തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥികൾക്ക് മാനസികോല്ലാസം ലഭിക്കുന്നതിന് എന്ന പേരിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സൂംബാ ഡാൻസ് വിവാദത്തിൽ പ്രതികരണവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. സൂംബാ ഡാൻസ് വാമിംഗ് അപ്പ് മാത്രമാണെന്നും അത് അടിച്ചേൽപ്പിക്കുന്നില്ലെന്നും എതിർക്കുന്നവരെ കാര്യം പറഞ്ഞ് ബോധ്യപ്പെടുത്തുമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
സമസ്തയും എം.എസ്.എഫും മുജാഹിദ് വിഭാഗങ്ങളും നിലവിൽ സൂബക്ക് എതിരെ രംഗത്തുവന്നിട്ടുണ്ട്. ഈ പശ്ചാതലത്തിലാണ് സി.പി.എം സെക്രട്ടറിയുടെ പ്രതികരണം. അതേസമയം വിഷയം പഠിച്ചുകൊണ്ടിരിക്കുകയാണെന്നും നിലപാട് സ്വീകരിച്ചിട്ടില്ലെന്നും മുസ്ലിം ലീഗ് വ്യക്തമാക്കി.
സൂബ ഡാൻസ് വിദ്യാർഥികൾക്കിടയിൽ നടപ്പാക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് സമസ്ത നേതാവ് ഡോ. ബഹാവുദ്ദീൻ നദ് വി കൂരിയാട് പറഞ്ഞു. പഠനാന്തരീക്ഷം മെച്ചപ്പെടുത്തിയും വിദ്യാര്‍ഥി-അധ്യാപക സൗഹൃദം ഗാഢമാക്കിയും സാഹിത്യ-സര്‍ഗാത്മക ചര്‍ച്ചകള്‍ സജീവാക്കിയും വിദ്യാലയങ്ങള്‍ സമ്പന്നമാക്കുന്നതിനു വേണ്ട പദ്ധതികളാണ് സര്‍ക്കാര്‍ ആസൂത്രണം ചെയ്യേണ്ടത്. ധാര്‍മികതയുടെ സര്‍വ സീമകളും ലംഘിച്ചുള്ള കാലാ പരിപാടികളും വിനോദയാത്രകളും നിയന്ത്രിക്കേണ്ടതുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ധാർമികതയ്ക്ക് ക്ഷതമേല്പിക്കുന്നതാണ് സൂംബ ഡാൻസെന്ന് എസ്‌വൈഎസ് നേതാവ് അബ്ദുസമദ് പൂക്കോട്ടൂർ പറഞ്ഞു. തന്റെ മകന്‍ ഈ പരിപാടിയില്‍ പങ്കെടുക്കില്ലെന്നും അതിന്റെ പേരില്‍ വിദ്യാഭ്യാസ വകുപ്പ് എടുക്കുന്ന ഏത് നടപടിയും നേരിടാന്‍ തയ്യാറാണെന്നും വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജനറല്‍സെക്രട്ടറി ടികെ അഷ്‌റഫ് ഫെയ്‌സ്ബുക്കിലൂടെ വ്യക്തമാക്കി. ഗുണമേന്മയുള്ള വിദ്യാഭ്യാസം ലക്ഷ്യം വെച്ചാണ് പൊതുവിദ്യാലയത്തിലേക്ക് തന്റെ കുട്ടിയെ അയക്കുന്നത്. അല്ലാതെ ആണും പെണ്ണും കൂടിക്കലര്‍ന്ന് അല്‍പവസ്ത്രം ധരിച്ച് സംഗീതത്തിന്റെ താളത്തില്‍ തുള്ളുന്ന സംസ്‌കാരം പഠിക്കാനല്ല. ഇത് പുരോഗമനമായി കാണുന്നവര്‍ ഉണ്ടായേക്കാം. താന്‍ ഇക്കാര്യത്തില്‍ പ്രാകൃതനാണെന്നും അഷ്‌റഫ് വിശദീകരിച്ചു.
ഇതിനോട് വിയോജിപ്പുള്ള ധാരാളം പേരുണ്ട്. പ്രതികരിച്ചാല്‍ എന്താകുമെന്ന ഭീതിയാണ് പലരേയും അസ്വസ്ഥരാക്കുന്നത്. ഇതിനെ എതിര്‍ത്തില്ലെങ്കില്‍ പ്രതിസന്ധികള്‍ക്ക് നാം തലവെച്ചുകൊടുക്കേണ്ടി വരും. ലഹരി വ്യാപനത്തിന്‍രേയും അടിപിടിയുടേയും ആഘോഷത്വരയുടേയു മറ്റും പേരില്‍ പൊതുവിദ്യാലയത്തില്‍ നിന്ന് അകന്നുകൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികളെ കൂടുതല്‍ അകറ്റുകയാണ് ഇതിലൂടെ സംഭവിക്കുക. അതിനാല്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഒരു വീണ്ടുവിചാരം നടത്തണമെന്നും ടികെ അഷ്‌റഫ് ആവശ്യപ്പെട്ടു.
ലഹരി വിരുദ്ധപ്രവർത്തനം ശക്തിപ്പെടുത്തുന്നതിനായി മുഖ്യമന്ത്രി വിളിച്ച ഉന്നത യോഗത്തിലാണ് സൂംബ ഡാൻസ് കുട്ടികളെ പരിശീലിപ്പിക്കാനും എല്ലാ ദിവസവും പരിശീലിക്കാനുള്ള സംവിധാനം സ്‌കൂളിൽ ഒരുക്കാനും നിർദേശം നൽകിയത്. സ്കൂൾ കുട്ടികളിലെ മാനസിക സമ്മർദം കുറയ്ക്കാനായാണ് വിദ്യാഭ്യാസ വകുപ്പ് സൂംബ പദ്ധതിക്ക് തുടക്കമിട്ടത്. കുട്ടികളുടെ കായികവും മാനസികവുമായ ഉല്ലാസത്തിനു വേണ്ടിയാണ് സൂംബയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ പറഞ്ഞിരുന്നു. കുട്ടികൾ ഉന്മേഷത്തോടെ സ്കൂളിൽ നിന്ന് മടങ്ങണം. അങ്ങനെ വന്നാൽ ലഹരി സംഘങ്ങള്‍ക്കും മറ്റും കുട്ടികളെ സ്വാധീനിക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. കഴിഞ്ഞ മാസം മെഗാ സൂംബ പരിപാടി നടത്തുകയും ചെയ്തു.