തിരുവനന്തപുരം: ജനങ്ങൾക്കു മേൽ കൂടുതൽ സാമ്പത്തിക ബാധ്യതകൾ അടിച്ചേൽപ്പിച്ച് സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി. യൂണിറ്റിന് 16 പൈസയാണ് വർധിപ്പിച്ചത്. ബി.പി.എൽ വിഭാഗത്തിൽപ്പെട്ടവർ ഉൾപ്പെടെ എല്ലാവർക്കും നിരക്കുവർധന ബാധകമാണ്.
നിരക്കുവർധന പ്രാബല്യത്തിൽ വന്നതായി സർക്കാർ ഉത്തരവിൽ വ്യക്തമാക്കി. യൂണിറ്റിന് 34 പൈസ വീതം വർധിപ്പിക്കണമെന്നായിരുന്നു കെ.എസ്.ഇ.ബി ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, പത്ത് പൈസയുടേയും 20 പൈസയുടേയും ഇടയിൽ വർധനവ് വരുത്തിയാൽ മതിയെന്നായിരുന്നു സർക്കാർ തീരുമാനം. അടുത്ത വർഷം യൂണിറ്റിന് 12 പൈസ വീതവും വർധിക്കും.
കെ എസ് ഇ ബി വലിയ സാമ്പത്തിക ബാധ്യത നേരിടുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നിരക്കു വർധന ആവശ്യപ്പെട്ടിരുന്നത്. ജനുവരി മുതൽ മെയ് വരെ വൈദ്യുതി ഉപയോഗം കൂടുന്നത് കണക്കിലെടുത്ത് സമ്മർ താരിഫെന്ന പേരിൽ അധികമായി പത്തുപൈസ വീതം യൂണിറ്റിന് കൂട്ടണം എന്നുകൂടി കെ എസ്ഇ ബി ആവശ്യപ്പെട്ടിരുന്നു. എന്നാൽ തത്ക്കാലം സമ്മർ താരിഫ് ചുമത്തേണ്ടെന്നാണ് സർക്കാർ തീരുമാനം. 2016ൽ പിണറായി അധികാരമേറ്റതിന് ശേഷം ഇത് അഞ്ചാം തവണയാണ് വൈദ്യുതി നിരക്ക് കൂട്ടുന്നത്. 2017, 2019, 2022, 2023 വർഷങ്ങളിൽ വൈദ്യുതി നിരക്ക് വർധിപ്പിച്ചിരുന്നു. 2017-ൽ 30 പൈസ, 2019-ൽ 40 പൈസ, 2022-ൽ 40 പൈസ, 2023-ൽ 24 പൈസ എന്നിങ്ങനെയാണ് നിരക്ക് കൂട്ടിയത്.