കോഴിക്കോട്: വില കൊടുത്തു വാങ്ങാൻ ഗസ റിയൽ എസ്റ്റേറ്റ് ഭൂമിയല്ലെന്നും ജെറൂസലം ആസ്ഥാനമായി ഫലസ്തീൻ രാഷ്ട്രം രൂപീകരിക്കാൻ ഇന്ത്യ അടക്കമുള്ള രാഷ്ട്രങ്ങൾ മുന്നിട്ടിറങ്ങണമെന്നും കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന പ്രസിഡന്റ് ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയുമായ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ആവശ്യപ്പെട്ടു. സമസ്ത സെന്റിനറിയുടെ ഭാഗമായി കേരള മുസ്‌ലിം ജമാഅത്ത് നടപ്പാക്കുന്ന പദ്ധതികളുടെ പ്രഖ്യാപനം കോഴിക്കോട് കടപ്പുറത്ത് നിർവഹിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ അന്താരാഷ്ട്ര മര്യാദകളും ലംഘിച്ച് ഒരു ജനതയെ പുറത്താക്കി ആ നാട്ടിലേക്കുള്ള പ്രവേശനം നിഷേധിക്കുമെന്ന് യു.എസിന്റെ പുതിയ ഭരണാധികാരി പറയുമ്പോൾ അതിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കേണ്ടത് ആഗോള സമൂഹത്തിന്റെ ഉത്തരവാദിത്തമാണ്. ഫലസ്തീന്റെ മണ്ണ് കൈയടക്കി വെച്ചിരിക്കുന്നവർ അത് തിരിച്ചു നൽകി അവരുടെ അവകാശങ്ങൾ വകവച്ചു കൊടുക്കാൻ ലോകത്ത് സമാധാനമാഗ്രഹിക്കുന്ന മുഴവൻ രാജ്യങ്ങളും മുന്നോട്ട് വരണം.

പാവപ്പെട്ട മനുഷ്യരെ കൊന്നൊടുക്കുന്ന തീവ്ര ചിന്തകൾക്ക് കൂട്ടുനിൽക്കുന്നത് നമ്മുടെ നാഗരികത അകപ്പെട്ട പ്രതിസന്ധിയുടെ സൂചനയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളത്തിൽ കാലങ്ങളായി സൗഹൃദത്തിൽ കഴിയുന്നവരാണ് വ്യത്യസ്ത സമുദായങ്ങൾ. ഇവർക്കിടയിൽ വർഗീയതയും തീവ്രവാദവും വിഭാഗീയതയും പ്രചരിപ്പിച്ച് പരസ്പരം തെറ്റിക്കാൻ ചിലർ നന്നായി ശ്രമിക്കുന്നുണ്ട്. അതിന് ഒത്താശ ചെയ്യുന്നവരെ സമൂഹം അകറ്റി നിർത്തണം. എല്ലാ ജനവിഭാഗങ്ങളും ഇക്കാര്യത്തിൽ ജാഗ്രത പാലിക്കണം.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ നൂറാം വർഷത്തിലേക്ക് കാലെടുത്തു വെക്കുമ്പോൾ ഞങ്ങൾ രാജ്യത്തിന് നൽകുന്ന ഉറപ്പ് ഈയൊരു സൗഹാർദ്ദവും സമാധാനവും രാജ്യത്ത് ഉടനീളം വ്യാപിപ്പിക്കാനുള്ള പദ്ധതികളാണ്. മുസ്‌ലിംകളുടെ മാത്രമല്ല അവശത അനുഭവിക്കുന്ന എല്ലാ വിഭാഗം ജനങ്ങളുടെയും പ്രദേശങ്ങളുടെയും സമൂഹങ്ങളുടെയും ഉന്നമനം ഞങ്ങളുടെ ലക്ഷ്യമാണ്. മുസ്ലിം ജമാഅത്തിന്റെ പദ്ധതികളിൽ ഊന്നൽ നൽകുന്നതും ഇത്തരമൊരു വികസന സമീപനത്തിനാണെന്നും കാന്തപുരം പറഞ്ഞു.
വിവിധ ജില്ലകളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട പതിനയ്യായിരം പ്രതിനിധികൾ പ്രഖ്യാപന സമ്മേളനത്തിൽ പങ്കെടുത്തു. സമസ്ത പ്രസിഡന്റ് ഇ സുലൈമാൻ മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർത്ഥന നടത്തി.

സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഇബ്രാഹീം ഖലീലുൽ ബുഖാരി സന്ദേശ പ്രഭാഷണം നടത്തി. പൊന്മള അബ്ദുൽഖാദിർ മുസ്‌ലിയാർ, സി മുഹമ്മദ് ഫൈസി, പേരോട് അബ്ദുറഹ്മാൻ സഖാഫി, എൻ അലി അബ്ദുല്ല, മാളിയേക്കൽ സുലൈമാൻ സഖാഫി, റഹ്മത്തുല്ല സഖാഫി എളമരം, ഇബ്രാഹീം സഖാഫി പുഴക്കാട്ടിരി, ഡോ. എ.പി.അബ്ദുൽ ഹകീം അസ്ഹരി, വണ്ടൂർ അബ്ദുർറഹ്മാൻ ഫൈസി തുടങ്ങിയവർ പ്രസംഗിച്ചു.