തിരുവനന്തപുരം- നിലമ്പൂരിനെ സംബന്ധിച്ചിടത്തോളം പലതവണ വിജയിച്ചിട്ടുണ്ടെന്നും സംസ്ഥാനത്താകെ കക്ഷി രാഷ്ട്രീയത്തിന് അതീതമായ ഒരു ശബ്ദം നാട്ടിലാകെ ഉയർന്നുവന്നിട്ടുണ്ടെന്നും കേരളം ഭരിക്കാൻ നല്ലത് ഇടതുപക്ഷമാണ് എന്ന അഭിപ്രായമാണെന്നും എം.സ്വരാജ് പറഞ്ഞു. നവകേരളത്തിന് സൃഷ്ടിപ്പിന്റെ പ്രതിഫലനം നിലമ്പൂരിലുണ്ടാകും. രാജ്യത്തെ വർഗീയ ധ്രുവീകരണത്തിന് എതിരായ നിലപാട് കൂടി നിലമ്പൂരിൽ ഉണ്ടാകും. നല്ല ഉറച്ച ആത്മവിശ്വാസത്തോടെയാണ് നിലമ്പൂരിൽ മത്സരിക്കാൻ പോകുന്നത്. കേരളത്തിന്റെ തുടർഭരണത്തിനുള്ള നാന്ദിയാണ് നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലൂടെ ലക്ഷ്യമിടുന്നതെന്നും സ്വരാജ് പറഞ്ഞു. അൻവറിൽ നിലമ്പൂരിലെ ജനങ്ങൾ വിശ്വാസം അർപ്പിച്ചിരുന്നു. എന്നാൽ അത് കാത്തുസൂക്ഷിക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല. അദ്ദേഹത്തെ കുറ്റം പറയുന്നില്ല. കോൺഗ്രസ് ആണ് അദ്ദേഹത്തെ കുഴിയിൽ ചാടിച്ചതെന്നും സ്വരാജ് പറഞ്ഞു.
അൻവറല്ല ഈ തെരഞ്ഞെടുപ്പിലെ പ്രധാന വിഷയം. കേരളം കൂടുതൽ അഭിവൃദ്ധിപ്പെടാൻ ഈ സർക്കാർ തുടരണം എന്നാണ് കേരളത്തിലെ ജനങ്ങൾ ആഗ്രഹിക്കുന്നത്. അക്കാര്യമാണ് നിലമ്പൂരിൽ ചർച്ച ചെയ്യുന്നത്. ആർക്കും മത്സരിക്കാൻ അവകാശമുണ്ടെന്നും അതൊന്നും ഞങ്ങളെ ബാധിക്കുന്ന വിഷയമില്ല. നാടിന്റെ നന്മയെ കരുതിയാണ് ഞങ്ങൾ പ്രവർത്തിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ വിലയിരുത്തലാകും ഈ തെരഞ്ഞെടുപ്പെന്നും സ്വരാജ് പറഞ്ഞു.
ഇടതുമുന്നണിയുടെ സ്ഥാനാർത്ഥി നിർണ്ണയം വൈകിയിട്ടില്ല. സംഘടന നടപടികൾ പൂർണ്ണമാക്കിയാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. ഞാൻ സ്ഥാനാർത്ഥിയാകണമെന്ന് പ്രതിപക്ഷവും ആവശ്യപ്പെട്ടിട്ടുണ്ട്. മാധ്യമങ്ങളും പിന്തുണക്കണമെന്ന് സ്വരാജ് ആവശ്യപ്പെട്ടു.