കൊച്ചി– ആരോഗ്യ കേരളത്തിലെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസിന്റെ കുറിപ്പിന്‍ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. തിരുവന്തപുരത്തെ മെഡിക്കല്‍ കോളജിലെ വിഷയം ഒറ്റപ്പെട്ടതല്ല. സംസ്ഥാനത്തെ മിക്ക മെഡിക്കല്‍ കോളജിലും സര്‍ജറി ചെയ്താല്‍ തുന്നിക്കൂട്ടാനുള്ള നൂല് പോലുമില്ല. സര്‍ജിക്കല്‍ ഉപകരണങ്ങളില്ല, മരുന്നില്ല, മറ്റ് സര്‍ക്കാര്‍ ആശുപത്രികളിലും മരുന്നില്ലെന്നും വി.ഡി സതീശന്‍ ആരോപിച്ചു. സര്‍ജിക്കല്‍ ഉപകരണങ്ങള്‍ക്ക് വേണ്ടി ഇരന്നു മടുത്തെന്നാണ് ഡോക്ടര്‍ ഹാരിസ് പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്തെ നിരവധി ആരോഗ്യ പദ്ധതികള്‍ ഇല്ലാതായിരിക്കുകയാണ്. ആരോഗ്യ സുരക്ഷാ പദ്ധതി, ആരോഗ്യ കിരണം പദ്ധതി, കാരുണ്യാ ബെനവലന്റ് ഫണ്ട്, ഹൃദ്യം, ജെ.എസ്.എസ്.കെ തുടങ്ങിയ എല്ലാ പദ്ധതികളും നിലച്ചു. കോടികളാണ് സംസ്ഥാന സര്‍ക്കാര്‍ കൊടുക്കാനുള്ളത്. എന്താണ് മരുന്ന് കിട്ടാത്തത്? മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന് സര്‍ക്കാര്‍ കൊടുക്കാനുള്ളത് കോടികളാണ്. ആശുപത്രിക്ക് ആവശ്യമുള്ള മുഴുവന്‍ സാധനങ്ങളും നല്‍കുന്നത് മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനാണ്. പ്രധാനപ്പെട്ട കമ്പനികളെല്ലാം വിതരണം നിര്‍ത്തിയിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആരോഗ്യ മന്ത്രി റിപ്പോര്‍ട്ട് തേടി എന്ന് പറയുന്നത് സ്ഥിരം പരിപാടിയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
അതേ സമയം ഡോ. ഹാരിസ് ഉന്നയിച്ച തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഉപകരണക്ഷാമം ഉള്‍പ്പെടെ എല്ലാ വിഷയങ്ങളിലും വിശദമായ പരിശോധന നടത്തുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഡോ. ഹാരിസ് സത്യസന്ധനാണെന്നും രോഗികളില്‍ നിന്ന് പണം വാങ്ങാത്ത് കഠിനാധ്വാനിയായ ആളാണെന്നും മന്ത്രി വ്യക്തമാക്കി. വെള്ളിയാഴ്ചയാണ് തിരുവന്തപുരം മെഡിക്കല്‍ കോളജിലെ ദുരവസ്ഥ വ്യക്തമാക്കി യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ഫേസ്ബുക്കില്‍ കുറിപ്പിട്ടത്. സംഭവം വിവാദമായതോടെ നിരവധി പേര്‍ സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. ഡോക്ടര്‍ പറഞ്ഞതു പോലെ സര്‍ജറി ഉപകരണങ്ങള്‍ ഇല്ലാത്തതിനാല്‍ ശസ്ത്രക്രിയയൊന്നും മുടങ്ങിയില്ലെന്ന് ഡി.എം.ഇ വാദിക്കുകയും ചെയ്തു.