നയാപൈസയില്ലാതെയും ആശ്രയവും പിന്തുണയുമില്ലാതെയും ഗതിയില്ലാതായ ഒരാളുടെ വിലാപകാവ്യമായിരുന്നു ഇന്ന് പി.വി അൻവർ നടത്തിയ പത്രസമ്മേളനത്തിന്റെ ആകെത്തുക. രാഷ്ട്രീയത്തിൽ എത്തിയ ശേഷം എല്ലാം നഷ്ടമായതിന്റെ സങ്കടവും പരിഭവവും പങ്കുവെച്ച അൻവർ താൻ നേരിടേണ്ടി വന്ന അവഗണനയുടെ നാൾവഴികളും വിശദീകരിച്ചു. നിയമസഭ ഉപതെരഞ്ഞെടുപ്പിൽ നിലമ്പൂരിൽ ആദ്യം പരാജയപ്പെട്ടയാളായി മുൻ എം.എൽ.എ കൂടിയായ അൻവർ മാറുന്ന കാഴ്ചക്കാണ് തെരഞ്ഞെടുപ്പ് പോരിന്റെ ആദ്യ നാളുകൾ സാക്ഷ്യം വഹിക്കുന്നത്. തന്റേത് അധികപ്രസംഗം ആണെങ്കിൽ അത് ഇനിയും തുടരുമെന്നും അൻവർ പറയുന്നു.
തന്റെ സമ്പാദ്യത്തിന്റെ ഭൂരിഭാഗവും രാഷ്ട്രീയത്തിന് വേണ്ടി ചെലവിട്ടു കഴിഞ്ഞു അൻവർ. ഇനിയൊരു തെരഞ്ഞെടുപ്പിലും മത്സരിക്കാനാകാത്ത വിധം പൂർണ്ണമായും സാമ്പത്തിക തളർച്ചയിലേക്ക് കൂടിയാണ് അൻവർ എത്തിയിരിക്കുന്നത്. തന്റെ സ്വകാര്യ സമ്പത്തുകളെല്ലാം അൻവർ രാഷ്ട്രീയത്തിന് വേണ്ടി ചെലവിട്ടു കഴിഞ്ഞു.
ഇനിയൊരു തെരഞ്ഞെടുപ്പിൽ നിലമ്പൂരിൽ മത്സരിക്കാനുള്ള ചില്ലിക്കാശ് പോലുമില്ലെന്ന് അൻവർ പറയുന്നു. ഒരു ബൂത്തിലേക്ക് മിനിമം മൂന്നു ലക്ഷം രൂപയെങ്കിലും വേണ്ടി വരും. ഈ കണക്ക് നോക്കിയാൽ തന്നെ കോടികൾ ആവശ്യമായി വരും. എന്റെ കയ്യിൽ ഒരു ചുക്കുമില്ലെന്നും ആകെ കടക്കാരനായെന്നും അൻവർ പറയുന്നു. എന്നെ ആകെ തകർത്തു തരിപ്പണമാക്കി. ലക്ഷങ്ങൾ വരുമാനം ഉണ്ടായിരുന്ന എനിക്ക് നൂറു രൂപ പോലും വരുമാനമില്ലാതായി. ഈ ജനങ്ങൾക്ക് വേണ്ടി നടത്തിയ പോരാട്ടമാണ് തന്നെ കടക്കാരനാക്കിയതെന്നും അൻവർ ഇന്ന് നടത്തിയ പത്രസമ്മേളനത്തിൽ ആവർത്തിക്കുന്നു. ഐ.എ.എസ്-ഐ.പി.എസ് ലോബി, ഇടതുമുന്നണിയിലെ നേതാക്കൾ, ചില ഘടകകക്ഷികൾ എന്നിവരാണ് തന്നെ ഇങ്ങിനെയാക്കിയതെന്നും അൻവർ വ്യക്തമാക്കുന്നു.
അൻവർ നടത്തിയ പത്രസമ്മേളനത്തിലെ മറ്റുചില കാര്യങ്ങൾ ഇങ്ങിനെയാണ്. ദിവസം മൂന്നു ഷർട്ട് ധരിച്ചിരുന്ന എനിക്കിപ്പോൾ കുപ്പായം അലക്കിതേക്കാനുള്ള പണം പോലുമില്ല. കടംവാങ്ങിയാണ് ഇക്കാലം വരെ പലരെയും സഹായിച്ചത്. ഒരിഞ്ച് ഭൂമി പോലും വിൽക്കാൻ സാധിക്കുന്നില്ല. മിച്ചഭൂമി കേസ് നൽകിയാണ് ഭൂമി വിൽക്കാൻ സമ്മതിക്കാത്തരുത്. പാവപ്പെട്ട തൊഴിലാളികൾ ഇപ്പോഴും എന്റെ കൂടെയുണ്ട്.
ഞാൻ വികലാംഗനും നിസഹായനുമാണ്. ജീവനാണ് ആകെ ബാക്കിയുള്ളത്. ആ ജീവൻ വെച്ച് എന്ത് ചെയ്യാനാകുമെന്ന് ഈ മനുഷ്യരുമായി ആലോചിച്ച് ചെയ്യുമെന്നും അൻവർ പറയുന്നു. മത്സരിക്കാനുണ്ടെന്നും എന്നാൽ അതിനുള്ള സാമ്പത്തിക ശേഷിയില്ലെന്നും അൻവർ പറയുന്നു. ഈ ഘട്ടത്തിൽ ഇനി യു.ഡി.എഫിലേക്ക് ഇല്ലെന്നും ഇത് പ്രഖ്യാപിത നിലപാടാണെന്നും അൻവർ വ്യക്തമാക്കി. ഞാൻ ഈ വരാന്തയിലോ ആ കടയിലോ ഉണ്ടാകുമെന്നും അൻവർ പറഞ്ഞു. ഒരു പാരസെറ്റമോൾ വാങ്ങാൻ പോലും പണമില്ലാത്തവരാണ് എനിക്കൊപ്പമുള്ളത്. ഇന്നു വരെ സർക്കാരിൽനിന്ന് ഒരു പണം പോലും സർക്കാരിൽനിന്ന് അനധികൃതമായി വാങ്ങിയിട്ടില്ല.
നിലമ്പൂർ ഉപ തെരഞ്ഞെടുപ്പ് ചൂടിലേക്ക് ചായുമ്പോൾ തീർച്ചയായും ദുരന്തനായകനായി അൻവർ മാറുന്ന കാഴ്ചയാണ് കാണുന്നത്. കയ്യിലുണ്ടായിരുന്ന എം.എൽ.എ സ്ഥാനം വിട്ടൊഴിഞ്ഞ് വന്ന തന്നെ പ്രതിപക്ഷം ഏറ്റെടുക്കുമെന്ന് വിചാരിച്ചെങ്കിലും അതുണ്ടായില്ല. എന്നാൽ തന്റെ തന്നെ മുൻ വാക്കുകളും നിർത്താതെയുള്ള വെല്ലുവിളികളുമാണ് അൻവറിന് ഏറെക്കുറെ വിനയായത്. ആരെയും ഗൗനിക്കാതെയും പരിഗണിക്കാതെയും നടത്തിയ വീരവാദങ്ങളും തിരിഞ്ഞുകുത്തുന്ന സ്ഥിതിയുമുണ്ടാക്കി. ഈ തെരഞ്ഞെടുപ്പിൽ കളത്തിന് പുറത്തുനിന്ന് കാഴ്ച കാണേണ്ട ഗതികേടിലേക്ക് അൻവർ മാറുകയും ചെയ്തു.