തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖം രാജ്യത്തിന് സമർപ്പിക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തെത്തി. നഗരത്തിൽ കനത്ത സുരക്ഷാ സന്നാഹങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
പ്രധാനമന്ത്രി ഇന്ന് രാത്രി രാജ്ഭവനിൽ തങ്ങും. നാളെ രാവിലെ 10.15-ന് ഹെലികോപ്റ്റർ മുഖേന വിഴിഞ്ഞം തുറമുഖത്തെത്തുന്ന അദ്ദേഹം പോർട്ട് ഓപ്പറേഷൻ സെന്റർ സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തും. തുടർന്ന് ബെർത്ത് പരിശോധിച്ച ശേഷം 11 മണിക്ക് തുറമുഖം രാജ്യത്തിന് സമർപ്പിക്കും. 12 മണിയോടെ പ്രധാനമന്ത്രി മടങ്ങും.
ഇതിനിടെ, മണക്കാട്ടുള്ള യു.എഇ കോൺസുലേറ്റ് ഉൾപ്പെടെ തലസ്ഥാനത്ത് ഇന്ന് അഞ്ച് ബോംബ് ഭീഷണി സന്ദേശങ്ങൾ ലഭിച്ചതായി റിപ്പോർട്ട്. ബോംബ് ഭീഷണി സന്ദേശങ്ങൾ നഗരത്തിൽ ആശങ്ക പടർത്തി. പൊലീസ് ഇതേക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വിഴിഞ്ഞം തുറമുഖം കേരളത്തിന്റെ സാമ്പത്തിക വികസനത്തിന് കുതിപ്പേകുന്ന പദ്ധതിയാണ്. രാജ്യാന്തര നിലവാരത്തിലുള്ള ഈ തുറമുഖം വാണിജ്യ, വ്യാപാര മേഖലകളിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നാണ് പ്രതീക്ഷ.