മലപ്പുറം– ഭൂരിപക്ഷം:11077. നിലമ്പൂർ സ്വന്തം തട്ടകം ആയി പ്രഖ്യാപിച്ച് ആര്യാടൻ കുടുംബത്തിലെ ഇളമുറക്കാരൻ ‘ബാപ്പുട്ടി’ കേരള നിയമ സഭയിലേക്ക് ജയിച്ചു കയറുമ്പോൾ ചരിത്രം ആവർത്തിക്കുന്നു. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇടത് തട്ടകത്തിൽ പോലും മികച്ച ലീഡ് നേടി യു.ഡി.എഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് നേടിയത് തിളക്കമാര്‍ന്ന വിജയം. ശക്തമായ രാഷ്ട്രീയ പോരാട്ടത്തില്‍ 11077 വോട്ടിന്റെ ലീഡിലാണ് വിജയം നേടിയത്. പിണറായി സര്‍ക്കാറിനെതിരെയുള്ള ജനരോഷമാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് ആര്യാടന്‍ ഷൗക്കത്ത് പ്രതികരിച്ചു. തുടക്കം മുതല്‍ ആര്യാടന്‍ തന്നെയാണ് ലീഡ് ഉയര്‍ത്തിയത്. യു.ഡി.എഫ് സ്ഥാനാര്‍ഥി ഷൗക്കത്ത് 69932 വോട്ടും എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം. സ്വരാജ് 59140 വോട്ടും, പി.വി അന്‍വര്‍ 17873 വോട്ടും എന്‍.ഡി.എ സ്ഥാനാര്‍ഥി 7593 വോട്ടും ലഭിച്ചു. 2016ല്‍ ആര്യാടന്‍ മുഹമ്മദിന് ശേഷം 2025ലാണ് യു.ഡി.എഫ് മണ്ഡലത്തില്‍ വിജയിക്കുന്നത്.
സ്വതന്ത്രനും സിറ്റിങ് എം.എല്‍.എയുമായ അന്‍വറിന് വലിയ മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഒറ്റക്ക് ഇത്രയും വോട്ടുകള്‍ നേടിയത് ശ്രദ്ധേയമായി. സണ്ണി ജോസഫ്, രമേശ് ചെന്നിത്തല എന്നീ യുഡിഎഫ് നേതാക്കള്‍ അന്‍വര്‍ ഒരു ഘടകമായെന്ന് പ്രസ്താവനയിറക്കി.
പ്രതീക്ഷിച്ച ലീഡ് കിട്ടാത്തത് യു.ഡി.എഫ് ശക്തി കേന്ദ്രമായ വഴിക്കടവില്‍ മാത്രമായിരുന്നു. ബാക്കിയുള്ള പ്രദേശങ്ങളില്‍ മികച്ച പ്രകടനം തന്നെ കാഴ്ചവെച്ചു. നിലമ്പൂരില്‍ ചരിത്ര വിജയമാണ് കോണ്‍ഗ്രസ്സും ലീഗും നേടിയിരിക്കുന്നത്.
മികച്ച വിജയം നേടിയ ആര്യാടന്‍ ഷൗക്കത്തിനെ അഭിനന്ദിക്കുന്നുവെന്നും നല്ലൊരു രാഷ്ട്രീയപോരാട്ടമാണ് നടന്നതെന്നും ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എം.സ്വരാജ് പറഞ്ഞു. ഭരണ വിരുദ്ധ വികാരമാണെന്ന് വിലയിരുത്തുന്നില്ല. ഇടുപക്ഷം മുമ്പോട്ടുവെച്ച ഒരു രാഷ്ട്രീയ നിലപാടില്‍ കടുക് മണി പിറകോട്ട് പോയില്ലെന്നും വിവാദങ്ങളുടെ പിന്നാലെ ഞങ്ങള്‍ പോയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തനിക്ക് താനായി തന്നെ മത്സരിക്കാനായി എന്നതാണ് പ്രത്യേകതയെന്നും എം.സ്വരാജ് വിശദീകരിച്ചു.