പാലക്കാട്: അയൽവാസികളായ അമ്മയെയും മകനെയും വെട്ടിക്കൊന്ന കേസിലെ പ്രതി ചെന്താമരയെ തെരയാൻ 125 പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു. പ്രതിക്കായി പ്രദേശം മുഴുവൻ നാട്ടുകാരുടെ സഹകരണത്തോടെ പൊലീസ് അരിച്ചുപെറുക്കി അന്വേഷണം നടത്തുകയാണ്. ചെന്താമര വിഷം കഴിച്ചുവെന്ന സംശയം ഉള്ളതിനാൽ ഈ പ്രദേശത്തെ കുളങ്ങളും മറ്റ് ജലാശയങ്ങളും പരിശോധിക്കുന്നുണ്ട്. മുങ്ങൽ വിദഗ്ധരെയും എത്തിച്ചിട്ടുണ്ട്. ആലത്തൂർ ഡിവൈെസ്‌പിയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്. ചെന്താമരയുടെ വീട്ടിൽ നിന്ന് പാതി ഉപയോഗിച്ച വിഷക്കുപ്പി കണ്ടെത്തിയിരുന്നു.കുളത്തിലും തോട്ടിലും മുങ്ങൽ വിദഗ്ധരുടെ സംഘത്തെ ഇറക്കിയാണ് പരിശോധന നടത്തുന്നത്. പാതാളക്കരണ്ടിയുമായാണ് പൊലീസ് എത്തിയിരിക്കുന്നത്. പ്രതിയെ പാലക്കാട് നഗരത്തിൽ കണ്ടെന്നും സൂചനയുണ്ട്. പാലക്കാട് നഗരത്തിലും തെരച്ചിൽ നടത്തുകയാണ്. 2019ൽ സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയതിനുശേഷം ഒളിവിൽ കഴിഞ്ഞിരുന്ന ചെന്താമര വിശപ്പ് സഹിക്കാനാവാതെയാണ് ഒളിവിൽ നിന്ന് പുറത്തുവന്നത്. സമാന രീതിയിൽ ഇത്തവണയും പ്രതി പുറത്തുവരുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്. പാലക്കാട് നെന്മാറ പോത്തുണ്ടി ബോയൻകോളനിയിലെ സുധാകരൻ (56), അമ്മ ലക്ഷ്മി (78) എന്നിവരെയാണ് പ്രതിയായ ചെന്താമര ക്രൂരമായി കൊന്നത്. വ്യക്തി വൈരാഗ്യമായിരുന്നു കൊലയ്ക്ക് കാരണം.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group