തിരുവന്തപുരം– യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നേഴ്‌സ് നിമിഷ പ്രിയയുടെ മോചനത്തിനായി കൊല്ലപ്പെട്ട യുവാവിന്റെ കുടുംബം ദയാധനം ഇതുവരെ ആവശ്യപ്പെട്ടിട്ടില്ലെന്ന് ഭര്‍ത്താവ് ടോമി. ഇന്ത്യയും യമനും തമ്മില്‍ നയതന്ത്ര ബന്ധം ഇല്ലാത്തതാണ് മോചനം വൈകാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു. യമനി കുടുംബം ദയാധനം ആവശ്യപ്പെട്ടാല്‍ കൊടുക്കാന്‍ തയാറാണെന്നും ഭര്‍ത്താവ് ടോമി കൂട്ടിച്ചേര്‍ത്തു. നിമിഷ പ്രിയയുടെ മോചനം സാധ്യമാകുമെന്നാണ് പ്രതീക്ഷ. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ വിഷയത്തില്‍ നന്നായി ഇടപെടുന്നുണ്ട്, സാധ്യമായതെല്ലാം ചെയ്യാമെന്ന് ഗവര്‍ണര്‍ ഉറപ്പ് നല്‍കിയതായും ടോമി പറഞ്ഞു. ഭാര്യയോട് ഫോണില്‍ സംസാരിക്കാറുണ്ടെന്നും അദ്ദേഹം അറിയിച്ചു.
അതേ സമയം നിമിഷ പ്രിയയുടെ മോചനത്തിനായി കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയുടെ തുടര്‍ വാദം സുപ്രീംകോടതി ജൂലൈ 14ന് കേള്‍ക്കും. ഹരജി സമര്‍പ്പിച്ച സേവ് നിമിഷ പ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സിലിനോട് വധ ശിക്ഷ റദ്ദാക്കാനുള്ള ഡിപ്ലോമാറ്റിക് ഇടപെടലിനായി ഹരജിയുടെ കോപ്പി ജനറല്‍ അറ്റോണിക്ക് സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചിരുന്നു. ജൂലൈ 16 വധശിക്ഷ നടപ്പിലാക്കാനാണ് യെമന്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ ഉത്തരവ്.