- 3.3 കോടി ദിർഹത്തിന് ഡി5 നമ്പർ പ്ലേറ്റ് സ്വന്തമാക്കിയ സാഹ്നിക്ക് അഞ്ചു വർഷം തടവ്
ദുബായ്: ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ വ്യവസായി അബൂസബാഹ് എന്നറിയപ്പെടുന്ന ബൽവീന്ദർ സിംഗ് സാഹ്നിയെ കള്ളപ്പണം വെളുപ്പിച്ച കേസിൽ കോടതി അഞ്ച് വർഷം തടവിന് ശിക്ഷിച്ചു. ക്രിമിനൽ സംഘടന വഴി കള്ളപ്പണം വെളുപ്പിച്ച ബൽവീന്ദർ സിംഗ് സാഹ്നിയിൽ നിന്ന് 15 കോടി ദിർഹം കണ്ടുകെട്ടാനും അഞ്ചു ലക്ഷം ദിർഹം പിഴ ചുമത്താനും ദുബായ് ഫോർത്ത് ക്രിമിനൽ കോടതി ഉത്തരവിട്ടു.
ഫാൻസി നമ്പർ പ്ലേറ്റ് ലേലത്തിൽ 3.3 കോടി ദിർഹത്തിന് ഡി5 നമ്പർ പ്ലേറ്റ് സ്വന്തമാക്കി പ്രശസ്തനായ സാഹ്നിയെ ജയിൽ ശിക്ഷ പൂർത്തിയാക്കിയ ശേഷം നാടുകടത്താനും കോടതി വിധിച്ചു. അന്ന് ഏറ്റവും ഉയർന്ന തുകക്കാണ് സാഹ്നി ഡി5 നമ്പർ പ്ലേറ്റ് സ്വന്തമാക്കിയത്.
2024 ഡിസംബർ 18ന് ബർ ദുബായ് പോലീസ് സ്റ്റേഷനിൽ നിന്ന് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയ കേസിൽ സാഹ്നിയുടെ മകൻ ഉൾപ്പെടെ ആകെ 33 പ്രതികളാണുള്ളത്. കേസ് വിചാരണയുടെ ആദ്യ സെഷൻ ജനുവരി ഒമ്പതിന് നടന്നു. പ്രതികൾ ഷെൽ കമ്പനികളും സംശയാസ്പദമായ സാമ്പത്തിക ഇടപാടുകളും ഉപയോഗിച്ച് സങ്കീർണമായ കള്ളപ്പണം വെളുപ്പിക്കൽ ശൃംഖല നടത്തിയതായി കോടതി വിധി പറഞ്ഞു. അന്വേഷണത്തിൽ പ്രതികളുമായി ബന്ധപ്പെട്ട് യു.എ.ഇയിലും വിദേശത്തും വിപുലമായ സാമ്പത്തിക ഡാറ്റയും ബിസിനസ് ബന്ധങ്ങളും കണ്ടെത്തി. വെളുപ്പിച്ചതായി കരുതുന്ന 15 കോടി ദിർഹമും ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളും മൊബൈൽ ഫോണുകളും കേസുമായി ബന്ധപ്പെട്ട രേഖകളും പിടിച്ചെടുക്കാനും കോടതി ഉത്തരവിട്ടു.
ചില പ്രതികളെ അവരുടെ അസാന്നിധ്യത്തിലാണ് വിചാരണ ചെയ്തത്. മറ്റുള്ളവർ കോടതിയിൽ ഹാജരായി. ഏതാനും പേർക്ക് ഒരു വർഷം തടവും രണ്ടു ലക്ഷം ദിർഹം പിഴയും വീതം വിധിച്ചു. കേസിൽ ഉൾപ്പെട്ട മൂന്നു കമ്പനികൾക്ക് ഓരോന്നിനും അഞ്ചു കോടി ദിർഹം പിഴ ചുമത്തി. ഈ കമ്പനികളുടെ അവരുടെ നിയന്ത്രണത്തിലുള്ള ക്രിമിനൽ സ്വത്തുക്കൾ കണ്ടുകെട്ടാനും കോടതി വിധിച്ചു.
യു.എ.ഇ, അമേരിക്ക, ഇന്ത്യ, മറ്റു രാജ്യങ്ങൾ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന പ്രോപ്പർട്ടി മാനേജ്‌മെന്റ് സ്ഥാപനത്തിന്റെ സ്ഥാപകനാണ് സാഹ്നി. ഉയർന്ന നിക്ഷേപങ്ങൾക്കും ആഡംബര ജീവിതശൈലിക്കും പ്രശസ്തനായ സാഹ്നി 2016-ൽ ഫാൻസി നമ്പർ പ്ലേറ്റുകൾക്കായുള്ള പ്രത്യേക ലേലത്തിൽ 3.3 കോടി ദിർഹത്തിന് ഒറ്റ അക്ക കാർ പ്ലേറ്റ് ആയ ഡി5 വാങ്ങിയതിന് ശേഷം കൂടുതൽ പൊതുജനശ്രദ്ധ നേടി.