നെയ്യാറ്റിൻകര(തിരുവനന്തപുരം)- കാമുകനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസിൽ കാമുകിക്ക് വധശിക്ഷ. ഒന്നാം പ്രതി കാമുകി പാറശാല പൂമ്പള്ളിക്കോണം ശ്രീനിലയത്തില്‍ ഗ്രീഷ്മക്കാണ് കോടതി ശിക്ഷ വിധിച്ചത്. കേസിലെ മൂന്നാം പ്രതിയും ഗ്രീഷ്മയുടെ അമ്മാവനുമായ നിർമലകുമാരൻ നായർക്ക് മൂന്നു വർഷം തടവും വിധിച്ചു. ക്രൂരമായ കൃത്യമാണ് ഗ്രീഷ്മ നടത്തിയതെന്ന് കോടതി പറഞ്ഞു. കേരളത്തിൽ വധശിക്ഷക്ക് വിധിക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞയാളാണ് ഗ്രീഷ്മ. നിലവിൽ കേരളത്തിൽ വധശിക്ഷക്ക് വിധിക്കപ്പെടുന്ന രണ്ടാമത്തെ സ്ത്രീയുമാണ് ഗ്രീഷ്മ.
586 പേജുള്ള വിധിന്യായമാണ് കോടതി പുറത്തുവിട്ടത്. കേസ് അന്വേഷിച്ച പോലീസിനെ കോടതി അഭിനന്ദിച്ചു. മാറിയ കാലത്തിന് അനുസരിച്ചുള്ള അന്വേഷണമാണ് പോലീസ് നടത്തിയതെന്നും കോടതി നിരീക്ഷിച്ചു. കുറ്റകൃത്യം നടത്തിയ അന്നു മുതൽ തനിക്കെതിരായ തെളിവുകൾ പ്രതി ചുമന്നു നടക്കുകയായിരുന്നുവെന്ന് വ്യക്തമാക്കിയ കോടതി, മാധ്യമ വാർത്തകളല്ല വിധിന്യായത്തിന് അടിസ്ഥാനമെന്നും വ്യക്തമാക്കി. ഗ്രീഷ്മക്കും ഷാരോണിനും ഒരേ പ്രായമാണെന്നും അതുകൊണ്ട് പ്രായത്തിന്റെ ഇളവ് നൽകാനാകില്ല. മരണക്കിടക്കയിലും ഷാരോൺ ഗ്രീഷ്മയെ സ്നേഹിച്ചു. ഗ്രീഷ്മ ശിക്ഷിക്കപ്പെടാൻ ഷാരോൺ ആഗ്രഹിച്ചില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. ഇത്തരം കേസുകളിൽ പരമാവധി ശിക്ഷ നൽകാറില്ലെന്ന പ്രതിഭാഗത്തിന്റെ വാദവും കോടതി തള്ളി. ഷാരോണിന്റെ ആന്തരികാവയങ്ങൾ ഭീകരമാംവിധം കേടായെന്നും കോടതി വ്യക്തമാക്കി. അതിക്രൂരമായ കുറ്റകൃത്യമാണ് ഗ്രീഷ്മ നടത്തിയത്. ഷാരോൺ അനുഭവിച്ച പതിനൊന്ന് ദിവസത്തെ വേദന ചെറുതല്ലെന്നും കോടതി പറഞ്ഞു.
നേരത്തെ കുറ്റം നടത്തിയിട്ടില്ല എന്ന ഗ്രീഷ്മയുടെ വാദവും കോടതി തള്ളി. നേരത്തെയും ഷാരോണിനെ വധിക്കാൻ ഗ്രീഷ്മ ശ്രമിച്ചിരുന്നുവെന്ന് കോടതി പറഞ്ഞു. കോടതിക്ക് ഗ്രീഷ്മയുടെ പ്രായം മാത്രം നോക്കിയാൽ പോര, ഗ്രീഷ്മ കാരണം ജീവൻ നഷ്ടമായ ഒരു ഷാരോണിനെയും കുടുംബാംഗങ്ങളെയും പരിഗണിക്കണമെന്നും കോടതി പറഞ്ഞു. ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചത് ഗ്രീഷ്മയുടെ നാടകമായിരുന്നുവന്നും കോടതി നിരീക്ഷിച്ചു. പ്രതിഭാഗത്തിന്റെ എല്ലാ വാദങ്ങളും നിരാകരിച്ചാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
പഠിക്കണമെന്നും ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ടെന്നും നേരത്തെ ഗ്രീഷ്മ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. തനിക്ക് 24 വയസ്സ് മാത്രമാണ് പ്രായം. ശിക്ഷയില്‍ പരമാവധി ഇളവ് അനുവദിക്കണമെന്നും ഗ്രീഷ്മ ആവശ്യപ്പെട്ടിരുന്നു.
ഗ്രീഷ്മയ്ക്ക് ചെകുത്താന്റെ സ്വഭാവമാണെന്നും ഷാരോണ്‍ അനുഭവിച്ച വേദന ഡോക്ടര്‍മാരുടെ മൊഴിയിലുണ്ടെന്നുമുള്ള പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസ് ആണിത്. പ്രതിക്ക് പരമാവധി ശിക്ഷ തന്നെ നല്‍കണം. ഒരു ചെറുപ്പക്കാരന്റെ സ്‌നേഹത്തെയാണ് ഗ്രീഷ്മ കൊലപ്പെടുത്തിയത്. സ്‌നേഹം നടിച്ച് വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപാതകം നടത്തുകയായിരുന്നു. കൃത്യമായ ആസൂത്രണത്തോടെയാണ് കൃത്യം നടപ്പാക്കിയത്. അതിനായി പരിശോധനകള്‍ നടത്തി. മുന്‍കൂട്ടി നിശ്ചയിച്ച കൊലപാതകമാണിത്, അവിചാരിതമല്ല. വിദ്യാസമ്പന്നയായ യുവതി വിവരങ്ങളെ ദുരുപയോഗം ചെയ്യുകയാണ് ചെയ്തത്. ഷാരോണിനും സ്വപ്നങ്ങള്‍ ഉണ്ടായിരുന്നു. കുറേ സ്വപ്നങ്ങളാണ് ഗ്രീഷ്മ തകര്‍ത്തത്. പ്രതിക്ക് മനസ്താപം ഉണ്ടാകില്ല. അതുകൊണ്ടുതന്നെ പ്രതി ഒരു ദയയും അര്‍ഹിക്കുന്നില്ലെന്നും പ്രോസിക്യൂഷന്‍ വാദിക്കുകയും ചെയ്തു.