നഷ്ടപ്പെട്ട നീലാംബരി. മെയ് 31. സുഗന്ധവാഹിയായ ചന്ദനമരച്ചില്ലകളില്‍ ആര്‍ദ്രമായ
കിളിയൊച്ചയുമായി ഒരോര്‍മദിനം കൂടി. ജാലകത്തിന്റെ സ്ഫടികത്തില്‍ തട്ടി കുരുവി നിമിഷങ്ങളോളം അതിന്മേല്‍ പറ്റിപ്പിടിച്ചിരുന്നു. കുരുവിയുടെ നെഞ്ചില്‍ നിന്നും രക്തം വാര്‍ന്നു സ്ഫടികത്തിന്മേല്‍ പടര്‍ന്നു. ഇന്ന് എന്‍റെ രക്തം ഈ കടലാസിലേക്ക് വാര്‍ന്നു വീഴട്ടെ. ആ രക്തം കൊണ്ട് ഞാന്‍ എഴുതട്ടെ. ഓരോ വാക്കും ഒരു അനുരഞ്ജനമാക്കി ഞാന്‍ എഴുതട്ടെ ( എന്‍റെ കഥ/ മാധവിക്കുട്ടി). പതിനാറു വർഷം മുമ്പ് ഇത് പോലൊരു ദിവസമാണ് പൂനെയിൽ മലയാളത്തിന്റെ മാനസപുത്രി മരണത്തിന്റെ തണുപ്പിലേക്ക് പോയത്.
സാഹിത്യ നൊബേൽ സമ്മാന പരിഗണനയുടെ അന്തിമ ചുരുക്കപ്പട്ടികയിൽ ഇടം നേടിയിരുന്ന കമലാദാസിനെ ഇക്കാര്യം പറഞ്ഞ് ഖുഷ്വന്ത്‌സിംഗ് ഉള്‍പ്പെടെയുള്ളവര്‍ അപഹസിച്ച സമയത്ത്, ജിദ്ദയിൽ നിന്ന് ഇറങ്ങിയ ഇംഗ്ലീഷ് പത്രമായ ‘സൗദി ഗസറ്റി’ൽ കമലാദാസ് എന്ന പേര് ഉൾപ്പെടെ ചില വിഖ്യാത എഴുത്തുകാരെ കുറിച്ച് നൊബേൽ പുരസ്കാര ലിസ്റ്റിൽ പരാമർശം ഉള്ളതായി ഒരു വാർത്ത പ്രസിദ്ധീകരിച്ചിരുന്നു- എ. എഫ്. പിയെ ഉദ്ധരിച്ചുള്ള ആ ന്യൂസ് ക്ലിപ്പിംഗ് ഞാൻ അവർക്ക് അയച്ചു കൊടുത്തു. അത് കിട്ടിയപ്പോൾ ആഹ്ലാദം പ്രകടിപ്പിച്ചു അയച്ച മാധവിക്കുട്ടിയുടെ മറുപടി ഇതോടൊപ്പം. പിന്നീട് പല തവണ അവരെ സന്ദര്‍ശിക്കാനും സ്നേഹ സൗഹൃദങ്ങളുടെ ഒരു പാലം പണിയാനും എനിക്കും കുടുംബത്തിനും കഴിഞ്ഞു- മാധവിക്കുട്ടി കമലാ സുരയ്യ ആയ ശേഷം അവരെ കാണാന്‍ സന്ദര്‍ഭം ഒത്തുവന്നില്ല.

കെട്ട ഈ കാലത്തിന്റെ ഓര്‍മയ്ക്കായി അവരുടെ ഈ വരികള്‍: ഗര്‍ഭത്തില്‍ നാശം ഒതുക്കുന്ന ഓരോ ബോംബും വിപല്‍ സൂചകങ്ങളായ കായ്ക്കളായി, കുട്ടികളുടെ ചിരി കൊണ്ട് സജീവമായ കളി സ്ഥലങ്ങളില്‍ പതിക്കും, പേ പിടിച്ച കണ്ണുകളുമായി നേതാക്കള്‍ അപ്പോള്‍ ഉച്ചഭാഷിണി പിടിച്ചു ഉന്മത്തരായി സംസാരിക്കും…./
നഷ്ടപ്പെട്ട ആ നീലാംബാരിക്ക് ഹൃദയത്തില്‍ നിന്ന് പറിച്ചെടുത്ത ഒരു കുമ്പിള്‍ നീര്‍മാതളം, സ്നേഹാഞ്ജലി.(ഇറാഖിന്റെ കുവൈറ്റിന് മേലുള്ള അധിനിവേശത്തെത്തുടര്‍ന്ന് -1990 ഓഗസ്റ്റ് രണ്ട് – ഗള്‍ഫ് മേഖലയില്‍ അസ്വസ്ഥത ഉരുണ്ട് കൂടുമെന്ന ഉല്‍കണ്ഠ നിഴലിച്ച, കമലാദാസിന്റെ മറ്റൊരു കത്തും ഇതോടൊപ്പം). പുന്നയൂർക്കുളത്തെ നാലപ്പാട്ടും കൊൽക്കത്തയിൽ ലാൻസ് ഡൌൺ റോഡിലെ വസതിയും മാധവിക്കുട്ടി എന്ന അപൂർവ പ്രതിഭയുടെ കിളിക്കൊഞ്ചലുകളും കാലടിപ്പാടുകളും ഏറ്റു വാങ്ങിയ നന്മ വിടർന്ന ഒരു കാലം. നഷ്ടബാല്യങ്ങളുടെ സ്‌മൃതിചിത്രങ്ങളുമായി പ്രിയപ്പെട്ട എഴുത്തുകാരി, നമ്മുടെ മുമ്പിൽ. മലയാൺമയുടെ സഹജ ചാരുതയും നിരപേക്ഷ സൗന്ദര്യവും വിടർത്തി നിൽക്കുന്ന ഒരു പൂങ്കുലയുടെ പരിമളം. അതാണ് കമലാ സുരയ്യയുടെ ഓർമ്മകൾ.