കോഴിക്കോട്- സമസ്തയും മുസ്ലിം ലീഗും തമ്മില്‍ ഒരു പ്രശ്നവുമില്ലെന്നും എന്നാല്‍ ഇരുസംഘടനകളും തമ്മില്‍ തെറ്റിക്കാണാന്‍ ആഗ്രഹിക്കുന്ന ഒരു വിഭാഗമുണ്ടെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. സമസ്തയുടെ നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി സുപ്രഭാതം പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് തങ്ങള്‍ ഇക്കാര്യം വിശദീകരിച്ചത്.
‘രണ്ടും പിളര്‍ന്നുകാണാനാണ് ചിലര്‍ക്ക് മോഹം. ചിലര്‍ക്ക് സമസ്തയെ പിളര്‍ത്താനും. തന്റെ ഭാഗത്തുനിന്ന് അതിന് യാതൊരുവിധ അനുകൂല നിലപാടും ഉണ്ടായിട്ടില്ല, ഉണ്ടാവുകയുമില്ല. ലീഗിനെക്കുറിച്ച് താനെവിടെയും ഒരു വരി മോശമായ പ്രസ്താവന നടത്തിയിട്ടുമില്ല.” ജിഫ്രി തങ്ങള്‍ വ്യക്തമാക്കി. സമസ്തയെയും ലീഗിനെയും തെറ്റിക്കാന്‍ നടക്കുന്നവര്‍ പണ്ടും ഉണ്ടായിരുന്നെങ്കിലും കുറച്ചുകൂടി മാന്യമായ സമീപനമായിരുന്നു അവര്‍ക്ക്. ഇപ്പോള്‍ അങ്ങനെയല്ല. ഈ വിഷയത്തിന്റെ പേരില്‍ അവര്‍ എന്നെയും വ്യക്തിപരമായി ആക്ഷേപിക്കുന്നു. താന്‍ ഒരു രാഷ്ട്രീയക്കാരനല്ല. രാഷ്ട്രീയം അറിയാത്തതുകൊണ്ടുമല്ല. താന്‍ പഠിച്ചതും വളര്‍ന്നതും പ്രവര്‍ത്തിച്ചതുമൊക്കെ സമസ്തയുടെ മേഖലയിലാണ്. സമസ്ത ആക്രമിക്കപ്പെടുമ്പോള്‍ തനിക്ക് നോവും. പ്രതിരോധം തന്റെ ബാധ്യതയായിത്തീരും. തെറ്റിക്കുന്നവരെ തിരിച്ചറിയലാണ് ആദ്യത്തെ ബാധ്യത. മുസ്ലിം ലീഗും സമസ്തയും ആയവരെയും ലീഗ് വിരുദ്ധരാക്കുന്ന പ്രവണതയുണ്ട്. യഥാര്‍ഥത്തില്‍ സമസ്തയോ ലീഗോ അല്ല ഇതിനുത്തരവാദി. എന്നാല്‍ പരിക്ക് രണ്ട് കൂട്ടര്‍ക്കുമാണ്. ലീഗില്‍ സമസ്തക്കാരും അല്ലാത്തവരും ഉള്ളതുപോലെ സമസ്തയിലും ലീഗുകാരും അല്ലാത്തവരുമുണ്ടാകും എന്ന് മനസ്സിലാക്കി ഇരുസംഘടനകളും പരസ്പര ബഹുമാനവും സ്നേഹവും കാത്തുസൂക്ഷിച്ച് പ്രവര്‍ത്തിക്കാന്‍ ശ്രമിക്കണം. ഓരോ സംഘടനയുടെ ഭാഗത്തുനിന്നും മറ്റു സംഘടനക്ക് നോവുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകരുതെന്ന് ഉറപ്പുവരുത്തണം. സമസ്തയില്‍ നിന്നുള്ള ചിലരെ ഉപയോഗപ്പെടുത്തി ഭിന്നിപ്പുണ്ടാക്കാന്‍ ആരും ശ്രമിക്കരുതെന്നും തങ്ങള്‍ പറഞ്ഞു.
മുസ്ലിംകളാദി പിന്നാക്ക സമൂഹങ്ങളോട് ഏത് സര്‍ക്കാരും സ്വീകരിക്കുന്ന വിപരീത നിലപാടുകള്‍ക്കെതിരെ പലരുമായും കൈകോര്‍ക്കുന്നതിന് ഒരു കാലത്തും സമസ്ത എതിരല്ല. ഏക സിവില്‍കോഡ്, വഖഫ്, പൗരത്വ നിയമത്തിനെതിരായ പോരാട്ടം തുടങ്ങിയ വിഷയങ്ങളില്‍ എല്ലാവരുമായി സഹകരിച്ചിട്ടുണ്ട്. വേദികള്‍ പങ്കുവെച്ചിട്ടുണ്ട്. പലതിലും മുന്‍കൈ എടുത്തിട്ടുമുണ്ട്. ഇനിയും അതുണ്ടാകും. ഭൗതികലോകത്തെ ഇടപാടുകളും വിശ്വാസ കര്‍മ ആചാര പ്രമാണ മണ്ഡലങ്ങളിലെ ഭിന്നതകളും രണ്ടും രണ്ടാണെന്ന് മാത്രമേയുള്ളൂ. നൂറാം വാര്‍ഷികത്തിലും ഈ പ്രമേയത്തില്‍നിന്ന് പിറകോട്ടു പോകാന്‍ സുന്നി സമൂഹത്തിന് സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം നദ്വത്തുല്‍ മുജാഹിദീന്‍, ജമാഅത്തെ ഇസ്ലാമി തുടങ്ങിയ സംഘടനകളോടുള്ള ആദര്‍ശ സമീപനങ്ങളില്‍ സമസ്ത ഒരിഞ്ച് പിറകോട്ടുപോയിട്ടില്ല. അവര്‍ നിലപാട് മാറ്റിയാല്‍ മാത്രമേ അതില്‍ പുനര്‍ചിന്തയുടെ പ്രശ്നം ഉദിക്കുന്നുള്ളൂ എന്നും ജിഫ്രി തങ്ങള്‍ വ്യക്തമാക്കി.