തിരുവനന്തപുരം- ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരിൽ സി.പി.എമ്മിനെ പ്രതിനിധീകരിച്ച് ഇടതുമുന്നണി സ്ഥാനാർത്ഥിയായി എം. സ്വരാജ് മത്സരിക്കും. തിരുവനന്തപുരത്ത് പാർട്ടി സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിന് ശേഷം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്ററാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. പാർട്ടി ചിഹ്നത്തിലായിരിക്കും മത്സരിക്കുക.
സി.പി.എമ്മിനെ വഞ്ചിച്ച ജൂതാസ് ആണ് പി.വി അൻവറെന്നും ഇപ്പോൾ അദ്ദേഹം മറ്റുള്ളവരുടെ കാൽ പിടിക്കുകയാണെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
സി.പി..എം. സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമായ സ്വരാജ് പതിനാലാം കേരള നിയസഭയിൽ തൃപ്പൂണിത്തുറയെ പ്രതിനിധീകരിച്ചിരുന്നു. പിന്നീട് നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ ബാബുവിനോട് പരാജയപ്പെട്ടു. വിദ്യാർത്ഥി രാഷ്ട്രീയ ജീവിതത്തിനിടയിൽ നിരവധി സമരങ്ങളിൽ പങ്കെടുക്കുകയും ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിയായും എസ്.എഫ്.ഐ. യുടെ വിവിധ ഭാരവാഹിത്വം വഹിക്കുകയും ചെയ്തിട്ടുണ്ട്.
എസ്.എഫ്.ഐയിലൂടെ പൊതുരംഗത്തെത്തിയ സ്വരാജ് എസ്.എഫ്.ഐ. മലപ്പുറം ജില്ലാ സെക്രട്ടറിയായും സംസ്ഥാന സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. കാലിക്കറ്റ് സർവ്വകലാശാല യൂണിയൻ ചെയർമാനായി പ്രവർത്തിച്ചിട്ടുള്ള സ്വരാജ് പിന്നീട് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റായി. മുൻ ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറിയും നിലവിൽ സി.പി.ഐ.എം. സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗവുമാണ് എം സ്വരാജ്.
കവി, കഥാകൃത്ത്, മികച്ച പ്രസംഗകൻ എന്നീ നിലകളിലും അറിയപ്പെടുന്ന വ്യക്തിത്വമാണ് സ്വരാജിന്റേത്. ഒരു കവിതാ സമാഹാരവും മൂന് യാത്രാ വിവരണങ്ങളും പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മലപ്പുറത്തെ ഭൂദാൻ കോളനിയിലെ സുമാ നിവാസിലെ പി.എൻ.മുരളീധരൻ നായരാണ് അച്ഛൻ. 2004 ൽ കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് എൽ.എൽ.ബിയും. 2007ൽ അണ്ണാമലൈ യൂണിവേർസിറ്റിയിൽ നിന്നും എം.എ. ബിരുദവും കരസ്ഥമാക്കി.