ജറൂസലം: അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ ജൂത ഇസ്രായിലി രാഷ്ട്രം സ്ഥാപിക്കുമെന്ന് പ്രതിരോധ മന്ത്രി യിസ്രായിൽ കാറ്റ്‌സ് പറഞ്ഞു. ഫലസ്തീൻ പ്രദേശത്ത് 22 പുതിയ ജൂത കുടിയേറ്റ കോളനികൾ സ്ഥാപിക്കുമെന്ന് ഇസ്രായിൽ ഗവൺമെന്റ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് വെസ്റ്റ് ബാങ്കിൽ ജൂത ഇസ്രായിലി രാഷ്ട്രം സ്ഥാപിക്കുമെന്ന് പ്രതിരോധ മന്ത്രി വ്യക്തമാക്കിയത്.
ശാശ്വത സമാധാനത്തിന് പ്രധാന തടസ്സമായി കാണപ്പെടുന്ന വെസ്റ്റ് ബാങ്കിലെ ഇസ്രായിലി കുടിയേറ്റ കോളനികൾ അന്താരാഷ്ട്ര നിയമപ്രകാരം നിയമവിരുദ്ധമാണെന്ന് ഐക്യരാഷ്ട്രസഭ പതിവായി അപലപിക്കുന്നു. വെസ്റ്റ് ബാങ്കിൽ പുതിയ ജൂത കുടിയേറ്റ കോളനികൾ നിർമിക്കുമെന്ന വ്യാഴാഴ്ചത്തെ പ്രഖ്യാപനം വിദേശ രാജ്യങ്ങളുടെ കടുത്ത വിമർശനത്തിന് ഇടയാക്കി.
ഈ ഭൂമിയിലുള്ള നമ്മുടെ നിയന്ത്രണത്തെ ദ്രോഹിക്കാനും ദുർബലപ്പെടുത്താനും ശ്രമിക്കുന്ന തീവ്രവാദ സംഘടനകൾക്കുള്ള നിർണായക പ്രതികരണമാണിത്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനും കൂട്ടാളികൾക്കും ഇത് വ്യക്തമായ സന്ദേശം കൂടിയാണ്. അവർ കടലാസിൽ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കും, പക്ഷേ ഞങ്ങൾ ഇവിടെ ജൂത ഇസ്രായിലി രാഷ്ട്രം നിർമിക്കും യിസ്രായിൽ കാറ്റ്‌സ് പ്രസ്താവനയിൽ പറഞ്ഞു. ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്ന ഈ പേപ്പർ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയപ്പെടും. ഇസ്രായിൽ രാഷ്ട്രം അഭിവൃദ്ധി പ്രാപിക്കുകയും പുരോഗതി കൈവരിക്കുകയും ചെയ്യും. വടക്കൻ വെസ്റ്റ് ബാങ്കിലെ സനൂർ കുടിയേറ്റ കോളനി സന്ദർശിച്ച് കാറ്റ്‌സ് പറഞ്ഞു.
ഗാസയിൽ നിന്ന് ഇസ്രായിൽ പിന്മാറുന്നതിന്റെ ഭാഗമായി 2005-ൽ സനൂർ കുടിയേറ്റ കോളനി ഒഴിപ്പിച്ചിരുന്നു. അന്നത്തെ പ്രധാനമന്ത്രി ഏരിയൽ ഷാരോൺ ഇത് പ്രോത്സാഹിപ്പിച്ചു. 1967 മുതൽ ഇസ്രായിൽ വെസ്റ്റ് ബാങ്ക് കൈവശപ്പെടുത്തിയിട്ടുണ്ട്.
വെള്ളിയാഴ്ച സിംഗപ്പൂരിൽ നടത്തിയ സന്ദർശനത്തിനിടെ ചില നിബന്ധനകളോടെ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്നത് ഒരു ധാർമിക കടമ മാത്രമല്ല, ഒരു രാഷ്ട്രീയ ആവശ്യകതയുമാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് മാക്രോൺ പറഞ്ഞു. ഇസ്രായിൽ-ഫലസ്തീൻ സംഘർഷത്തിന് ദ്വിരാഷ്ട്ര പരിഹാരം എന്ന ആശയം പുനരുജ്ജീവിപ്പിക്കാൻ ഉദ്ദേശിച്ചുള്ള അന്താരാഷ്ട്ര സമ്മേളനം ജൂണിൽ ന്യൂയോർക്കിലെ യു.എൻ ആസ്ഥാനത്ത് നടക്കും. സൗദി അറേബ്യയും ഫ്രാൻസും മുൻകൈയെടുത്താണ് സമ്മേളനം സംഘടിപ്പിക്കുന്നത്.
കൂടുതൽ രാജ്യങ്ങൾക്ക് ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാൻ സമ്മേളനം വഴിയൊരുക്കുമെന്ന് സമ്മേളനത്തിനുള്ള തയ്യാറെടുപ്പുകളുമായി ബന്ധമുള്ള ഫ്രഞ്ച് നയതന്ത്രജ്ഞൻ പറഞ്ഞു. ഫ്രാൻസ് ജൂണിൽ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് മാക്രോൺ ഏപ്രിലിൽ പറഞ്ഞിരുന്നു. വെസ്റ്റ് ബാങ്കിൽ പുതിയ ജൂത കുടിയേറ്റ കോളനികൾ നിർമിക്കാനുള്ള തീരുമാനം ഫലസ്തീൻ രാഷ്ട്ര സ്ഥാപനത്തെ മനഃപൂർവ്വം തടസ്സപ്പെടുത്തുന്നതായി ബ്രിട്ടൻ വിശേഷിപ്പിച്ചു. ഇസ്രായിലിന്റെ പദ്ധതി ദ്വിരാഷ്ട്ര പരിഹാര ശ്രമങ്ങളെ തെറ്റായ ദിശയിലേക്ക് തള്ളിവിടുന്നതായി യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ വക്താവ് പറഞ്ഞു.