കോഴിക്കോട്– പന്തീരാങ്കാവില്‍ ബാങ്ക് ജീവനക്കാരനെ കബളിപ്പിച്ച് 40 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ വഴിത്തിരിവ്. ഇനിയും കണ്ടെത്താന്‍ ബാക്കിയുള്ള തുകയായ 39 ലക്ഷം രൂപ പോലീസ് കണ്ടെത്തി. പ്രതി ഷിബിന്‍ ലാലിന്റെ വീട്ടില്‍ നിന്ന് 500 മീറ്റര്‍ മാറിയുള്ള പറമ്പിലാണ് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സംഘം പ്രതിയെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തത്. ഷിബിന്‍ ലാലുമായി നടത്തിയ തെളിവെടുപ്പില്‍ പണം കണ്ടെത്തുകയായിരുന്നു.
തട്ടിയെടുത്തതിന് പിന്നാലെ പണം പന്തീരാങ്കാവ് കൈമ്പാലം സ്വദേശിക്ക് കൈമാറിയിരുന്നുവെന്നാണ് ഇയാള്‍ പോലീസിന് നല്‍കിയ മൊഴി. ഇത് വിശ്വസിച്ചിരുന്നെങ്കിലും അന്യേഷണം സംഘത്തിന് പണം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ജൂണ്‍ 11നാണ് ഷിബിന്‍ ലാലിന്റെ വാക്ക് വിശ്വസിച്ച് പന്തീരാങ്കാവിലെ അക്ഷയ ധനകാര്യ സ്ഥാപനത്തില്‍ പണയം വെച്ച സ്വര്‍ണം തിരിച്ചെടുക്കാനെത്തിയ ബാങ്ക് ജീവനക്കാരനില്‍ നിന്ന് നാല്‍പത് ലക്ഷം രൂപ കവര്‍ന്നത്. നാല്‍പത് ലക്ഷം രൂപയുമായി സ്‌കൂട്ടറില്‍ കടന്നുകളഞ്ഞ പ്രതിയെ പാലക്കാട് നിന്നുമാണ് അന്യേഷണം സംഘം പിടികൂടിയത്. എന്നാല്‍ പിടിയിലാകുമ്പോള്‍ അമ്പത്തയ്യായിരം രൂപ മാത്രമാണ് ഇയാളില്‍ നിന്നും കണ്ടെടുക്കാനായത്. തട്ടിയെടുത്ത ബാഗില്‍ ഒരു ലക്ഷം രൂപ മാത്രമേ ഉണ്ടായിരുന്നെന്നും, അതെടുത്ത് ബാഗ് വലിച്ചെറിന്നും അന്യേഷണത്തിന്റെ ആദ്യഘട്ടത്തില്‍ പ്രതി മൊഴി നല്‍കിയത്. എന്നാല്‍ ഇത് പോലീസിനെ വഴിതെറ്റാക്കാതിരിക്കാനുള്ള നീക്കമാണെന്നാണെന്നായിരുന്നു പോലീസ് നിഗമനം.