നിലമ്പൂർ: എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി ഉന്നയിച്ചതിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്റെ മലപ്പുറം വിരുദ്ധ പരാമർശം വീണ്ടും ചർച്ചയാകുന്നതിനെ സിപിഎം ഭയക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ.
സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും ജനവഞ്ചനയാണ് കെ.സി.വേണുഗോപാൽ ചൂണ്ടിക്കാട്ടിയത്. മുഖ്യമന്ത്രി ദ ഹിന്ദു ദിനപത്രത്തിലെ ലേഖനത്തിലൂടെ നടത്തിയ മലപ്പുറം വിരുദ്ധ പരാമർശത്തിന് മറുപടി പറയാൻ സിപിഎം തയ്യാറായിട്ടില്ല. അതാണ് കെ.സി.വേണുഗോപാൽ കഴിഞ്ഞ ദിവസം ഉന്നയിച്ചത്. മുഖ്യമന്ത്രിയുടെ മലപ്പുറം വിരുദ്ധ പരാമർശം വീണ്ടും ചർച്ചയാകുന്നതിനെ സിപിഎം ഭയക്കുന്നു. എത്ര ശ്രമിച്ചാലും അത് മറയ്ക്കാൻ സിപിഎമ്മിനാകില്ല.
നിയമസഭയിൽ പോലും ഇത് ചർച്ച ചെയ്യാൻ സർക്കാർ തയ്യാറായില്ല. മലപ്പുറം ജില്ലയെ ഒന്നാകെ ആക്ഷേപിക്കുന്ന മുഖ്യമന്ത്രിയുടെ പരാമർശം ചർച്ച ചെയ്യണമെന്ന് നിയമസഭയിൽ ഉന്നയിച്ചത് താനാണ്. അടിയന്തര പ്രമേയത്തിന് അനുമതിതേടി. അവതരാണാനുമതി തേടിയുള്ള പ്രസംഗത്തെപോലും മുഖ്യമന്ത്രിയും സർക്കാരും ഭയന്നിരുന്നു. മുഖ്യമന്ത്രിയുടെ നേരത്തെ നടത്തിയ വാർത്താസമ്മേളനത്തിൽ മലപ്പുറം ജില്ലയെ കുറിച്ച് ഉന്നയിച്ച ആക്ഷേപമാണ് അദ്ദേഹത്തിന്റെ പി.ആർ ഏജൻസിയുടെ നിർബന്ധപ്രകാരം പത്രം അഭിമുഖത്തിൽ ഉൾപ്പെടുത്തിയത്. ഇക്കാര്യങ്ങളാണ് കെ.സി.വേണുഗോപാൽ യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു കൊണ്ട് ശക്തമായി ഉന്നയിച്ചത്. സിപിഎം നേതാക്കൾ നിരന്തരമായി മലബാറിലെ ജനങ്ങളെ അവഹേളിക്കുകയാണ്. പി.ജയരാജൻ പുസ്തകത്തിലൂടെയും എ.വിജയരാഘൻ വർഗീയ പരാമർശത്തിലൂടെയും അതാവർത്തിച്ചെന്നും സണ്ണിജോസഫ് പറഞ്ഞു.
കോൺഗ്രസിന്റെ ദേശീയ രാഷ്ട്രീയത്തിന് കേരളം നൽകിയ സംഭാവനയാണ് കെ.സി.വേണുഗോപാൽ. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖർഗെയ്ക്കും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കുമൊപ്പം ജനാധിപത്യവും മതേതരവും സംരക്ഷിക്കാൻ അതിശക്തമായ പോരാട്ടത്തിന് നേതൃത്വം നൽകുന്ന പൊതുപ്രവർത്തകനാണ് അദ്ദേഹം. രാഹുൽ ഗാന്ധിയോടൊപ്പം ഭാരത് ജോഡോ യാത്രയിലൂടെ മതേതര ശക്തികളെ മടങ്ങിവരവിന് നേതൃത്വം നൽകി. മണിപ്പൂരിലെ കലാപ പ്രദേശത്തും രാജ്യത്ത് ഭീകരാക്രമണം ഉണ്ടായപ്പോഴുമെല്ലാം ഏറ്റവും ശക്തമായ സാന്നിധ്യമായി കെ.സി.വേണുഗോപാൽ ഉണ്ടായിരുന്നു. മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും കപട മതേതര നിലപാട് തുറന്നുകാട്ടിയതിന്റെ പേരിൽ കെ.സി.വേണുഗോപാലിനെ ഒറ്റ തിരിഞ്ഞ് ആക്രമിക്കാമെന്ന് കരുതണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു.
മലപ്പുറം ജനതയോട് ഏറെ സ്നേഹമുള്ള നേതാവാണ് എ.കെ.ആന്റണിയെന്നും അദ്ദേഹം പറയാത്ത കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി സണ്ണി ജോസഫ് പറഞ്ഞു. തിരൂരങ്ങാടിയിൽ നിന്ന് എംഎൽഎയും അതിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുമായ വ്യക്തിയാണ് അദ്ദേഹം. തിരൂരങ്ങാടിക്കും നിലമ്പൂരിനും രണ്ട് താലൂക്കുകൾ അനുവദിച്ചതും എകെ ആന്റണിയുടെ സർക്കാരാണെന്നും സണ്ണി ജോസഫ് പറഞ്ഞു.