കോഴിക്കോട്: മലാപ്പറമ്പിലെ സെക്സ് റാക്കറ്റ് കേസിൽ സീനിയർ സിവിൽ പൊലീസ് ഓഫീസർ ഷൈജിത്തും സിവിൽ പൊലീസ് ഓഫീസർ സനിത്തുമാണ് കേന്ദ്രത്തിന്റെ യഥാർഥ നടത്തിപ്പുകാരെന്ന് അന്വേഷണ സംഘം കണ്ടെത്തി. മുഖ്യപ്രതിയായി പിടിയിലായ വയനാട് സ്വദേശിനി ബിന്ദു മാനേജരും കാഷ്യറും മാത്രമാണെന്നും അന്വേഷണത്തില്‍ വ്യക്തമായി.
ഷൈജിത്തും സനിത്തും മിക്ക ദിവസങ്ങളിലും മലാപ്പറമ്പിലെ അപ്പാർട്ട്മെന്റിൽ എത്തിയിരുന്നതായും ഇവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ലക്ഷങ്ങൾ കൈമാറ്റം ചെയ്യപ്പെട്ടതായും തെളിഞ്ഞു. റാക്കറ്റിന്റെ പ്രതിദിന വരുമാനം ഒരു ലക്ഷം രൂപയായിരുന്നു, ഇതിൽ നല്ലൊരു പങ്ക് ഈ പൊലീസുകാർക്ക് ലഭിച്ചിരുന്നതായും അന്വേഷണ സംഘം കണ്ടെത്തി.
നടക്കാവ് പൊലീസിന്റെ റെയ്ഡിൽ 9 പേർ പിടിയിലായിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോൾ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നു. റാക്കറ്റിന്റെ പ്രതിദിന വരുമാനം ലക്ഷങ്ങളാണെന്നും പൊലീസുകാരുടെ നേരിട്ടുള്ള ഇടപെടലുകൾ ഉണ്ടായിരുന്നതായും യുവതികൾ വെളിപ്പെടുത്തി.
2020-ൽ മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിൽ ഡ്രൈവറായിരുന്ന ഷൈജിത്ത് മറ്റൊരു കേസിന്റെ അന്വേഷണത്തിനിടെ ബിന്ദുവുമായി പരിചയപ്പെട്ടു. പിന്നീട് ഫോൺ നമ്പർ കൈമാറി ബന്ധം തുടർന്നു. മെഡിക്കൽ കോളജിൽ പുതിയ ഇൻസ്പെക്ടർ ചുമതലയെടുത്തപ്പോൾ, ഷൈജിത്ത് ഇടപെട്ട് അനാശാസ്യ കേന്ദ്രം മലാപ്പറമ്പിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് ഷൈജിത്ത് വിജിലൻസ് വിഭാഗത്തിലേക്ക് മാറി.
കേസിൽ പ്രതികളായി ചേർത്തിട്ടും ഷൈജിത്തിനെയും സനിത്തിനെയും പൊലീസ് അറസ്റ്റ് ചെയ്യാൻ വൈകുന്നതിനെതിരെ ആക്ഷേപം ഉയർന്നിട്ടുണ്ട്. ഇരുവരും മുൻകൂർ ജാമ്യത്തിനായി നീക്കം നടത്തുന്നതായി സൂചനകളുണ്ട്. നടക്കാവ് ഇൻസ്പെക്ടർ എൻ. പ്രജീഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണം തുടരുകയാണ്.