പത്തനംത്തിട്ട– മൂന്നാം ബലാത്സംഗ കേസിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം. പത്തനംതിട്ട സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. രണ്ടാഴ്ചയിലേറെയായി ജയിലിൽ കഴിയുന്ന രാഹുലിന് വലിയ ആശ്വാസം നൽകുന്നതാണ് ഈ വിധി.
കേസിൽ പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വിശദമായ വാദങ്ങൾ നേരത്തെ പൂർത്തിയായിരുന്നു. എന്നാൽ കേസ് ഡയറിയിലെ വിവരങ്ങൾ കൂടുതൽ പരിശോധിക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കി കോടതി വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. പരാതിക്കാരി രാഹുലിന്റെ മൊബൈലിലേക്ക് അയച്ചതെന്ന് അവകാശപ്പെട്ട് പ്രതിഭാഗം ഹാജരാക്കിയ ശബ്ദരേഖയുടെയും വാട്‌സ്ആപ്പ് സന്ദേശങ്ങളുടെയും ആധികാരികത പരിശോധിക്കണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.
ബലാത്സംഗം, ഗർഭച്ഛിദ്രം, സാമ്പത്തിക ചൂഷണം എന്നിങ്ങനെയുള്ള അതീവ ഗുരുതരമായ ആരോപണങ്ങളാണ് പരാതിക്കാരി രാഹുലിനെതിരെ ഉന്നയിച്ചിരിക്കുന്നത്. എന്നാൽ, ഇത് ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നു എന്ന് സ്ഥാപിക്കാനാണ് പ്രതിഭാഗം കോടതിയിൽ ശ്രമിച്ചത്. ഡിജിറ്റൽ തെളിവുകളുടെ കാര്യത്തിൽ പ്രോസിക്യൂഷൻ സംശയം പ്രകടിപ്പിച്ചതോടെയാണ് ജാമ്യവിധി നീണ്ടുപോയത്. അതേസമയം, രാഹുലിനെതിരെയുള്ള ആദ്യ ബലാത്സംഗ കേസിലെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.



