തിരുവനന്തപുരം– വീണ്ടും നിപ ബാധസ്ഥിരീകരിച്ചതിനെ തുടർന്ന് മൂന്ന് ജില്ലകളിൽ ജാഗ്രത നിർദേശം. പാലക്കാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് ജാഗ്രതനിർദേശം നൽകിയത്. നാട്ടുകൽ കിഴക്കുപുറം കണ്ടെയ്ന്റ്മെന്റ് സോണായി പ്രഖ്യാപിച്ചു.
ഇന്ന് രാവിലെയാണ് ചികിത്സയിലുള്ള പാലക്കാട് സ്വദേശിയായ യുവതിക്ക് നിപ സ്ഥിരീകരിച്ചത്. പ്രാഥമിക പരിശോധനയിൽ രോഗബാധ കണ്ടെത്തിയ പാലക്കാട് നാട്ടുകൽ സ്വദേശിയായ 38കാരിക്കാണ് പുണെയിലെ ലെവൽ 3 വൈറോളജി ലാബിലെ പരിശോധനയിൽ രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളോടെ ഇവരെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.രോഗബാധ സ്ഥിരീകരിച്ചതോടെ രോഗിയുമായി സമ്പർക്കത്തിലുണ്ടായിരുന്നവർക്ക് കടുത്ത ജാഗ്രത നിർദേശം പുറപ്പെടുവിച്ചു.ഇവിടെ 100ലധികം പേർ ഹൈറിസ്‌ക് പട്ടികയിലാണുള്ളത്. ബന്ധുക്കളും, യുവതി ചികിത്സ തേടിയ ആശുപത്രികളിലെ ഡോക്ടർമാരും, ജീവനക്കാരുമടക്കം നിരീക്ഷണത്തിലാണ്. മൂന്ന് കിലോമീറ്റർ പരിധിയിലാണ് നിയന്ത്രണം. യുവതിക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചത് എന്നത് വ്യക്തമായിട്ടില്ല
പാലക്കാട്ടും മലപ്പുറത്തുമായി 2 പേർക്ക് നിപ്പ സ്‌ഥിരീകരിച്ചതിനാൽ കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിൽ ജാഗ്രതാ നിർദേശം നൽകിയതായി മന്ത്രി വീണാ ജോർജ് അറിയിച്ചു. മലപ്പുറം, കോഴിക്കോട് മെഡിക്കൽ കോളജുകളിൽ നടത്തിയ പരിശോധനയിലാണ് നിപ്പ കണ്ടെത്തിയത്. സ്‌ഥിരീകരണത്തിനായി സാംപിളുകൾ പൂണ വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. വൈറസ് ബാധിതരെ കണ്ടെത്തിയ ജില്ലകളിൽ കണ്ടൈൻമെൻ്റ് സോണുകൾ പ്രഖ്യാപിക്കും. ഈ കാലയളവിൽ അസ്വാഭാവിക മരണങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ അത് പരിശോധിക്കാനും നിർദേശിച്ചിട്ടുണ്ട്.
മൂന്നു ജില്ലകളിൽ ഒരേ സമയം പ്രതിരോധ പ്രവർത്തനം നടത്താൻ നിർദേശം നൽകിയിട്ടുണ്ട്. 26 കമ്മിറ്റികൾ വീതം മൂന്നു ജില്ലകളിൽ രൂപീകരിച്ചു. സമ്പർക്ക പട്ടിക തയാറാക്കുന്നതിന് പൊലീസിന്റെ കൂടി സഹായം തേടും. സ്‌റ്റേറ്റ് ഹെൽപ്പ് ലൈനും, ജില്ലാ ഹൈൽപ്പ് ലൈനും ഉണ്ടാകും. രണ്ട് ജില്ലകളിൽ ജില്ലാതലത്തിൽ കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിക്കും. കലക്ടർമാർ അതനുസരിച്ചുള്ള നടപടികൾ സ്വീകരിക്കണം. പബ്ലിക് അനൗൺസ്മെന്റ് നടത്തണം. ഒരാളെയും വിട്ടുപോകാതെ കോണ്ടാക്ട് ട്രേസിംഗ് നടത്തണം. ഈ കാലയളവിൽ അസ്വാഭാവിക മരണങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ അതും പരിശോധിക്കണം. മന്ത്രിയുടെ നേതൃത്വത്തിൽ വൈകുന്നേരം വീണ്ടും നിപ്പ ഉന്നതതല യോഗം ചേർന്ന് തുടർനടപടികൾ സ്വീകരിക്കും.