മംഗളൂരു: കുഡുപ്പുവിൽ ആൾക്കൂട്ട ആക്രമണത്തിനിടെ കൊല്ലപ്പെട്ട യുവാവ് മലയാളിയെന്ന് സംശയം. വയനാട് പുൽപ്പള്ളി സ്വദേശിയാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്. യുവാവിൻെറ ബന്ധുക്കൾ മംഗളൂരുവിലേക്ക് പുറപ്പെട്ടു. സംഭവത്തിൽ 19 പേർക്കെതിരെ പൊലീസ് കേസ് റജിസ്റ്റർ ചെയ്തിരുന്നു. ഏപ്രിൽ 27നാണ് ആൾക്കൂട്ട ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടത്.
സച്ചിൻ എന്ന വ്യക്തിയും കൊല്ലപ്പെട്ടയാളും തമ്മിൽ നടന്ന വഴക്കാണ് കൂട്ട ആക്രമണത്തിലേക്ക് നയിച്ചതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ദേവദാസ് (50), മഞ്ജുനാഥ് (32), സായിദീപ് (29), സന്തോഷ് (33), ധീക്ഷിത് കുമാർ (32), സന്ദീപ് (23), അൽവാരസ് (41), ശ്രീദത്ത (32), രാഹുൽ (23), പ്രദീപ് കുമാർ (35), മനീഷ് ഷെട്ടി (21), ധനുഷ് (31), ധീക്ഷിത് (27), കിഷോർ കുമാർ (37) എന്നിവരാണ് അറസ്റ്റിലായത്.
വെൻലോക്ക് ജില്ല ആശുപത്രിയിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ ആന്തരിക രക്തസ്രാവവും മുതുകിൽ ആവർത്തിച്ചുള്ള അടിയേറ്റുമാണ് ഇദ്ദേഹം മരിച്ചതെന്ന് സ്ഥിരീകരിച്ചു. കൈകാലുകൾ, പുറം, ജനനേന്ദ്രിയം എന്നിവിടങ്ങളിൽ മരക്കഷണങ്ങൾ കൊണ്ട് ആക്രമിച്ചത് കൊണ്ടുള്ള മുറിവേറ്റതായും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. പ്രഥമ വിവര റിപ്പോർട്ടിൽ പ്രതികളായി 19 പേരുടെ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. സി.സി.ടി.വി ദൃശ്യങ്ങളുടെയും മൊബൈൽ ഡാറ്റയുടെയും വിശകലനത്തിലൂടെ സംഭവത്തിൽ കൂടുതൽ പ്രതികളിലേക്ക് അന്വേഷണം നീളും.