ജിദ്ദ: ഈ വർഷത്തെ ഹജ് സീസൺ ആരംഭിച്ച ശേഷം ദുൽഹജ് രണ്ടു വരെയുള്ള കാലത്ത് വിദേശ ഹജ് തീർഥാടകർക്ക് 78,000 ലേറെ ആരോഗ്യ സേവനങ്ങൾ നൽകിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കർമങ്ങൾ എളുപ്പത്തിലും മനസ്സമാധാനത്തോടെയും നിർവഹിക്കാൻ തീർഥാടകരെ പ്രാപ്തരാക്കുക എന്ന വിഷൻ 2030 ന്റെ ഭാഗമായ ആരോഗ്യ മേഖല പരിവർത്തന പ്രോഗ്രാമിന്റെയും പിൽഗ്രിംസ് സർവീസ് പ്രോഗ്രാമിന്റെയും ലക്ഷ്യങ്ങൾക്ക് അനുസൃതമായി, ഉയർന്ന നിലവാരത്തിലും കാര്യക്ഷമതയിലും ആരോഗ്യ പരിചരണം നൽകാനുള്ള സമഗ്രവും സംയോജിതവുമായ ശ്രമങ്ങളുടെ ഭാഗമായാണ് ഇത്രയും തീർഥാടകർക്ക് ആരോഗ്യ സേവനങ്ങൾ നൽകിയത്.
ഹെൽത്ത് സെന്ററുകളുടെ സേവനം 46,000 ഹാജിമാർ പ്രയോജനപ്പെടുത്തി. എമർജൻസി വിഭാഗങ്ങളിൽ 17,000 കേസുകളും ഔട്ട്‌പേഷ്യന്റ് ക്ലിനിക്കുകളിൽ 860 ലേറെ രോഗികളെയും സ്വീകരിച്ചു. മൂവായിരത്തിലേറെ ഹാജിമാരെ ആശുപത്രികളിൽ അഡ്മിറ്റ് ചെയ്തു. ഇക്കൂട്ടത്തിൽ 1,600 ലേറെ പേരെ തീവ്രപരിചരണ വിഭാഗത്തിലാണ് പ്രവേശിപ്പിച്ചത്. എട്ടു പേർക്ക് ഓപ്പൺഹാർട്ട് ശസ്ത്രക്രിയകളും ഹൃദ്രോഗികളായ 104 പേർക്ക് ആഞ്ചിയോപ്ലാസ്റ്റികളും നടത്തി.
കൊടും ചൂട് മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങൾ നേരിട്ട അഞ്ചു കേസുകൾ രേഖപ്പെടുത്തി. അവ വേഗത്തിലും കാര്യക്ഷമമായും കൈകാര്യം ചെയ്തു. 937 കേന്ദ്രം വഴിയുള്ള മെഡിക്കൽ കൺസൾട്ടേഷനുകളുടെ എണ്ണം 27,000 കവിഞ്ഞു. ആരോഗ്യ സേവനങ്ങളുടെ കാര്യക്ഷമത മെച്ചപ്പെടുത്താനും അടിസ്ഥാന സൗകര്യങ്ങളുടെ സന്നദ്ധത വർധിപ്പിക്കാനും ഹാജിമാർക്ക് ഉടനടി വിശ്വസനീയമായ വൈദ്യസഹായം നൽകുന്നതിൽ ആരോഗ്യ പ്രതികരണ സംവിധാനത്തിന്റെ ഫലപ്രാപ്തി വർധിപ്പിക്കാനുമുള്ള ശ്രമങ്ങളുടെ തുടർച്ചയെന്നോണമാണ് ഇത്രയും തീർഥാടകർക്ക് ആരോഗ്യ പരിചരണങ്ങളും ചികിത്സകളും നൽകിയതെന്ന് ആരോഗ്യ മന്ത്രാലയം പറഞ്ഞു.