പാലക്കാട്– അമ്മ ആര്‍.എസ്.എസിന് നല്‍കിയ ഭൂമി തിരിച്ചെടുത്ത് ഉമ്മന്‍ചാണ്ടി ട്രസ്റ്റിന് നല്‍കാന്‍ തീരുമാനിച്ചതായി കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. ചെത്തല്ലൂരിലെ അദ്ദേഹത്തിൻ്റെ വീടിനോട് ചേര്‍ന്ന ആറ് സെന്റ് സ്ഥലമാണ് കൈമാറുക. ആര്‍.എസ്.എസ് കാര്യാലയം പണിയുന്നതിനായാണ് അമ്മ ഭൂമി വാഗ്ദാനം ചെയതത്. ‘ആ സ്ഥലം ഉമ്മന്‍ ചാണ്ടി ട്രസ്റ്റിന് കൈമാറാന്‍ തീരുമാനിച്ചു. അടുത്ത ദിവസം തന്നെ പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കും’ -സന്ദീപ് വാര്യര്‍ പറഞ്ഞു.
ബി.ജെ.പി വിട്ട് കോണ്‍ഗ്രസിലേക്ക് ചേര്‍ന്നതിനു ശേഷവും അമ്മ വാഗ്ദാനം ചെയ്ത ഭൂമി ഒപ്പിട്ടു നല്‍കാന്‍ തയാറാണെന്ന് സന്ദീപ് വാര്യര്‍ പറഞ്ഞിരുന്നു. ‘അമ്മ മരിക്കുന്നതിന് മുമ്പ് നല്‍കിയ വാക്കാണത്. ആ വാക്കില്‍ നിന്ന് താന്‍ പിന്മാറില്ല. മരിക്കുന്നതിന് മുന്നോടിയായി കൊടുത്ത വാക്കായതുകൊണ്ട് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായിട്ടില്ല. അക്കാര്യങ്ങള്‍ ചെയ്യാന്‍ ഞാന്‍ തയ്യാറാണ്. ഒരു വര്‍ഷം കാത്തിരിക്കും, അതിനുള്ളില്‍ ഭൂമി ഏറ്റെടുത്തില്ലെങ്കില്‍ സമൂഹത്തിന് നന്മ ചെയ്യാനാഗ്രഹിക്കുന്ന ഏതെങ്കിലും സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഭൂമി വിട്ടു നല്‍കുമെന്നാണ് സന്ദീപ് മാധ്യമങ്ങളോട് പറഞ്ഞിരുന്നത്.
ഭൂമി രജിസ്റ്റര്‍ ചെയ്യാന്‍ ആര്‍.എസ്.എസ്. വിമുഖത പ്രകടിപ്പിച്ചതോടെയാണ് ഉമ്മന്‍ ചാണ്ടി ട്രെസ്റ്റിന് നല്‍കാന്‍ തീരുമാനിച്ചതെന്ന് സന്ദീപ് വാര്യര്‍ പറഞ്ഞു. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടന്‍ ഭൂമിയുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി കെട്ടിട നിര്‍മാണം ഉള്‍പ്പെടെ ആരംഭിക്കും. വെറുപ്പിന്റെ ഫാക്ടറിയില്‍ തുടരുന്നവരുടെ പരിഹാസങ്ങള്‍ക്ക് ഉള്ളിത്തൊലിയുടെ വില പോലും നല്‍കില്ലെന്ന് സന്ദീപ് പറഞ്ഞു. ജീവനുള്ള കാലം വരെ ആര്‍.എസ്.എസിനെയും ബി.ജെ.പിയെയും എതിര്‍ക്കുമെന്നും എന്ത് സംഭവിച്ചാലും അത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘വിദ്വേഷത്തിന്റെ ഫാക്ടറിയില്‍ നിന്ന് ഇറങ്ങിയ നാള്‍ മുതല്‍ ഞാന്‍ കൂടുതലായും കാണുന്നത് ഒരു പ്രത്യേക മതവിഭാഗത്തെ മാത്രമാണെന്നാണ് ഫാക്ടറി നടത്തിപ്പുകാരുടെ പരിഹാസം. ശരിയാണ് ഒരുപാട് നാള്‍ എന്തിനാണെന്ന് പോലുമറിയാതെ ഞാന്‍ ആരില്‍ നിന്നാണോ അകന്നു പോയത് അവരോടൊപ്പം സമയം ചെലവഴിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. തെറ്റ് തിരുത്താനും മനുഷ്യരാല്‍ സ്‌നേഹിക്കപ്പെടാനും അവസരം തന്ന കോണ്‍ഗ്രസിന്റെയും സ്‌നേഹമെന്ന നൂലിനാല്‍ ബാപ്പുജി കോര്‍ത്തെടുത്ത ആശയങ്ങളുടെയും പ്രചാരകനായി ഇനിയുള്ള ജീവിതം തുടരും’ -സന്ദീപ് വാര്യര്‍ വ്യക്തമാക്കി.