗോള നിലവാരത്തിലുള്ള വിദ്യാഭ്യാസ പദ്ധതികളും പുനരധിവാസ കേന്ദ്രങ്ങളും സമ്മേളനത്തിലൂടെ പ്രഖ്യാപിച്ച് ജന ശ്രദ്ധ പിടിച്ചുപറ്റി.
10,313 ദാഇമാരെ സമൂഹത്തിനായി സമർപ്പിച്ച ഇവർ ആത്മീയതയെ സാമൂഹിക സേവനവുമായി ബന്ധിപ്പിക്കാൻ സംഘടന ലക്ഷ്യമിടുന്നുണ്ട്.
ചിതറിനിൽക്കുന്ന സുന്നി ഗ്രൂപ്പുകളെ ചർച്ചകൾക്കും പ്രശ്നപരിഹാരങ്ങൾക്കുമായി ജിഫ്രി തങ്ങൾ ക്ഷണിച്ചത് വരുംകാലങ്ങളിൽ കേരളത്തിലെ മുസ്ലിം രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്ക് തുടക്കം കുറിക്കാനും കാരണമാകുമെന്നാണ് പറയുന്നത്.
മലപ്പുറം ജില്ലയുടെ വിഭജനം, പെരുന്നാൾ അവധി മൂന്ന് ദിവസമായി വർദ്ധിപ്പിക്കൽ തുടങ്ങിയ ആവശ്യങ്ങൾ രാഷ്ട്രീയ ഭരണകൂടങ്ങൾക്കുള്ള ശക്തമായ സന്ദേശമാണ്. ജമാഅത്തെ ഇസ്‌ലാമി പോലുള്ള സംഘടനകളെ തീവ്രവാദപരമായ നിലപാടുകളുടെ പേരിൽ മാറ്റിനിർത്തുന്ന സമസ്തയുടെ നിലപാട്, സംഘടനയുടെ വ്യക്തമായ നയങ്ങളെയാണ് വെളിപ്പെടുത്തുന്നത്.
ഈജിപ്തിലെ അൽ അസ്ഹർ സർവ്വകലാശാലാ റെക്ടർ ഡോ. സലാമ ദാവൂദിന്റെ സാന്നിധ്യം സമസ്തയുടെ ആഗോള അംഗീകാരത്തെ വിളിച്ചോതുന്നു. തന്റെ പാരമ്പര്യത്തിൽ അഭിമാനം കൊള്ളുകയും എന്നാൽ പുതിയ കാലത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് മാറാൻ തയ്യാറാവുകയും ചെയ്യുന്ന ഒരു പണ്ഡിതസഭയെയാണ് കുണിയയിൽ കണ്ടത്. ഈ ശതാബ്ദി സമ്മേളനം സമസ്തയുടെ ഒരു നൂറ്റാണ്ടിന്റെ പൂർത്തീകരണമല്ല, മറിച്ച് കൂടുതൽ വലിയ ലക്ഷ്യങ്ങളിലേക്കുള്ള ഒരു പുതിയ തുടക്കമാണ്.



